ടാറ്റ മോട്ടോഴ്‌സിനുവേണ്ടി ഏറ്റെടുത്ത സിംഗൂരിലെ ആയിരം ഏക്കര്‍ ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ഭൂമി ഏറ്റെടുത്തതിന്റെ വകയില്‍ കര്‍ഷകര്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരിച്ചുവാങ്ങരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ കമ്പനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഭൂമി ഏറ്റെടുത്തുകൊടുക്കുന്നത് അനുവദനീയമല്ലെന്നും പത്താഴ്ചയ്‌ക്കുള്ളില്‍ സര്‍വേ നടത്തി 12 ആഴ്ചകള്‍ക്കകം ഭൂമി തിരികെ നല്‍കണമെന്നുമാണ് കോടതി വിധി. ടാറ്റയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് പൊതു ആവശ്യമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയെ പൊതു ആവശ്യമായി കണക്കാക്കാമെന്ന വ്യത്യസ്ത നിലപാടാണ് വിധി പറഞ്ഞ ബഞ്ചിലെ ജസ്റ്റിസ് അരുണ്‍ മിശ്ര എടുത്തത്.
പത്തുവര്‍ഷം കൃഷി ചെയ്യാത്തതിനാലാണ് നഷ്ടപരിഹാരത്തുക തിരികെ നല്‍കേണ്ടെന്ന് കോടതി വിധിച്ചത്. വികസനത്തിന് വേഗം വര്‍ധിപ്പിക്കാനായി വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെങ്കിലും അതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി.
ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ നിര്‍മാണത്തിനുവേണ്ടി 2006 ലാണ് അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തത്. മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയാണ് കടുത്ത എതിര്‍പ്പിനിടെ ഈ നടപടി സ്വീകരിച്ചത്. പക്ഷെ എതിര്‍പ്പ് ശക്തമായപ്പോള്‍ ടാറ്റ കമ്പനി അവരുടെ നാനോ കാര്‍ പദ്ധതി ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു. ഭൂമി ഏറ്റെടുത്തത് അടിയന്തരാവശ്യം എന്നുപറഞ്ഞാണ്. സുപ്രീംകോടതി വിധി ചരിത്രപരമായ തീരുമാനമായി കണക്കാക്കപ്പെടുന്നു. പൊതു ആവശ്യത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ പണം മുടക്കുന്നതിനുപകരം അന്നത്തെ പശ്ചിമബംഗാള്‍ വികസന കോര്‍പ്പറേഷന്‍ വായ്‌പ എടുത്താണ് പണം കണ്ടെത്തിയത്.
ഭൂമി ഏറ്റെടുക്കലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി പരിഗണിക്കപ്പെട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട അന്വേഷണം പ്രഹസനമായിരുന്നുവെന്നും കോടതി പരാമര്‍ശിക്കുകയുണ്ടായി. സുപ്രീംകോടതി വിധി ഇടതുപാര്‍ട്ടികളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ മനുഷ്യസ്‌നേഹത്തിനും സാമൂഹ്യ പ്രതിബദ്ധതയ്‌ക്കും എതിരെയുള്ള ചോദ്യം ചിഹ്നം കൂടിയാണ്. ബംഗാളിലെ അധികാര സ്ഥാനങ്ങളില്‍നിന്ന് സിപിഎമ്മിന് പടിയിറങ്ങേണ്ടിവന്നതിന്റെ പ്രധാന കാരണം സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കല്‍ വിവാദമായിരുന്നു. ഈ രണ്ടു പ്രശ്‌നങ്ങളും മുതലെടുത്ത് ജനപിന്തുണയാര്‍ജിക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ മമത ആഹ്ലാദവതിയാണ്. പക്ഷെ ഈ പ്രശ്‌നത്തില്‍ മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. ഇന്ന് രാജ്യത്ത് പലയിടത്തും കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ കാര്‍ഷികോല്‍പ്പാദനം കുറയും എന്നതും വസ്തുതയാണ്. ഫാക്ടറികള്‍ വന്നാല്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും സിംഗൂരിന്റെ കാര്യത്തില്‍ ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണി സര്‍ക്കാരിനായില്ല.
ടാറ്റയ്‌ക്കുവേണ്ടി വിടുപണി ചെയ്യുന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനം. ഇപ്പോള്‍ ബംഗാളിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ സൂര്യകാന്ത മിശ്രയായിരുന്നു സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള മന്ത്രി. ധാര്‍ഷ്ട്യത്തോടെയായിരുന്നു മിശ്രയുടെ പെരുമാറ്റം. ഇത്രയും വര്‍ഷം തര്‍ക്കംമൂലം തരിശിടേണ്ടിവന്നതിനാല്‍ സിംഗൂരിലെ ഭൂമി ഇപ്പോള്‍ കൃഷിക്ക് അനുയോജ്യമല്ലാതായിരിക്കുന്നു.
സിംഗൂരിന്റെ കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ നിയമം പാലിക്കുകയല്ല, ലംഘിക്കുകയായിരുന്നുവെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത് ഇടതുപാര്‍ട്ടികള്‍ക്കേറ്റ വലിയ തിരിച്ചടിയാണ്. ബംഗാളില്‍ വന്‍തോതില്‍ വികസനം കൊണ്ടുവരുക എന്നതായിരുന്നു ബുദ്ധദേവിന്റെ സ്വപ്‌നമെങ്കിലും അതിനുള്ള ദീര്‍ഘവീക്ഷണവും കാര്യശേഷിയും അദ്ദേഹം പ്രകടിപ്പിച്ചില്ല. ഒരുവേള ഗുജറാത്തില്‍ വികസനം കൊണ്ടുവരുന്ന നരേന്ദ്രമോദിയെ മാതൃകയാക്കണമെന്ന് ബുദ്ധദേവ് പാര്‍ട്ടിക്കാരോട് പറഞ്ഞതും വിവാദമായി.
ഏതു നടപടിയിലും നിയമം കൃത്യമായി പാലിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും വാചാലരാകാറുള്ളവരാണ് സിപിഎമ്മുകാര്‍. ‘കൃഷി ഭൂമി കര്‍ഷകര്‍ക്ക്’ എന്നത് ഒരുകാലത്ത് സിപിഎം മുദ്രാവാക്യമായിരുന്നല്ലോ. സിംഗൂരിന്റെ കാര്യത്തില്‍ ഇത് പാലിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു.
















