ന്യൂദല്‍ഹി: വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പണം വാങ്ങിയുള്ള വാടക ഗര്‍ഭധാരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ദമ്പതികള്‍ കുറഞ്ഞത് അഞ്ച് വര്‍ഷം വരെ കാത്തിരുന്നതിന് ശേഷം മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കൂ. അംഗീകാരമില്ലാത്ത വാടക ഗര്‍ഭധാരണ ക്ലിനിക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം തടവു ശിക്ഷ നല്‍കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പറഞ്ഞു.
ബില്ല് പാർലമെന്റിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. വന്ധ്യത, കുഞ്ഞിനെ ചുമക്കുന്നതിന് മെഡിക്കൽ ചെലവ് മാത്രം നൽകുന്ന രീതി എന്നീ സാഹചര്യങ്ങളിലും വാടക ഗർഭധാരണത്തിന് അനുമതി നൽകും. അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലുമായിരിക്കും വാടക ഗർഭധാരണത്തിന് അനുവാദം.
വിദേശികൾക്ക് ഭാരതത്തില്‍ വാടക ഗർഭധാരണം നടത്താൻ അനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ അനുമതി നൽകിയാൽ അത് പൗരത്വം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണിത്. മാത്രമല്ല വിസ പ്രശ്നങ്ങളുടെ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിദേശികൾക്കായി മനുഷ്യ ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് പൂർണമായി നിരോധിക്കും. അതേസമയം, ഗവേഷണ ആവശ്യങ്ങൾക്ക് ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് തടയില്ലെന്നും മന്ത്രി അറിയിച്ചു.
















