ന്യൂദല്‍ഹി: സ്‌ക്കോര്‍പീന്‍ ശ്രേണിയില്‍പ്പെട്ട ഐഎന്‍എസ് കല്‍വരിയടക്കമുള്ള ആറ് കപ്പലുകളുടെ രഹസ്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ആസ്‌ട്രേലിയന്‍ പത്രം. രേഖകള്‍ ചോര്‍ന്നതല്ല മോഷ്ടിക്കപ്പെട്ടതാണെന്ന് ഫ്രഞ്ച് വൃത്തങ്ങള്‍ പറഞ്ഞതിന് പിന്നാലെയാണ് ആസ്‌ട്രേലിയന്‍ പത്രം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ശത്രുരാജ്യത്തിന്റെ അന്തർവാഹികളുടെ ശബ്ദം മനസിലാക്കാൻ കഴിയുന്ന സോനാർ സിസ്റ്റത്തിന്റെയും തീ നിയന്ത്രണസംവിധാനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, അതിന്റെ ഫ്രീക്വന്‍സിയും മറ്റും വിശദീകരിക്കുന്ന സാങ്കേതിക സവിശേഷതകള്‍ സൈറ്റില്‍ കറുപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. ആയുധ പ്രയോഗത്തിന്റെ പ്രഹര പരിധിയും മറ്റും നിശ്ചയിക്കുന്ന ‘ഓപ്പറേഷന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലും’ പുതുതായി ചോര്‍ന്ന രേഖകളിലുണ്ട്.
കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഭാരതവും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ ദിനപത്രം അതിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസവും വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, പുതുതായി പുറത്തുവന്ന വിവരങ്ങള്‍ നേരത്തെ തന്നെ മറ്റു പ്രതിരോധ വെബ്‌സൈറ്റുകളിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആസ്‌ട്രേലിയന്‍ പത്രം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണെന്നും ഏത് പ്രതിരോധ വെബ്‌സൈറ്റുകളിലും ഈ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാണെന്നും പ്രതിരോധ നിരീക്ഷകന്‍ ഉദയ് ഭാസ്‌ക്കര്‍ പറഞ്ഞു. ഡിസിഎന്‍എസില്‍ നിന്ന് യാതൊരു വിധത്തിലുള്ള വീഴ്‌ച്ചയും സംഭവിച്ചിട്ടില്ലെന്നും ഏതോ ഒരു വ്യക്തിയില്‍ നിന്നുണ്ടായ അപമര്യാദ മാത്രമാണിതെന്നും ഫ്രഞ്ച് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
മുന്‍ ഫ്രഞ്ച് ഉദ്യോഗസ്ഥന്‍മാരിലാരോ 2011ല്‍ മുങ്ങിക്കപ്പലിന്റെ രേഖകള്‍ മോഷ്ടിക്കുകയായിരുന്നെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്താണ് ആറ് കപ്പലുകള്‍ ഭാരത നാവിക സേനയ്‌ക്ക് കൈമാറിയത്. വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടാംഗസമിതിയെ ഫ്രാൻസിലേക്ക് അയക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഫ്രഞ്ച് സർക്കാരിന്റെ പ്രതിരോധസുരക്ഷാവിഭാഗവും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
















