ന്യുദല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അമ്മയേയും മകളെയും കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. സലീം ബവാരിയയെയാണ് ഒരാഴ്ചയ്‌ക്കു ശേഷം പോലീസ് മീററ്റില്‍ നിന്നും പിടികൂടിയത്. ഇയാള്‍ രാജസ്ഥാനിലെ ഒരു ഗുണ്ടാസംഘത്തിന്റെ തലവനാണ്.
മീററ്റില്‍ നിന്നും മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ ആറു പേര്‍ അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. ജൂലായ് 31നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. ദൽഹിയിലെ നോയിഡയിൽ നിന്നും ഉത്തർപ്രദേശിലെ ഷാജഹൻപൂരിലേക്ക് കാറിൽ പോവുകയായിരുന്ന കുടുംബത്തെ അഞ്ചംഗ കവർച്ചാസംഘം കൊള്ളയടിച്ച ശേഷം അമ്മയെയും പതിനാലുകാരിയായ മകളെയും കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.
കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പോലീസിനോട് തേടിയിരുന്നു. അന്വേഷണം സിബിഐയ്‌ക്ക് കൈമാറുന്നതിലും സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: