ഭുവനേശ്വര്‍: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകള്‍ക്കൊപ്പം ഗ്രാമത്തിലെത്താന്‍ പത്ത് കിലോമീറ്റർ നടന്നു. ഒഡീഷയിലെ കലാഹാണ്ഡിയിലെ ഭവാനിപാറ്റ്‌ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുംവഹിച്ച് ദനാ മജ്ഹി എന്ന 42കാരനാണ് കിലോമീറ്ററുകള്‍ നടന്നത്. ജില്ലാ ആശുപത്രിയിലാണ് ദനാ മജ്ഹിയുടെ ഭാര്യ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം കലാഹാണ്ഡിയിലേക്കുകൊണ്ടുപോകാന്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാൽ പണമടയ്‌ക്കാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പൊതിഞ്ഞെടുത്ത് മകള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.
പത്ത് കിലോമീറ്ററോളം നടന്നപ്പോള്‍ പ്രാദേശിക ചാനലുകാര്‍ ദനാ മജ്ഹിയെ കണ്ടുമുട്ടിയതാണ് സഭവം പുറത്തറിയാനിടയായത്. ചാനല്‍ സംഘം വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് ബാക്കിയുള്ള ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയും ചെയ്തു.
ആശുപത്രികളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ ഒഡീഷാ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സർക്കാർ നൽകിയിരുന്നു.
















