ന്യൂദല്‍ഹി: കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്നവരുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സംഘര്‍ഷത്തെ തള്ളിക്കളയുന്നവരുമായും സമാധാനം തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുമായും മാത്രമേ ചര്‍ച്ചയുണ്ടാകൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിഘടനവാദികള്‍ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ അവരുമായി ചര്‍ച്ച നടത്താമെന്നും പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ പദ്ധതികള്‍ കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഉപയോഗിക്കാവുന്നതാണെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മെഹബൂബ പറഞ്ഞു. കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഏറ്റവും ഗൗരവകരമായ ശ്രമങ്ങള്‍ നടത്തിയത് വാജ്‌പേയിയാണ്. പാക്കിസ്ഥാനുമായും വിഘടനവാദികളുമായും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള ഭീകരസംഘടനകളുമായും പലതലത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നതായും മെഹബൂബ പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ക്ക് ചര്‍ച്ചകളിന്മേലുള്ള നഷ്ടപ്പെട്ട വിശ്വാസം പുനസൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി വിശ്വാസയോഗ്യരായവരെ നിയോഗിക്കണം. പ്രശ്‌ന പരിഹാരം ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ വരില്ല. അതുവരെ നിലവിലെ സാഹചര്യം തുടരണമോയെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. സംഭാഷണങ്ങളും ചര്‍ച്ചകളും മാത്രമാണ് സംഘര്‍ഷം അവസാനിക്കുന്നതിനുള്ള അവസാന വഴി.
27വര്‍ഷമായി കശ്മീര്‍ സംഘര്‍ഷങ്ങള്‍ നേരിടുകയാണ്. എന്നാല്‍ ഒന്നും നേടിയില്ല. അനാഥരാക്കപ്പെട്ട കുട്ടികളെയും വിധവകളാക്കപ്പെട്ട യുവതികളെയും മാത്രമാണ് കശ്മീരിന് ലഭിച്ചത്.
ഹൂറിയത്തിന്റെ ആഹ്വാനമനുസരിച്ച് കൊല്ലപ്പെടുന്ന യുവാക്കള്‍ സ്വന്തം കുട്ടികളാണെന്ന ബോധമാണ് വിഘടനവാദി നേതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. സൈനിക ക്യാമ്പുകള്‍ അക്രമിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുമ്പോള്‍ അവരെ അപകടത്തിലേക്ക് തള്ളിവിടുകയാണ്. പാക്കിസ്ഥാനെതിരെ നിന്നിട്ടുള്ളവരാണ് കശ്മീരി ജനങ്ങള്‍. ജനങ്ങളില്‍ വിശ്വാസം വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ കടമയെന്നും മെഹബൂബ പറഞ്ഞു.
















