ശ്രീനഗര്‍: തോക്കുകളെ നേരിടാന്‍ പേടിയുള്ള വിഘടനവാദികള്‍ കുട്ടികളെ ആയുധമാക്കുകയാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര്‍വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. പക്ഷേ, വിഘടനവാദികകള്‍ക്ക് പോലീസിനെ പേടിയാണെന്നും മെഹബൂബ പറഞ്ഞു.
കശ്മീരിലെ സാമ്പത്തികാവസ്ഥ താറുമാറായിരിക്കുകയാണ്. ടൂറിസം മേഖല പിന്നോക്കം പോയി. അധിക കാലം ഈ അവസ്ഥ തുടരില്ലെന്നും കശ്മീര്‍ പഴയ അവസ്ഥയിലേക്ക് ഉടന്‍ തിരിച്ച് വരുമെന്നും മെഹബൂബ പറഞ്ഞു. ദൈവം എല്ലാം കാണുന്നുണ്ട്. കുട്ടികളുടെ മനസില്‍ ഉണ്ടാക്കിയ മുറിവുകള്‍ അവശേഷിക്കുമെന്നും മുഫ്തി വ്യക്തമാക്കി. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.
കശ്മീരില്‍ രണ്ടുമാസമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. ഇന്നലെ രണ്ടു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിരോധനാജ്ഞ ഇന്നലെ പൂര്‍ണമായും പിന്‍വലിച്ചെങ്കിലും പകല്‍ കടകള്‍ അടഞ്ഞുകിടന്നു. വൈകിട്ടോടെ കടകളും പെട്രോള്‍ പമ്പുകളും തുറന്നു. വിഘടനവാദി സംഘടനകളുടെ ഹര്‍ത്താല്‍ നാളെ വരെ നീട്ടിയിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗീലാനി അടക്കമുള്ളവര്‍ക്ക് അനുവദിച്ച ഉയര്‍ന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.
തീവ്രവാദികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രനീക്കം. കഴിഞ്ഞ ദിവസം കശ്മീരിലെത്തിയ എംപിമാരുടെ സംഘത്തോടു സംസാരിക്കാന്‍ വിഘടനവാദിനേതാക്കള്‍ വിസ്സമ്മതിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
















