ന്യൂദൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമിയിടപാടു കേസിൽ ക്രമക്കേടുണ്ടെന്നു ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഭൂമിയിടപാടു കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട ദൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്എൻ ധിൻഗ്ര റിപ്പോർട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനു സമർപ്പിച്ചു.
ക്രമക്കേടൊന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുവരി റിപ്പോർട്ട് മാത്രമായിരിക്കും സമർപ്പിക്കുക. എന്നാൽ ഞാൻ 182 പേജുള്ള റിപ്പോർട്ടാണു സമർപ്പിച്ചിരിക്കുന്നത്.182 പേജ് റിപ്പോർട്ട് എഴുതണമെങ്കിൽ അതിനെന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ’– ജസ്റ്റിസ് ധിൻഗ്ര റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. എന്നാൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ജസ്റ്റിസ് എസ്.എൻ.ധിൻഗ്ര വെളിപ്പെടുത്തിയില്ല.
റോബർട്ട് വാദ്ര ഹരിയാനയിലെ ഗുഡ്‌ഗാവിൽ നടത്തിയ 3.53 ഏക്കർ ഭൂമി ഇടപാടിൽ കൃത്രിമരേഖകൾ ഉപയോഗിച്ചു വൻതുക സമ്പാദിച്ചെന്നും ഇടപാടുകൾക്കു ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നും ആയിരുന്നു ആരോപണം.
















