”കല്‍ക്കത്താ തീസിസിന് അനുയോജ്യമായി സമരം സംഘടിപ്പിക്കുന്നതിനായി ശ്രമം. ഇതിനായി എന്റെ നേതൃത്വത്തില്‍ തന്നെ കാസര്‍കോട് താലൂക്ക് കമ്മറ്റി രഹസ്യയോഗം ചേര്‍ന്നു. ഈ ഘട്ടമായപ്പോഴേക്കും കല്‍ക്കത്താ തീസിസിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ക്കും ജന്മിമാര്‍ക്കും എതിരെ അക്രമം പല സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യലബ്ധിയെ നിഷേധിച്ചതുള്‍പ്പടെയുള്ള തെറ്റായ നയംമൂലം ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഈയൊരു ചുറ്റുപാടിലാണ് കാസര്‍കോട് താലൂക്ക് കമ്മറ്റിയുടെ രഹസ്യയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്ന ക്ലായിക്കോട് ചേര്‍ന്നത്. ഈ യോഗം വര്‍ഗശത്രുക്കളുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുകയും കിണാവൂരും ക്ലായിക്കോടും കോണ്‍ഗ്രസ് സമ്മേളന പന്തലുകള്‍ക്ക് തീവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇതില്‍ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഞാന്‍ പിതൃതുല്യം സ്‌നേഹിച്ചിരുന്ന കേളപ്പജിക്കെതിരെ നടത്തിയ നീക്കമാണ്. കിണാവൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തുന്ന കേളപ്പനെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും സമ്മേളന പന്തലില്‍ കനത്ത പോലീസ് കാവല്‍ ഉണ്ടായിരുന്നതിനാല്‍ ആ ‘കൃത്യം’ നടക്കാതെ പോയി. ഞങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ഭാഗ്യംകൊണ്ട് അങ്ങനെ ഒരു വന്‍ ദുരന്തം ഒഴിവായി.”
‘ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മകള്‍’ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തില്‍ (പ്രഭാത് ബുക്ക് ഹൗസ്, പേജ് 237) കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. മാധവന്‍ എഴുതുന്നു.
കേരളഗാന്ധി കെ. കേളപ്പനെ ഇല്ലാതാക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചതിന്റെ തെളിവുകളാണ് കെ. മാധവന്‍ തന്റെ ഗ്രന്ഥത്തിലൂടെ പുറത്തുവിട്ടത്. കുപ്രസിദ്ധമായ കൊല്‍ക്കത്താ തീസീസിന്റെയും ഉന്മൂലന സിദ്ധാന്തത്തിന്റെയും ചുവടുപിടിച്ചാണ് കേളപ്പനെ വധിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതെന്നും മാധവന്‍ തുടര്‍ന്നെഴുതുന്നുണ്ട്. ഉന്മൂലനരാഷ്‌ട്രീയം മാവോയിസ്റ്റുകളേക്കാള്‍ കേരളത്തില്‍ നടപ്പാക്കിയത് മാര്‍ക്‌സിസ്റ്റുകള്‍ തന്നെ. കേളപ്പജിയെ വധിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഉത്തരവാദിത്വം മാധവന്‍ ഏറ്റെടുക്കുമ്പോള്‍ അതിന് നിര്‍ദ്ദേശം കൊടുത്തതും ഗൂഢാലോചന നടത്തിയതും ആരെന്നത് ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കേളപ്പനെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടെങ്കിലും രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതെങ്ങനെയെന്നത് കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലുണ്ട്. ഈ ശമത്തിന്റെ വിജയകരമായ പരിസമാപ്തിയാണ് 1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ. കേരളത്തില്‍ നടന്ന ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ കേളപ്പന്‍ രാഷ്‌ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്നു കുത്തിയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
കേളപ്പജിയെ ഇല്ലാതാക്കാനുള്ള കമ്മ്യൂണിസ്റ്റ് ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഭാവിയില്‍ തങ്ങളുടെ രാഷ്‌ട്രീയ മുന്നേറ്റത്തെ തടയാന്‍ കേളപ്പജിയെ ഇല്ലാതാക്കണമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. കോണ്‍ഗ്രസില്‍ നിലകൊള്ളുമ്പോള്‍ തന്നെ പ്രത്യേക ചേരിയായി നിലകൊണ്ട കമ്മ്യൂണിസ്റ്റുകള്‍ ഇതിന് തുടക്കമിട്ടു.
‘സ്വാതന്ത്ര്യസമരം സത്യനിഷ്ഠവും അഹിംസാപരവു’മായിരിക്കണമെന്ന ഗാന്ധിയുടെ നിര്‍ദ്ദേശം അസ്വീകാര്യമാണെന്ന പ്രമേയം 1934 ഒക്‌ടോബറില്‍ ഷൊര്‍ണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയില്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ അവതരിപ്പിച്ചതോടെയാണ് കേരളഗാന്ധിയെ മൂലക്കിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തെയാണ് അവര്‍ പിന്നീട് ആക്രമിച്ചത്. ദേശീയത്വത്തിന്റെ വേഷം കെട്ടിയ വര്‍ഗീയ പ്രസ്ഥാനമാണിതെന്നായിരുന്നു സോഷ്യലിസ്റ്റുകളുടെ പക്ഷം. കേളപ്പന്‍ പത്രാധിപരായിരുന്ന കാലത്ത് തന്നെയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ച് ഇഎംഎസ് മാതൃഭൂമിയില്‍ ലേഖനമെഴുതിയത്. എസ്എന്‍ഡിപി യോഗവും ഈഴവരും ക്ഷേത്രപ്രവേശനത്തോട് സഹകരിക്കരുതെന്നും ലേഖനത്തില്‍ ഇഎംഎസ് ആവശ്യപ്പെടുന്നു. ഹിന്ദുമതം ജീവിക്കണമെങ്കില്‍ അയിത്തം നശിക്കണമെന്ന് ഗാന്ധി പറഞ്ഞത് വര്‍ഗീയ മനോഭാവം കൊണ്ടാണെന്നായിരുന്നു ഇഎംഎസിന്റെ വ്യഖ്യാനം.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്ന കേളപ്പജിക്കെതിരെ കെപിസിസി കീഴ്ഘടകങ്ങള്‍ക്ക് രഹസ്യ സര്‍ക്കുലര്‍ അയച്ചത് വന്‍ വിവാദമായി. കേളപ്പജിക്കെതിരായ ആക്ഷേപങ്ങള്‍ കണ്ടെത്തി അയക്കണമെന്നായിരുന്നു അന്ന് കെപിസിസി അയച്ച സര്‍ക്കുലര്‍. ആക്ഷേപങ്ങളും തെളിവുകളും ശേഖരിക്കുന്നത് രഹസ്യമായിരിക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിനകത്ത് പ്രത്യക്ഷമായ ഭിന്നിപ്പുണ്ടാക്കിയ നീക്കമായിരുന്നു ഇത്. കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാന്‍ ഒപ്പിട്ട സര്‍ക്കുലറിനെതിരെ കേളപ്പന്‍ ശക്തമായി രംഗത്തുവന്നു. വന്‍ വിവാദം സൃഷ്ടിച്ച സര്‍ക്കുലര്‍ അവസാനം എഐസിസി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. കേളപ്പനെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു അന്ന് നടത്തിയത്. കോണ്‍ഗ്രസിനുളളില്‍ അന്നുണ്ടായിരുന്ന ഇടത്- സോഷ്യലിസ്റ്റ്-മുസ്ലിം സഖ്യമാണ് ഇതിന് കരുക്കള്‍ നീക്കിയത്. സ്വാതന്ത്ര്യാനന്തരം 47-48 കാലഘട്ടങ്ങളില്‍ കേളപ്പജിയെ വധിക്കുമെന്ന് ഊമക്കത്തുകളും ചുമരെഴുത്തുകളും ഉണ്ടായി. വ്യാപകമായ കമ്മ്യൂണിസ്റ്റ് അക്രമത്തെ ചെറുത്തുനിന്നതിന്റെ പ്രതികരണമായിരുന്നു ഇതെല്ലാം. ”ഒരു കമ്മ്യൂണിസ്റ്റിന്റെ കുത്തേറ്റു മരിക്കുന്നതാണ് കിടക്കയില്‍ കിടന്നു മരിക്കുന്നതിനേക്കാള്‍ ഭേദം”-കേളപ്പജിയുടെ പ്രതികരണം.
1967ലെ ഇഎംഎസ് സര്‍ക്കാര്‍ നടത്തിയ രണ്ടു ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കേളപ്പജി രംഗത്തുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷമിക്കാവുന്നതായിരുന്നില്ല. പുതുതായി മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെയും മുസ്ലിം വര്‍ഗീയ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് വഴങ്ങിക്കൊണ്ട് അങ്ങാടിപ്പുറം തളി ക്ഷേത്രം പുരാവസ്തുവാക്കി പ്രഖ്യാപിച്ച് ആരാധന തടയാനുള്ള നീക്കത്തെയും കേളപ്പജി ശക്തിയായി എതിര്‍ത്തു. കേളപ്പനെ വര്‍ഗീയവാദിയാക്കി സ്വഭാവഹത്യ നടത്താനായിരുന്നു ഇഎംഎസിന്റെ നേതൃത്വത്തില്‍ അന്നു ശ്രമം നടന്നത്. ”കേളപ്പന്റെ രണ്ടാംഘട്ട രാഷ്‌ട്രീയ ജീവിതത്തില്‍ പിന്തിരിപ്പന്‍ പ്രവണതകളായിരുന്നു”വെന്ന് കേളപ്പജിയുടെ ജീവചരിത്രഗ്രന്ഥത്തില്‍ വി.എസ്. അച്യുതാനന്ദന്‍ എഴുതിയത് കേളപ്പനോടുള്ള കമ്മ്യൂണിസ്റ്റ് നിലപാട് വ്യക്തമാക്കുന്നതാണ്.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ സത്യഗ്രഹസമരം നടത്തിയ കേളപ്പജിയോടൊപ്പം വളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ. ഗോപാലന് സ്മാരകം നിര്‍മ്മിക്കുകയും കേളപ്പനെ തമസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ ചരിത്രത്തില്‍ നിന്നും കേളപ്പനെ തിരസ്‌കരിക്കാന്‍ ശ്രമിച്ചു. നേരിട്ട് കൊല്ലാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും കേളപ്പനെ രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിജയിച്ചുവെന്നുവേണം കരുതാന്‍.
















