ഹര്‍ത്താല്‍ പൂര്‍ണ്ണം
തില്ലങ്കേരി പള്ളിപൊയിലില് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ജില്ലയിലെങ്ങും പ്രതിഷേധം
കണ്ണൂര്‍: ഇരിട്ടി തില്ലങ്കേരി പള്ളിപൊയിലില് ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയിലെങ്ങും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സ്വാകര്യബസ്സുകളും വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും ചിലയിടങ്ങളില്‍ നാമമാത്രമായി സര്‍വ്വീസ് നടത്തി. വാഹനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും ഇരിട്ടിയടക്കമുളള ടൗണുകളില്‍ ബസ്സുകളൊന്നും തന്നെ സര്‍വ്വീസ് നടത്തിയില്ല. ജില്ലയിലേയും മാഹിയിലേയയും കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
കണ്ണൂര്‍ നഗരത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം എസ്എന്പാര്ക്ക് പരിസരത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി പഴയ ബസ്സ്സ്റ്റാന്റില്‍ സമാപിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, ആര്.കെ.ഗിരിധരന്, കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പയ്യന്നൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്, ബാലകൃഷ്ണന് കോറോം, ഗംഗന്തായി നേരി. സുരേഷ് കോളോത്ത്, പ്രകാശന് കോറോം എന്നിവര്‍ നേതൃത്വം നല്കി.
തളിപ്പറമ്പില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇരിട്ടി, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: