കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തിന് പന്ത്രണ്ടര ശതമാനം (45 ദിവസ ശമ്പളം) ബോണസ്സായി അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍ഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂധനന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ ബോണസ് പരിധിയും ബോണസ്സ് കണക്കാക്കാനുള്ള അര്‍ഹതാ പരിധിയും 2014 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ബോണസ് പരിധി 3500 രൂപയായി തുടരുകയാണ്. അതാണ് ഒരുമാസത്തെ ശമ്പളം എന്ന പേരില്‍ കേവലം 13 ശതമാനം ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ബാക്കി വരുന്ന 87 ശതമാനം ജീവനക്കാര്‍ക്കും 2400 രൂപ ഉത്സവബത്തയാണ് കൊടുക്കുന്നത്. ഇത് അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 12.5ശതമാനം ബോണസ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്യക്ഷമതയുള്ളതും അഴിമതിരഹിതവുമായ സിവില്‍ സര്‍വ്വീസ് എന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍വന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിക്കുകയാണ്. ജീവനക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭിച്ച സ്ഥലംമാറ്റം പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലിലൂടെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ധര്‍ണ്ണയ്‌ക്ക് മുന്നോടിയായി സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.കെ.വിനോദ് കുമാര്‍, കെ.പി.രാജന്‍, എം.ടി.സുരേഷ്‌കുമാര്‍, കെ.പ്രശാന്ത്, കെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണ്ണയില്‍ ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഘടക സംഘടനാ നേതാക്കളായ കെ.എന്‍.വിനോദ് (ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട്), കെ.വി.ശ്രീധരന്‍, സി.സി.രവീന്ദ്രന്‍, രവീന്ദ്രനാഥ് ചേലേരി, കെ.പി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഒ.ജയകൃഷ്ണന്‍ സ്വാഗതവും സജീവന്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.
















