സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ടുകാര്‍ക്ക് ഇത്തവണയും പായസ മധുരം നുണയാം. മിഠായിത്തെരുവിലെ കിഡ്സണ്‍ കോര്‍ണറില്‍ ഐടിഡിസി വക പായസം വില്‍പ്പന ഇത്തവണ ഉണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. കാരണം ഐടിഡിസി കൂടൊഴിഞ്ഞിട്ട് നാലു മാസമാകുന്നു. കോര്പ്പറേഷന് വക കെട്ടിടത്തിലായിരുന്നു ഐടിഡിസിയുടെ പ്രവര്‍ത്തനം. 25 വര്‍ഷത്തെ കാലാവധി കഴിഞ്ഞെന്ന കാരണത്താല്‍ മെയ് അവസാന വാരത്തിലാണ് ഐടിഡിസിക്ക് താഴ് വീണത്. കെടിഡിസി റസ്റ്റോറന്റും ബീര്‍ പാര്‍ലറും പൂട്ടി. ലോഡ് ജിംഗ് നേരത്തെ നിര്‍ത്തിയിരുന്നു. ഓണത്തിരക്കിലാണെങ്കിലും ഐടിഡിസിയുടെ പായസമധുരം നുണയാതെ ആരും നഗരം വിട്ടിരുന്നില്ല. ഐടിഡിസി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇത്തവണ നഗരത്തില്‍ ഓണത്തിന് പായസമുണ്ടാവില്ലെന്ന ധാരണ തിരുത്തുകയാണ് സ്ഥാപനം പൂട്ടിയതോടെ തൊഴിലില്ലാതായ ഇരുപതോളം യുവാക്കള്‍.
ഐടിഡിസിയുടെ പ്രവ ര്‍ത്തനം അവസാനിപ്പിച്ചതോടെ ജീവിതത്തിന്റെ കയ്പ്പുനീര് കുടിക്കുന്ന ഇരുപതോളം പേര് ഇന്നുമുതല്‍ അഞ്ചു ദിവസം നമുക്ക് വീണ്ടും പായസ മധുരം വിളമ്പും. സര്‍ക്കാരിനോടും ഐടിഡിസിയോടും കോര്പ്പറേഷനോടുമുള്ള പ്രതിഷേധം കൂടിയാണ് ഈ മധുര വിതരണം. ഓണക്കാലത്ത് ഐടിഡിസി ഒരുക്കിയ പായസക്കൂട്ടുകള്‍ അമ്പലപ്പുഴ സ്പെഷല്‍ പാല്പായസം മുതല്‍ ഓരോ ദിവസവും അഞ്ചോളം പായസങ്ങള്‍ ഇവര്‍ വിതരണം ചെയ്യും. മൂന്നു മുതല്‍ 20 വര്‍ഷം വരെ ഐടിഡിസിയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്ത തൊഴിലാളികളാണ് പായസം തയ്യാറാക്കുന്നത്. സ്ഥാപനം പൂട്ടിയതോടെ സര്‍ക്കാര്‍ ഇവരെ കയ്യൊഴിയുകയായിരുന്നു. തൊഴിലാളി സംഘടനകളാരും ഇവരുടെ രക്ഷക്കെത്തിയില്ല. സ്ഥാപനത്തില്‍ ആകെയുണ്ടായിരുന്നത് അഞ്ച് സ്ഥിരം ജീവനക്കാര്‍ മാത്രമായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് ഭാരം മുഴുവന്‍ തലയിലേറ്റിയ ഇരുപത്തഞ്ചോളം തൊഴിലാളികള്‍ കുടിയിറക്കപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ക്ലീനിംഗ് ജോലി ചെയ്തിരുന്ന പ ത്തൊമ്പത് വര്‍ഷം ജോലി ചെയ്ത സ്ത്രീതൊഴിലാളി അടക്കം ഒരു ആനുകൂല്യം പോലും ലഭിക്കാതെ പടിയിറങ്ങേണ്ടിവന്നു. ഓണക്കാലത്തെ പായസ മേള മധുര വിതരണം മാത്രമല്ല. സര് ക്കാരിനോടുള്ള ഇവരുടെ മധുര പ്രതിഷേധം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: