കണ്ണൂര്‍: സംസ്ഥാനത്ത് ഭരണം നടത്തുന്ന സിപിഎം അധികാരത്തിന്റെ തണലില്‍ കൊലക്കത്തി താഴെവെയ്‌ക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇരിട്ടി തില്ലങ്കേരി പള്ളിപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സംഭവം. മാത്രമല്ല ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ഏതാനും ദിവസം മുമ്പ് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ ജില്ലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തതിന്റെ മഷി ഉണങ്ങും മുമ്പേയാണ് തില്ലങ്കേരി പുള്ളിപൊയിലില്‍ സിപിഎം ആസൂത്രിതമായി കൊലപാതകം നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെന്നറിഞ്ഞ നിമിഷം മുതല്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ഏറ്റവും ഒടുവിലത്തെ ഇരയാണ് തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട വിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നാടായ പിണറായി മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ 25ലധികം വീടുകള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തിയ സിപിഎം കഴിഞ്ഞ മാസം പയ്യന്നൂരില്‍ ബിഎംഎസ് നേതാവും പ്രമുഖ സഹകാരിയുമായ രാമചന്ദ്രനെ കൊലപ്പെടുത്തി. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ അക്രമിക്കുകയും കൊളളയടിക്കുകയും ചെയ്തു.
ശ്രീകൃഷ്ണ ജയന്തി നാളില്‍ നടന്ന ശോഭായാത്രയ്‌ക്ക് നേരെ കാക്കയങ്ങാട് വെച്ച് സിപിഎമ്മുകാര്‍ അക്രമിക്കുകയും ബിജെപിയുടെ മുഴക്കുന്ന് പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഏതാനും ദിവസം മുമ്പ് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹായ സജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ ജോലിസ്ഥലത്ത് വെച്ച് അതിക്രൂരമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സജേഷ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.
അധികാരത്തിലെത്തിയതുമുതല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും അനുമതിയോടേയും ജില്ലയിലെങ്ങും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന സിപിഎമ്മു കാര്‍ പോലീസിനെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നതും പതിവായിരിക്കുകയാണ്. അക്രമ കേസുകളിലെ സിപിഎമ്മുകാരായ പ്രതികളേയും മറ്റ് കേസുകളിലെ പ്രതികളേയും പോലീസിനു പകരം സിപിഎം തന്നെ നേരിട്ട് നിശ്ചയിക്കുന്ന പ്രവണതയും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതിയായ പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരായ കാപ്പ ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ച സംഭവവും ഉണ്ടായി.
തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയും അക്രമം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ന്യായീകരിക്കുകയും കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തുകയും അറസ്റ്റ് തടയുകയും ചെയ്യുന്ന സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുളള സംസ്ഥാന-ജില്ലാ നേതാക്കള്‍ ദിനം പ്രതി അക്രമത്തിന് ആഹ്വാനം ചെയ്യുകയും അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രസംഗങ്ങള്‍ നാടുനീളെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. നേതാക്കളുടെ ഇത്തരം ചെയ്തികള്‍ക്കെതിരേയും തുടര്‍ അക്രമങ്ങള്‍ക്കെതിരേയും ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ജില്ലയിലെ സമാധാനം കെടുത്തുന്ന സിപിഎം നടപടിയില്‍ കടുത്ത ഒരു വിഭാഗം പാര്‍ട്ടി അണികളും നിരാശയിലാണ്.
















