പത്തനംതിട്ട: പന്തളം രാജകുടുംബത്തിലെ ഏതെങ്കിലും ഒരംഗം മരണമടഞ്ഞാല്‍ ശബരിമല അയ്യപ്പനും അശുദ്ധി ഉള്ളതിനാല്‍ പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം 11 ദിവസം അടച്ചിടുന്ന പതിവ് നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘവും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമിതിയും അപലപിച്ചു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
ശബരിമല ശാസ്താ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരമാണ് ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി നിര്‍ത്തലാക്കിയത്. ജൂണ്‍ 14നു പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൊട്ടാരത്തിലും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ക്കും ലഭിച്ചത്. 2014 നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയ ദേവപ്രശ്‌നവിധിപ്രകാരമാണ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് ഉത്തരവില്‍ ഉള്ളത്. എന്നാല്‍ പന്തളംകൊട്ടാരവും തന്ത്രിയുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നാണ് പ്രശ്‌നച്ചാര്‍ത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇതിനു വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി പന്തളംകൊട്ടാരം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു നിവേദനം നല്‍കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി വാദിക്കുകയും ഉപവാസയജ്ഞം നടത്തുകയും ചെയ്ത ബോര്‍ഡ് ഇതിനു ഘടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഉചിതമല്ല. ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ നടപടിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തോടും ക്ഷേത്രത്തിനോടും ദേവസ്വം ബോര്‍ഡ് കാണിച്ച അനീതിയ്‌ക്കെതിരേ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ 15നു രാവിലെ 10നു നിര്‍വാഹക സംഘത്തിന്റെ പൊതുയോഗം ചേരുമെന്നു സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനു 25നു രാവിലെ 10നു ക്ഷത്രിയ ക്ഷേമസഭയുടെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരം സുന്ദരവിലാസം കൊട്ടാരത്തില്‍ ചേരുമെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ അധ്യക്ഷത വഹിക്കും.
















