ന്യൂദല്‍ഹി: ഭാരതത്തിന്റെ ക്ലാസിക്കല്‍ സിനിമകള്‍ സീ ക്ലാസിക് ഇന്ത്യാ സിനിമാ പ്രേമികള്‍ക്ക് വീണ്ടും കാഴ്ച വിരുന്നാക്കുന്നു.റിച്ചാര്‍ഡ് ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ യുമുണ്ട് അക്കൂട്ടത്തില്‍.ബെന്‍കിങ്‌സ്‌ലി ഗാന്ധിയായപ്പോള്‍ കസ്തൂര്‍ബയായത് രോഹിണി ഹത്തംഗഡിയായിരുന്നു.ഗാന്ധിയുടെ ‘നല്ലപാതിയെ’ സ്‌ക്രീനില്‍ അവിസ്മരണീയയാക്കിയ പ്രതിഭ. തന്റെ സര്‍ഗജീവിതത്തിന് നിറം പകര്‍ന്ന കസ്തൂര്‍ബയ്‌ക്കും അതിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കും പകരം വെയ്‌ക്കാന്‍ മറ്റൊന്നുമില്ലെന്ന് രോഹിണി. വയസ്സിപ്പോള്‍ 67 .
മറാത്തി തിയേറ്റര്‍ ലോകത്തു നിന്ന് ‘ഗാന്ധി’ യിലെത്തുമ്പോള്‍ രോഹിണിക്ക് പ്രായം 27. പിന്നീട് ബോളിവുഡില്‍ സജീവമായപ്പോഴും അവരെത്തേടിയെത്തിയത് അമ്മ വേഷങ്ങള്‍.. അവര്‍ക്കതില്‍ തെല്ലും പരാതിയില്ല. കാരണം നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ പഠനവും പരിശീലനവും കാതലായ വേഷങ്ങളന്വേഷിക്കാനാണ് രോഹിണിയെ പ്രേരിപ്പിച്ചത്. അല്ലാതെ ഗ്ലാമറല്ല.
ഷഹന്‍ഷായിലും അഗ്‌നിപഥിലും അമിതാഭ് ബച്ചന്റെ അമ്മയായയിരുന്നു രോഹിണി. ‘ഗാന്ധി കണ്ട ആരുടെയും മനസ്സില്‍ യുവതിയായ കസ്തൂര്‍ ബായില്ലായിരുന്നു.വൃദ്ധയായ കസ്തൂര്‍ ബായെ എല്ലാവരും ഓര്‍ത്തു വെച്ചു.അതാവാം അമ്മ റോളിലേക്ക് ഞാന്‍ നിരന്തരം ക്ഷണിക്കപ്പെട്ടത്.’ അക്കാര്യം ഒരിക്കല്‍ സംവിധായകന്‍ ബസു ഭട്ടാചാര്യയോട് രോഹിണി സൂചിപ്പിച്ചു.യൗവനവും വാര്‍ധക്യവും ഒരുപോലെ ചെയ്യാനാവുന്ന രണ്ടുപേരെ ഹിന്ദി സിനിമയിലുള്ളൂ. ഒന്ന് താങ്കളും മറ്റൊന്ന് സഞ്ജീവ് കുമാറും. ആ ഉത്തരത്തിപ്പുറത്തേക്ക് രോഹിണിയുടെ പരാതി പിന്നീട് നീണ്ടതേയില്ല.
ഇംഗ്ലണ്ടിലായിരുന്നു ‘ഗാന്ധി’യുടെ സ്‌ക്രീന്‍ ടെസ്റ്റ്. ആദ്യത്തെ വിദേശ യാത്ര. പോകുമ്പോള്‍ ഒരു ഖദര്‍ സാരിയും നീളന്‍ ബ്ലൗസും മംഗല്യസൂത്രവും പൊട്ടും എല്ലാം കൂടെക്കരുതി. അതിഥി ഉപയോഗിച്ച ശൗചാലയം കഴുകാന്‍ വിസമ്മതിക്കുന്ന ക്‌സ്തൂര്‍ബയെയായിരുന്നു ആദ്യം അഭിനയിച്ചു കാണിച്ചത്. ആറ്റണ്‍ബറോയ്‌ക്ക് പൂര്‍ണ്ണ തൃപ്തി. റോള്‍ രോഹണിയുടെ കൈയില്‍ സുസജ്ജം.ഓസ്‌ക്കാറും ഗ്രാമിയുമെല്ലാം ‘ഗാന്ധി’ യെത്തേടിയെത്തിയപ്പോള്‍ രോത്തിണിയും പ്രിയങ്കരിയായി. സിനിമാപ്രേമികള്‍ക്ക്.
മൈന്‍പുരിക്ക് ഒലിവ് നിറത്തോട് പ്രിയം; കാക്കിയോടും.
കാരണം ദേശസ്‌നേഹം
ആഗ്ര: ഉത്തര്‍പ്രദേശിലെ മൈന്‍പുരി ഗ്രാമത്തിലെ യുവാക്കള്‍ക്ക് ഒലിവ് നിറത്തോടും കാക്കിയോടും പ്രണയമാണ്. ചോദ്യം ചെയ്യാനാവാത്ത ദേശസ്‌നേഹവും. അതുകൊണ്ടാണ 350 കടുംബങ്ങളുള്ള ഈ ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും രാഷ്‌ട്ര സേവനത്തിറങ്ങുന്നത്. ഒന്നുകില്‍ സൈന്യത്തില്‍, അല്ലെങ്കില്‍ അര്‍ധസൈനിക വിഭാഗത്തില്‍ അതുമല്ലെങ്കില്‍ പോലീസില്‍.
കൊച്ചുകുട്ടികള്‍ക്കു പോലും ഭാവിയില്‍ ആരാകണമെന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. പട്ടാളത്തില്‍ ചേരണം,അല്ലെങ്കില്‍പോലീസില്‍.യൂണിഫോം ധരിക്കാനും രാഷ്‌ട്രസേവനത്തിനിറങ്ങാനും ആര്‍ക്കും മടിയില്ല.അന്തസുള്ള തൊഴില്‍.ലഭിക്കുന്ന ആദരവ് അതിലേറെ.
കാര്‍ഗില്‍ യുദ്ധത്തില്‍ മൈന്‍പുരിയിലെ പട്ടാളക്കാരന്‍ പ്രവീണ്‍ കുമാര്‍ യാദവ് രക്തസാക്ഷിയായപ്പോള്‍ അഭിമാനപൂര്‍വ്വം അതേ പാത തെരഞ്ഞെടുക്കാന്‍ യുവാക്കളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ കോളേജുകളില്ല. പഠിച്ച് പ്ലസ് ടു കഴിഞ്ഞാല്‍ ആരും കോളേജ് അന്വേഷിച്ച് നടക്കാറുമില്ല.പട്ടാളത്തില്‍ ചേരാനുള്ള തയ്യാറെടുപ്പാണ് പിന്നെ.
















