കണ്ണൂര്‍: അടുത്ത മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ ഭവനരഹിതരായ മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിക്കര ഉപ്പാലവളപ്പില്‍ ഭൂരഹിത-ഭവനരഹിത മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി വകുപ്പ് നടപ്പാക്കുന്നത്.
കോര്‍പറേഷന്‍ ഏറ്റെടുത്തുനല്‍കിയ ഉപ്പാലവളപ്പിലെ 24 സെന്റ് സ്ഥലത്താണ് ഇവിടത്തെ 27 മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നത്. 1.76 കോടി രൂപ ചെലവില്‍ മൂന്നു നിലകളുള്ള ഫ്‌ളാറ്റ് സമുച്ഛയമാണ് ഫിഷറീസ് വകുപ്പ് പണിയുക. നിലവില്‍ തീരദേശ നിയമപ്രകാരം ഇവിടെ കെട്ടിടനിര്‍മാണത്തിന് തടസ്സമുണ്ടെങ്കിലും അത് മറികടക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.
കടല്‍ത്തീരത്ത് 200 മീറ്റര്‍ വരെ വീടുകള്‍ പാടില്ലെന്ന് തീരദേശ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇളവുണ്ട്. 2011ലെ നിയമഭേദഗതിയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട സമഗ്ര തീരദേശ വികസന പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിക്കാത്തതാണ് കേരളത്തില്‍ ഇപ്പോഴും തടസ്സം നിലനില്‍ക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നതായും ഉടന്‍ തന്നെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
െകട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കണ്‍ടോണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള അനുമതിക്കാവശ്യമായ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഭവനപദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
നിലവില്‍ പ്രദേശത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ മാത്രമാണ് പദ്ധതിയിലുള്‍പ്പെടുന്നതെന്നും മറ്റുള്ള താമസക്കാരില്‍ വീടില്ലാത്തവര്‍ക്ക് വീടുനല്‍കാന്‍ കോര്‍പറേഷന്‍ പദ്ധതിയാവിഷ്‌ക്കരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം ജില്ലയിലെ 100 മല്‍സ്യത്തൊഴിലാളികള്‍ക്കെങ്കിലും വീട് നല്‍കാനാണ് വകുപ്പ് പദ്ധതിയിട്ടിട്ടുള്ളത്. ഈ മാസം 30നകം ഇതിന്റെ വിശദപദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
പാര്‍പ്പിടസമുച്ഛയത്തോടൊപ്പം കമ്മ്യൂണിറ്റി സെന്റര്‍, വലകളും മറ്റും സൂക്ഷിക്കാനുള്ള ഷെഡ്, കുട്ടികള്‍ക്ക് പഠനമുറി, പ്രായമായവര്‍ക്കുള്ള പ്രത്യേക കെയര്‍ഹോമുകള്‍ എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്.
തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ശുചിത്വം നടപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷിക്കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കോര്‍പറേഷനുമായി സഹകരിച്ച് പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കും. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തി അവര്‍ക്ക് വരുമാനമാര്‍ഗമാവുന്ന രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാനും പദ്ധതിയാവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. തീരനൈപുണ്യ സര്‍ട്ടിഫിക്കറ്റ് വിതരണം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ ടി.ഒ.മോഹനന്‍, വെള്ളോറ രാജന്‍, ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അഴീക്കല്‍ ഫിഷറീസ് സ്‌കൂള്‍ കുടിവെള്ള പദ്ധതി
















