ആലപ്പുഴ: നഗരത്തില്‍ വഴിയോര മത്സ്യവിപണനം നിരോധിച്ച നഗരസഭാ കൗണ്‍സില്‍ തീരുമാനത്തെ വെല്ലുവിളിച്ച് പതായോരങ്ങളിലെ മത്സ്യവിപണനം വ്യാപകം.
പ്രധാനമായും വൈകുന്നേരങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മത്സ്യവിപണനം സജീവമായി നടക്കുന്നത്. ആഴ്ചകള്‍ മുമ്പ് നഗരസഭാ കൗണ്‍സില്‍ അനധികൃത മത്സ്യവിപണനം നിരോധിക്കാന്‍ തീരുമാനിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം തട്ടുകളില്‍ മത്സ്യവിപണനം നടത്തിയിരുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും കച്ചവടക്കാരോട് വഴിയോരത്ത് ഇത്തരത്തില്‍ മത്സ്യവിപണനം നടത്താന്‍ പാടില്ലെന്നും നിര്‍ദേശം നല്കുകയും തട്ടുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ ദിവസങ്ങളില്‍ വഴിയോര മത്സ്യവിപണനം നടന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ തട്ടുകള്‍ സ്ഥാപിച്ചിരുന്നിടത്തു ട്രോളികള്‍ക്കു മുകളില്‍ തട്ടുകള്‍ സ്ഥാപിച്ചും പെട്ടിവണ്ടികളിലും മത്സ്യമെത്തിച്ച് വില്പന നടക്കുകയാണ്. വഴിയോര മത്സ്യക്കച്ചവടം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കിടയാക്കുന്നതായും പരാതികളുണ്ട്. പെട്ടിവണ്ടികളില്‍ മത്സ്യവിപണനം നടത്തുന്നത് മോട്ടോര്‍വാഹന വകുപ്പ് നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരത്തില്‍ മത്സ്യവിപണനത്തിലേര്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പരുകള്‍ ശേഖരിച്ച് നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് ശിപാര്‍ശ ചെയ്യുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിലൊരു നടപടികളുമുണ്ടായിട്ടില്ലെന്നാണ് വാഹനങ്ങളിലെ മത്സ്യക്കച്ചവടം സജീവമാകുന്നത് സൂചിപ്പിക്കുന്നത്.
നേരത്തെ തട്ടുകളില്‍ മത്സ്യവിപണനം നടത്തിയിരുന്ന പലയിടങ്ങളിലും നിലത്ത് ടാര്‍പോളിംഗ് ഷീറ്റ് വിരിച്ചാണ് നിലവില്‍ കച്ചവടം നടക്കുന്നത്. ക്ഷേത്രപരിസരങ്ങളില്‍ വരെ ഇത്തരത്തില്‍ മത്സ്യവിപണനം നടക്കുന്നത്. ഇവിടെ നിന്നുള്ള മലിന ജലത്തില്‍ ചവിട്ടി വേണം വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. അതിനിടെ നഗരഭരണനേതൃത്വത്തിലെ ഒരു വിഭാഗം ഇത്തരത്തിലെ മത്സ്യവിപണനത്തിന് മൗനാനുവാദം നല്‍കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും പാതയോര മത്സ്യവിപണനം വിലക്കിയുന്നു. ഈ സാഹചര്യത്തില്‍ പോലീസിനും നടപടി സ്വാകരിക്കാവുന്നതാണ്.
















