ഏവം മഹിഷോ നാമ ദാനപോ വരദർപ്പിത:
പ്രാപ്യ രാജ്യം ജഗത് സർവ്വം വശേ ചക്രേ മഹാബല:
പൃഥിവീം പാലയാമാസ സാഗരാന്താം ഭുജാർജ്ജിതാം
ഏകച്ഛത്രാം നിരാതങ്കാം വൈരി വർഗ്ഗ വിവർജ്ജിതാം
വ്യാസൻ തുടർന്നു: മഹിഷാസുരൻ അതിബലവാനും അജയ്യനുമായി ലോകം കീഴടക്കിയെന്ന ഗർവ്വുമായി കഴിഞ്ഞുവന്നു. ആഴിയും ഊഴിയും അയാൾ സ്വന്തം കുടക്കീഴിലാക്കി. അയാളുടെ സേനാപതി ചിക്ഷൂരനും, താമ്രൻ ഭണ്ഡാരം സൂക്ഷിപ്പുകാരനും ആയിരുന്നു. വീരന്മാരായ അസിലോമൻ, ഉദർക്കാൻ തുടങ്ങിയ പടത്തലവൻമാരുമൊത്ത് മഹിഷൻ ഭൂമിയെ ഐശ്വര്യപൂർണ്ണമാക്കി ഭരണം തുടർന്നു. പണ്ടുണ്ടായിരുന്ന രാജാക്കന്മാർ മഹിഷന് കപ്പം കൊടുക്കേണ്ടി വന്നു. അതിനു കൂട്ടാക്കാത്ത മറ്റു ക്ഷത്രിയ രാജാക്കന്മാരെ അയാൾ കൊന്നൊടുക്കി. ബ്രാഹ്മണർ മഹിഷാസുരന് യജ്ഞഭാഗം അർപ്പിക്കാൻ വിധിക്കപ്പെട്ടു. ഭൂമി മാത്രമല്ല സ്വർഗ്ഗവും തന്റെ കീഴിലാക്കണം എന്നയാൾ ആഗ്രഹിച്ചു.
ദൂതുമായി ഒരാളെ ദേവലോകത്തേക്കയക്കാൻ അസുരൻ തീരുമാനിച്ചു. ദേവേന്ദ്രനോട് ഇങ്ങനെ പറയണം എന്ന് ദൂതനോട് ചട്ടം കെട്ടി. ‘പ്രാണൻ വേണമെങ്കിൽ സ്വർഗ്ഗം ഉപേക്ഷിച്ചു മറ്റെവിടെയെങ്കിലും പൊയ്‌ക്കൊള്ളുക അല്ലെങ്കിൽ മഹിഷന്റെ സേവകനായി കഴിയാം. അദ്ദേഹം അങ്ങേയ്‌ക്ക് അഭയം നൽകാതിരിക്കില്ല. അതല്ല എതിരിടാനാണ് ഭാവമെങ്കിൽ വജ്രായുധം തന്നെ പുറത്തെടുത്താലും അങ്ങയെ ജയിക്കാൻ ഞങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. ഞങ്ങളുടെ പൂർവ്വികർ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചതല്ലെ? യുദ്ധമാണെങ്കിൽ അങ്ങനെയാവട്ടെ. അങ്ങയുടെ യുദ്ധവീര്യം കാണാൻ ഒരവസരമായി. എന്തായാലും ഉടനെ ഒരു തീരുമാനം അറിയിക്കുക’.
വ്യാസൻ തുടർന്നു: ദൂതന്റെ മൊഴി കേട്ട് ദേവേന്ദ്രന് കോപം വന്നു. ദൂതനെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:’നിന്റെ പ്രഭുവിന്റെ അസുഖത്തിനു പറ്റിയ ചികിത്സ എന്റെ കയ്യിലുണ്ട്. എന്തിനാണവൻ ഇങ്ങനെ അഹങ്കരിക്കുന്നതെന്ന് അറിയുന്നില്ല. അവന്റെ ഹുങ്കിന്റെ അടിവേരുകൂടി പിഴുതെറിയാൻ സമയമായി. നിന്നെ ഇപ്പോൾ വെറുതെ വിടുന്നു. ദൂതരെ കൊല്ലാൻ പാടില്ല എന്നതാണല്ലോ സജ്ജന നിയമം. ഞാൻ പറഞ്ഞതുപോലെ തന്നെ നീ അവനോടു ചെന്ന് പറയുക. ‘എടാ എരുമസന്തതീ, ധൈര്യമുണ്ടെങ്കിൽ പോരിനു വരിക’ എന്ന് തന്നെ പറയണം’. പുല്ലുതിന്നുന്ന നിന്റെ ബലം എനിക്കറിയാം. കൊമ്പുകൊണ്ട് വെട്ടാൻ നീ മിടുക്കനാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽപ്പിന്നെ അതങ്ങ് ഊരിയെടുത്തേക്കാം അങ്ങിനെ നിന്റെ അഹങ്കാരം തീരട്ടെ. ആ കൊമ്പുകളെടുത്ത് ബലമുള്ള നല്ലൊരു വില്ലുണ്ടാക്കാം.’
ദൂതൻ മഹിഷനെ വിവരമറിയിച്ചു. ‘രാജാവേ, ആ ദേവേന്ദ്രൻ അങ്ങയെ ഒട്ടും വകവയ്‌ക്കുന്നില്ല. അദ്ദേഹം പൂർണ്ണബലവാനാണെന്നു സ്വയം കരുതുന്നു. ആ മൂർഖൻ പറഞ്ഞത് മുഴുവൻ ദൂതനെന്ന നിലയിൽ ഞാൻ പറയേണ്ടതാണല്ലോ പ്രിയവും സത്യവും പറയാൻ ഒരു ദൂതൻ വിധിക്കപ്പെട്ടിരിക്കുന്നു. പ്രിയം മാത്രം പറഞ്ഞാൽ അത് നീതി ലംഘനമാവും. എന്നാൽ പരുഷമായ കാര്യങ്ങൾ അറിയിക്കണമെങ്കിൽ അവ പറയാതിരിക്കാനും വയ്യ. വിഷം ചീറ്റുന്നതുപോലുള്ള വാക്കുകൾ ശത്രുവിന് പറയാം. എന്നാൽ ദൗത്യ വാർത്തയാണെങ്കിലും പ്രഭുവിന്റെ മുഖത്തു നോക്കി ഒരു ഭൃത്യൻ അതെങ്ങനെ പറയും? അങ്ങയുടെ മുന്നിൽപ്പറയാൻ വയ്യാത്ത കാര്യമാണ് ദേവേന്ദ്രൻ ദൂതായി പറഞ്ഞയച്ചത്. ദയവുണ്ടായി അതെന്റെ നാവുകൊണ്ട് പറയിക്കരുത്.’
തുടരും
















