മുഹമ്മ:: മൃഗസ്നേഹികള്‍ക്ക് മുന്നറിയിപ്പുമായി എസ്എല്‍പുരത്തെ വ്യാപാരി സംഘടന രംഗത്ത്. കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ നായശല്യം മൂലം പൊറുതി മുട്ടുന്നവരെ സഹായിക്കാനാണ് വ്യാപാരി വ്യവസായി സമിതി എസ്എല്‍പുരം യൂണിറ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനു മുന്നോടിയായി മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിനു മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു. കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തുവാന്‍ താത്പര്യമുള്ളവര്‍ ആയതിന് തയ്യാറാകണം.അല്ലാത്ത പക്ഷം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷയേകാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളത്.
കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ അന്‍പതോളം നായകളാണ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്.നാട്ടുകാരില്‍ ചിലര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ മാര്‍ക്കറ്റിലെത്തി നായകള്‍ക്ക് കൊടുക്കുന്നതായും ഇവരോട് വീട്ടില്‍ നായയെ വളര്‍ത്താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.സമീപത്തെ സ്കൂളില്‍ പോകുന്ന കുട്ടികളെ പല തവണ നായ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മത്സ്യ വിപണനം
നടത്തുന്നവര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്ന കുട്ടികള്‍ക്കും സ്ത്രികള്‍ക്കുമാണ് നായ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് നായ കൂട്ടത്തോടെ എത്തുന്നത്. മാര്‍ക്കറ്റില്‍ നിന്നും നായകളെ പൂര്‍ണമായി തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ടി.എസ് വിനോജ്,സെക്രട്ടറി സി.എ സുരേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: