കാലഹരണപ്പെട്ട പാളങ്ങള്‍ കൂടുതല്‍ അപകടമുണ്ടാക്കിയേക്കുമെന്ന ആശങ്കയാണ് കേരളത്തിലെ റയില്‍വേയെക്കുറിച്ച് സാങ്കേതിക വിദഗ്‌ദ്ധര്‍ പങ്കിടുന്നത്. കേരളം റയില്‍വേകാര്യത്തില്‍ ഏറെക്കാലം പാഴാക്കി. ചരക്കു വാഹനങ്ങള്‍ അധികം ഓടാത്തതിനാലാണ് നിലവിലുള്ള പലപാളങ്ങളിലും ഇപ്പോഴും വണ്ടിയോടിക്കാനാകുന്നത്, അവര്‍ പറയുന്നു.
അടിസ്ഥാന സൗകര്യവികസനം ആവശ്യപ്പെടാന്‍ പത്തുവര്‍ഷമായി ആരുമില്ലായിരുന്നു. ബജറ്റില്‍ കൂടുതല്‍ വണ്ടികളും വണ്ടികള്‍ക്കു കൂടുതല്‍ സ്‌റ്റോപ്പുകളും ആയിരുന്നു ജനപ്രതിനിധികളുടെ ആവശ്യം. വേഗക്കൂടുതല്‍ യാത്രക്കാരുടെയും. സമ്മര്‍ദ്ദങ്ങള്‍ ഈ വഴിക്കായപ്പോള്‍ റയില്‍വേയും അടിസ്ഥാന വികസനത്തില്‍ ശ്രദ്ധിച്ചില്ല, മുതിര്‍ന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വണ്ടികള്‍ വേഗംകൂട്ടാന്‍ പാളങ്ങള്‍ നിലവിലെ 56 കിലോ ഗേജില്‍നിന്ന് 60 ലേക്ക് മാറണം. കേരളത്തില്‍ അതായിട്ടില്ല.
കേരളത്തിലെ പാളങ്ങളെ കാലാവസ്ഥയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് എറണാകുളം അഡീഷണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ സി.ജെ. ജയിംസ് പറഞ്ഞു. വര്‍ഷം 20 ഗ്രോസ് മെട്രിക് ടണ്‍ (ജിഎംടി) ഭാരമാണ് കേരളത്തിലെ പാളങ്ങളില്‍ കടന്നു പോകുന്നത്. തമിഴ്‌നാട്ടില്‍ ഇത് 60 വരെയെത്തും. 550 ജിഎംടിയായാല്‍ പാളം മാറ്റണം. തുടര്‍ച്ചയായ മഴക്കാലം ഇവിടത്തെ പാളങ്ങള്‍ക്ക് ദോഷമാകുന്നുണ്ട്.
പാളം മാറ്റല്‍ ഉള്‍പ്പെടെയുള്ള പണികള്‍ യഥാസമയം നടക്കുന്നുണ്ടെന്ന് ഇന്നലെ അവലോകന യോഗം വിലയിരുത്തി. അറ്റകുറ്റപ്പണി നടക്കുന്നിടത്ത് വണ്ടിവേഗം കുറയ്‌ക്കും, അദ്ദേഹം പറഞ്ഞു.
പല പണികളും യഥാസമയം നടത്താതെ പോയതാണ് പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ന് റയില്‍വേ മുന്‍ ഓപ്പറേഷന്‍സ് മാനേജര്‍ എ.കെ.നായര്‍ പറഞ്ഞു. റയില്‍വേയെ 2020 ല്‍ ലോകനിലവാരത്തിലെത്തിക്കുന്ന നടപടികളാണിപ്പോള്‍. വേഗതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റമാണ് റയില്‍വേ ലക്ഷ്യം വയ്‌ക്കുന്നത്.
















