കൊട്ടാരക്കര: വനിതാ എന്‍ജിനിയറുടെ കാല് ട്രെയിന്‍ ക്ലോസറ്റില്‍ കുടുങ്ങി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കര കെഎസ്ടിപി ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനിയറായ വര്‍ക്കല എസ്പി പുരം ദേവകിയില്‍ സോണിയ എം.വി (50)യുടെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം.
രാവിലെ വര്‍ക്കലയില്‍ നിന്ന് ജോലിസ്ഥലമായ കൊട്ടാരക്കരയിലേക്ക് ട്രെയനില്‍ കയറിയ ഇവര്‍ കുണ്ടറ സ്റ്റേഷന് കഴിഞ്ഞപ്പോഴാണ് ട്രെയിനിലെ ടോയ്ലറ്റില് കയറിയത്. മുക്കട സ്റ്റേഷന് കഴിഞ്ഞപ്പോള്‍ അബദ്ധത്തില്‍ ഇവരുടെ ഇടതുകാല് പുറത്തെടുക്കുവാന്‍ സാധിക്കാത്തവിധം ക്ലോസറ്റില്‍ അകപ്പെടുകയായിരുന്നു.
നിലവിളികേട്ട് ബോഗിയിലുള്ള യാത്രക്കാര്‍ റെയില്‍വേ അലര്‍ട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ ശുചിമുറിയുടെ വാതില്‍ തള്ളിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിന്‍ എഴുകോണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനിലെ സുരക്ഷാ ജീവനക്കാര്‍ എത്തി വാതില്‍ ചവിട്ടിതുറക്കുകയായിരുന്നു. കാല് ക്ലോസറ്റില്‍ വലിച്ചെടുക്കുവാന്‍ പറ്റാത്ത വിധത്തിലാണ് കുടുങ്ങികിടന്നിരുന്നത്.
റെയില്‍വേ ഉദ്യോഗസ്ഥര്‍ പോലീസിലും, ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. തുടര്‍ന്ന് ട്രയിന്‍ കൊട്ടാരക്കര റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബോഗിക്കടിയിലുള്ള ടോയ്ലറ്റിന്റെ ട്യൂബ് കട്ട് ചെയ്ത് മാറ്റിയാണ് കാല് മുകളിലേക്ക് ഊരിയെടുത്തത്. ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് ട്യൂബ് കട്ട് ചെയ്ത് ഇവരെ രക്ഷിച്ചത്. കാലിന് സ്വാധീനകുറവുള്ള സോണിയയ്ക്ക് പരിക്കുകളൊന്നും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: