പാനൂര്‍: നേരിന്റെ ആദര്‍ശം നെഞ്ചേറ്റിയാണ് രാഷ്ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതിന്റെ ബീജാവാപം ഭാരതത്തിന്റെ ആത്മാവില്‍ നിന്നും ജൈവികമായി ഉയര്‍ന്നു വന്നിട്ടുളളതാണെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. കതിരൂര്‍ മനോജിന്റെ രണ്ടാം ബലിദാന വാര്‍ഷികത്തില്‍ ഡയമണ്ട്മുക്ക് കാര്യാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നേരിന്റെ സിദ്ധാന്തവുമായി ശിരസ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച സ്വര്‍ഗീയ മനോജിനെ ഇല്ലായ്മ ചെയ്തവര്‍ പകയുടെയും വിദ്വേഷത്തിന്റെയും സിദ്ധാന്തവുമായി പ്രവര്‍ത്തിക്കുന്നവരാണ്. നേരും നുണയും തമ്മിലാണ് ഇവിടെ പോരാട്ടം. പൂജനീയ ഗുരുജി സംഘത്തെ കുറിച്ച് പറഞ്ഞത് അനന്തമായ സ്നേഹമാണ് സംഘം എന്നാണ്. എന്നാല്‍ കമ്യൂണിസം വര്‍ഗസമരത്തിന്റെ പേരില്‍ കൊടുംപകയുടെ സിദ്ധാന്തമാണ് പ്രചരപ്പിക്കുന്നത്. സ്റ്റാലിന് തന്നെ കമ്യൂണിസത്തെക്കുറിച്ച് നല്കിയ വ്യാഖ്യാനം പകയുടെയും എതിര്‍പ്പിന്റെയും രാഷ്ട്രീയം തന്നെയായിരുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്നു. കമ്യൂണിസം വിഘടിപ്പിക്കുന്നു. നമ്മള് സമന്വയത്തിലും സമാധാനത്തിലും വിശ്വസിക്കുമ്പോള്‍ അവര്‍ സംഘര്‍ഷത്തിലും അക്രമത്തിലും വ്യാപരിക്കുന്നു. ആഗോള വ്യാപകമായി സംഘം വളരുകയാണ്.
ലോകം മുഴുവന്‍ എതിര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ പുണര്‍ന്നാണ് കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയത്. ഭരണമെന്ന താല്ക്കാലികമായ അവസരത്തിന് എന്തും കാണിക്കാമെന്ന് സിപിഎം തെളിയിച്ചു കഴിഞ്ഞു. നമ്മുടെ സ്വത്വത്തെ മറന്നവര്‍ ചരിത്രം പഠിക്കണം. ഇന്ന് ചട്ടമ്പിസ്വാമികളെയും ടാഗോറിനെയും അയ്യങ്കാളിയെയും ഉയര്‍ത്തിപ്പിടിച്ച് ജാഥ നടത്തുന്നവര്‍ അവരെ വെറും പടങ്ങളാക്കി മാറ്റുകയാണ്. ആ പടങ്ങളെ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇവര്‍ ഉപേക്ഷിക്കും. ഇന്ന് മാലിന്യങ്ങള്‍ക്കിടയിലേക്ക് ഈ പടങ്ങള്‍ ഇവര്‍ കളയുകയാണ്. നമ്മുടെ ആദ്ധ്യാത്മിക നവോത്ഥാന നായകരെ ദിനേന നമിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഘം. പ്രാതസ്മരണയിലൂടെ ഓരോ സ്വയംസേവകനും പ്രാര്‍ത്ഥിക്കുന്നത് ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല. മറിച്ച് അത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും ജെ.നന്ദകുമാര്‍ പറഞ്ഞു.
ടാഗോറും നേതാജിയും അരവിന്ദനും ഈ നാടിന്റെ സ്വത്വം ഹിന്ദുത്വമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചവരാണ്. അവരുടെ കൃതികള്‍ അതു വ്യക്തമാക്കുന്നു. ഓരോ രാഷ്ട്രത്തിനും ആത്മാവുണ്ട്. അതു നശിച്ചാല്‍ പിന്നെ ആ രാഷ്ട്രം ഉണ്ടാവില്ല. ഈജീപ്തും ഗ്രീസുമെല്ലാം അങ്ങിനെ നശിച്ച രാഷ്ട്രങ്ങളാണ്. അതുപോലെ തന്നെയാണ് ആത്മാവ് നഷ്ടപ്പെട്ട കമ്യൂണിസവും. പെരുനുണകളുടെയും നെറികേടിന്റെയും പ്രത്യയശാസ്ത്രം തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. സംഘം നേരിട്ട പ്രതിസന്ധികള്‍ ഒരു സംഘടനയും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. എന്നാല്‍ ഒരു ഘട്ടത്തിലും സംഘം പിന്നോട്ടു പോയിട്ടില്ല. ഒരു പ്രചാരകനായ ഭാരത പ്രധാനമന്ത്രി അഖണ്ഡഭാരതത്തിലെ മുഴുവന്‍ ഭരണാധികാരികളെയും ഇവിടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ എത്തിച്ചു. ഇനി അതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ സ്വപ്നമായ അഖണ്ഡഭാരതം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. തലശേരി താലൂക്ക് കാര്യവാഹ് ശ്യാംമോഹന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: