ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിൽ നിന്നും പലായനം ചെയ്ത് ഭാരതത്തിൽ കുടിയേറി താമസിക്കുന്ന ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായഹസ്തം. ഇവർക്കായി 2,000 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ഒരു മാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
പദ്ധതിക്ക് അര്‍ഹരായ 36,348 കുടുംബങ്ങളെ ജമ്മു കശ്മീർ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം. ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ വീതം ലഭിക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നൽകിത്തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.
പാക് അഭയാര്‍ഥികളില്‍ ചിലര്‍ 1947 ല്‍ ഇന്ത്യാ വിഭജന സമയത്ത് കുടിയേറിയവരാണ്. മറ്റുള്ളവര്‍ 1965-ലെയും 1971-ലെയും ഭാരത-പാക് യുദ്ധങ്ങളുടെ സമയത്ത് എത്തിയവരാണ്. പാക്കിസ്ഥാനില്‍ നിന്നും, പ്രത്യേകിച്ച് പാക് അധിനിവേശ കശ്മീരിൽ നിന്നും അഭയാര്‍ഥികളായി എത്തിയവര്‍ പ്രധാനമായും ജമ്മു, കത്വ, രജൗറി ജില്ലകളിലായിട്ടാണ് ജീവിക്കുന്നത്.
ജമ്മു കശ്മീർ ഭരണഘടനപ്രകാരം ഇവർ സംസ്ഥാനത്തെ സ്ഥിരതാമസക്കാരല്ല. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ടവകാശവുമില്ല. അതേസമയം, ഇവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകും.
പാക് അധിനിവേശ കശ്മീരിലെയും ബലൂചിസ്ഥാനിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രസംഗിച്ചതിനു പിന്നാലെ പാക് അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
















