മലയാള സാഹിത്യരംഗത്ത് സവിശേഷ വ്യക്തിത്വം പുലര്‍ത്തുന്ന കൃതികള്‍ എഴുതിയ ആളാണ് വടക്കേകൂട്ടാല നാരായണന്‍കുട്ടി മേനോന്. ഈ പേരില്‍ അദ്ദേഹത്തെ അറിഞ്ഞെന്നുവരില്ല. അറിയുന്നത് മറ്റൊരു പേരിലാണ്. മൂന്നക്ഷരത്തിലാണ്. വികെഎന്‍!.
പ്രത്യേകതരം ആഖ്യാനരീതി. ക്രാഫ്റ്റ്. പ്രമേയത്തിലെ വിശേഷത എന്നിവകൊണ്ട് വേറിട്ടൊരു സാഹിത്യഗോപുരമായി നില്ക്കുന്നു വികെഎന്‍. ദല്‍ഹിവാസം കഴിഞ്ഞ് നാട്ടിലായിരുന്നു വികെഎന്‍. അപ്പോഴാണ് ഒരു ആനുകാലികത്തിനായി ഇന്റര്‍വ്യൂ ചെയ്യാന്‍ (അദ്ദേഹത്തിന്റെ ഭാഷയില്‍ അഭിമുഖവധം) എന്നെ നിയോഗിച്ചത്. അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നതാകട്ടെ പ്രശസ്ത കഥാകൃത്തായിരുന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയും.
വെയില് കത്തിയെരിഞ്ഞുതീരുന്ന സമയം. വള്ളുവനാടന്‍ ഗ്രാമഭംഗി ആവാഹിച്ചുനില്ക്കുന്ന തിരുവില്വാമല ഗ്രാമത്തിലേക്ക് ഞാന്‍ ചെന്നു. ചോദിച്ചറിഞ്ഞ് ഞാന്‍ വികെഎന്നിന്റെ വീട്ടിലെത്തി. പക്ഷെ, ആള് അവിടില്ല. ‘ പുറത്തേക്ക് ഇറങ്ങിയല്ലോ’ അതാണ് ഉത്തരം.’ ദൂരത്തേക്കാവുമോ?” ഞാന്‍ ചോദിച്ചു. ചുണ്ടിന് കോണില്‍ ഒരു ചെറുചിരി ഒളിപ്പിച്ചു ഉത്തരം വന്നു’. ‘ ആവാന്‍ തര്വോല്ല. അടുത്തുതന്നെയാകും’. ‘ഇപ്പോ എത്വോ?”. ‘അറിയില്ല’.
മൊബൈല്‍ഫോണും ഒന്നും ഇല്ലാത്ത കാലം. അവിടെ നില്‍ക്കണോ വേണ്ടയോ എന്ന് അല്പം സംശയിച്ചു. എന്നിട്ട് പറഞ്ഞു.’. ഞാന്‍ ഒന്ന് പോയി വരാം.’.
‘ ശരി’.
ഞാന്‍ പുറത്തേക്കിറങ്ങി.
ഈ ആശാനെ ഇനി എവിടെപ്പോയി തിരക്കും?. ഗ്രാമമായതിനാല്‍ ഒരു കാര്യമുണ്ട്. ആളുകള്‍ പരസ്പരം അറിയും. അതുകൊണ്ടുതന്നെ അവരോടുചോദിച്ചാല്‍ ഏകദേശം എവിടെപ്പോയി എന്ന് വിവരം കിട്ടാനും സാദ്ധ്യതയുണ്ട്. അതോര്‍ത്ത് തിരിച്ചു നടക്കുമ്പോള്‍ ഒരപരിചിതന് എതിരെ വന്നു. അയാള്‍ എന്നെ നോക്കി. എന്നിട്ടുചോദിച്ചു. ‘ എവിടെ പോയതാ?’. ‘ ഞാന്‍ വികെഎന്നിന്റെ വീട്ടില്‍ പോയതാ. അവിടെ ആളില്ല’.
‘ ഏത് നമ്മുടെ നാരായണന്‍കുട്ടി ഏട്ടന്റെ വീട്ടിലോ?’.
‘ അതെ’. ഞാന്‍ പറഞ്ഞു. ‘ എവിടുന്നാ വരുന്നെ’. ഞാന്‍ വരുന്ന സ്ഥലവും ഉദ്ദേശ്യവും അറിയിച്ചു.
‘ അതിന് മൂപ്പരെ എങ്ങനാ ഇപ്പോ അവിടെ കാണ്വാ?’.അതും പറഞ്ഞ് ഒന്നും അറിയില്ലെ എന്ന ഭാവത്തില്‍ എന്നെ നോക്കി ഒരുചിരി. ഞാന്‍ കുഴഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ‘ അല്ല മൂപ്പരെ ഇപ്പോള്‍ തന്നെ കാണണം എന്നുണ്ടോ?. ഞാന്‍ മറുപടി പറയാന്‍ തുനിയും മുമ്പ് അയാള്‍ വീണ്ടും പറഞ്ഞു.’ അല്ല ഇപ്പോത്തന്നെ കാണുന്നതാ നല്ലത്. അല്ലെങ്കില്‍ എപ്പോ തിരിച്ചുവരുംന്ന് ആര്‍ക്കാ നിശ്ചയം. വരുന്നത് എങ്ങനാവൂന്ന് ആര്‍ക്കറിയാം’.
ഞാന്‍ അന്തിച്ചു നിന്നു.
എവിടെയാ ആളുള്ളത്. ഏട്ടനറിയ്വോ?. ഞാന്‍ ചോദിച്ചു.
‘ ആര്‍ക്കാ അറിയാത്തത്. ഒരു കാര്യം ചെയ്യൂ. ഈ വളവ് കഴിഞ്ഞ് വടക്കോട്ടു തിരിഞ്ഞാല്‍ ബോര്‍ഡ് കാണാം.’
അയാള്‍ പറഞ്ഞുതന്നു. ഞാന്‍ അവിടെപ്പോയി ആളെ കാണണോ വേണ്ടയോ?. ഒന്നുമടിച്ചു നിന്നു.
എന്റെ ആശങ്ക അറിഞ്ഞാകും അയാള്‍ പറഞ്ഞു. ‘ ഇപ്പോ കാണാന്‍ പോയില്ലാന്നു വച്ചാല്‍ നിങ്ങളുടെ കാര്യം ഇന്ന് തരാവാന്‍ വഴീല്ല. പോയ്ക്കോളൂന്നേ’.
മടിച്ചിട്ടാണെങ്കിലും ഞാന്‍ നടന്നു. വളവു തിരിഞ്ഞു. അപ്പോ കണ്ടു കറുത്ത ബോര്‍ഡില്‍ വലിയ വെള്ള അക്ഷരത്തില്‍ എഴുതിവച്ചിരിക്കുന്ന ബോര്‍ഡ്. ഓലമേഞ്ഞ പനമ്പുകൊണ്ട് മറച്ച സ്ഥാപനം. അകത്ത് ലഹരി അത്ര പതഞ്ഞിട്ടില്ല. പാട്ട് ഉച്ചസ്ഥായിയിലെത്തിയിട്ടില്ല.
ഞാന്‍ അകത്തേക്ക് കയറി. ആള് ഇരിപ്പുണ്ട്. ഘനഗംഭീരനായി. കുടം, അനുസാരികള്‍. പാതി ഒഴിഞ്ഞ ഗ്ലാസ്. മുഖത്തുനോക്കിയാല്‍ അറിയാം. അത്ര തലയ്ക്കുപിടിച്ച മട്ടില്ല. ആക്ഷേപഹാസ്യം ഫലപ്രദമായി മലയാളത്തില്‍ പ്രയോഗിച്ച മഹാസാഹിത്യകാരന്റെ ഇരിപ്പ്. ഞാന്‍ അടുത്തുചെന്നു. ആരോഹണക്രമത്തില്‍ തൊഴുതു.
‘ ങും ആരാ”. പേരുപറഞ്ഞു. എവിടുന്നു വന്നു എന്ന് പറഞ്ഞു.’ ഓ മുണ്ടൂരിന്റെ ആള് അല്ലെ’.
‘ അതെ”.
‘ എനിക്ക് ഒരു കാര്യം അറിയാനുണ്ട്’.
അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയ പയ്യന്സിന്റെ ‘ പയ്യന്‍കഥകള്‍’ എഴുതിയ ഈ മഹാശയന് എന്നില്‍ നിന്നെന്താണാവോ അറിയാനുള്ളത്.
ഞാന്‍ പകച്ചു.’ ഇരിക്കടോ’. എതിരെ ആടുന്ന കാലുള്ള ബഞ്ചില്‍ ഞാന്‍ ഇരുന്നു.
‘ ലേശം ആവാല്ലോ അല്ലെ’.
‘വേണ്ട’. ” വേണ്ടെങ്കില്‍ വേണ്ട’.
‘
എനിക്ക് അറിയേണ്ടത് എന്താണെന്നുള്ളതിന് വല്ല പിടീം ഉണ്ടോ’?.
‘ ഇല്ല’. ‘ കോട്ടയം വാരികകളില്‍ ഡിക്ടറ്റീവ് നോവലുകളെഴുതുന്ന തന്റെ നാടിന് വടക്കുള്ള…………ആളെ തനിക്കറിയ്വോ?’
‘ അറിയാം’. മുഖം വക്രിച്ചു. ഭാവം മാറി. താനിനി അയാളെ കാണുമ്പോള്‍ പറയണം, ഞാനൊരു തോക്കുവാങ്ങി വച്ചിട്ടുണ്ടെന്ന്. എന്തിനാണെന്നറിയ്വോ?’.
ഞാന്‍ മൗനം പാലിച്ചു.
അദ്ദേഹം തന്നെ തുടര്‍ന്നു’ അയാളെ വെടിവച്ചുകൊല്ലാന്‍. ഇനീം ഇത്തരം നോവലെഴുതിയാല്‍, ക്രൈം ചെയ്താല്‍ ഞാനയാളെ വെടിവച്ചുകൊല്ലും.’
ഇതായിരുന്നു വികെഎന്നുമായിട്ടുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ച. പിന്നീട് രണ്ടുവട്ടം കൂടി കണ്ടു
. അന്ന് കണ്ടപ്പോള്‍ ഉണ്ടായിരുന്ന സംഭവങ്ങള്‍ ലിഖിതമാക്കാവുന്നവയല്ലെന്ന് മാത്രം.
അതിന് മുമ്പേ ഞാന്‍ കേട്ടിരുന്നു വികെഎന്നിനെക്കുറിച്ചൊരു കഥ. അത് ഇതാണ്.
ഒരിക്കല്‍ വികെഎന്‍ പ്രമുഖ പത്രാധിപര്‍ക്ക് ഒരു സൃഷ്ടി അയച്ചുകൊടുത്തുപോലും. പത്രാധിപര്‍ പതിവില്‍ പടി ഒരു കുറിപ്പടി ചേര്‍ത്തുവച്ച് സൃഷ്ടി തിരിച്ചയച്ചു.കുറിപ്പടിയില്‍ ഇതായിരുന്നു. ‘ താങ്കളുടെ സൃഷ്ടി പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’.
കുറിപ്പടി വായിച്ച് വികെഎന്‍ മറുപടി അയച്ചു. പത്രാധിപരെ, സൃഷ്ടി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ. വെറുതെ എന്തിന് വ്യാജപൂര്‍വ്വം ഖേദിക്കുന്നു- അതായിരുന്നു വികെഎന്‍. വികെഎന്‍ ശൈലി അനുകരിച്ച് എണ്‍പത്-തൊണ്ണൂറുകളില്‍ മറ്റൊരാള്‍ കഥ എഴുതിയിരുന്നു. ഒരിക്കല്‍ അയാളെക്കുറിച്ച് വികെഎന്നിനോട് അഭിപ്രായം ചോദിച്ചു. ‘ കാര്യം കൊള്ളാം. പക്ഷെ, നിങ്ങള്‍ ഞാന്‍ അയാളെ അനുകരിച്ച് എഴുതീന്നുമാത്രം പറയരുത്. അദ്ദേഹത്തെക്കുറിച്ച് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിതന്നെ ഒരു കഥ പറഞ്ഞിട്ടുണ്ട്.
മുണ്ടൂര്‍ സാര്‍ ബെംഗളൂരുവിലുള്ള കാലം. അന്ന് വികെഎന്‍ ദല്‍ഹിയിലാണ്. ബെംഗളൂരുവിലുള്ള മലയാളി സമാജക്കാര്‍ ഒരു മലയാള സാഹിത്യസമ്മേളനം നടത്താന്‍ തീരുമാനിച്ചു. പ്രമുഖ പ്രഭാഷകനായി മുണ്ടൂരിന്റെ അഭിപ്രായത്തില്‍ വികെഎന്നിനെ ക്ഷണിക്കാനും തീരുമാനമായി. മുണ്ടൂര്‍ സാര്‍ വികെഎന്നുമായി ബന്ധപ്പെട്ടു. പരിപാടിയില്‍ സംബന്ധിക്കാമെന്ന് ഏറ്റു. വികഎന്‍ വിമാനം ഇറങ്ങിവരുമ്പോള്‍ പഞ്ചവാദ്യത്തോടെ താലപ്പൊലിയോടെ സ്വീകരിക്കാന്‍ സംഘാടകര്‍ തയ്യാറായി. രാജകീയ സ്വീകരണം.
സംഭവദിനം-
വിമാനം പറന്നുവന്നിറങ്ങി. വിമാനത്തില്‍ നിന്നിറങ്ങിയ വികെഎന്നാകട്ടെ പറക്കാന്‍ തയ്യാറായതുപോലെ-
സംഘാടകരുടെ മുഖം വല്ലായ്മയിലായി. സ്വീകരണം ആരംഭിച്ചു. ‘ എടോ എപി കുടിക്കാന്‍ വല്ലതും കിട്ട്വോ’. ( മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ യഥാര്‍ത്ഥപേര് എ.പി. കൃഷ്ണന്‍കുട്ടിയെന്നാണ്. വികെഎന്‍ നേരില്‍ കാണുമ്പോള്‍ എപി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്). സംഘാടകര്‍ ആവേശത്തോടെ ചോദിച്ചു.’ ചായയോ, കാപ്പിയോ, ഇളനീരോ, സോഫ്റ്റ് ഡ്രിങ്ക്സോ ഏതാ സാറിന് വേണ്ടത്’.
വികെഎന്നിന്റെ മുഖം ചുവന്നു. ‘ ശ്ശെ! ചായേം കാപ്പിം. ഇതോ ഇവിടുള്ളോ. എനിക്കറിയാം നിങ്ങളൊന്നും കരുതീട്ടുണ്ടാവില്ലാന്ന്. അതോണ്ട് ഞാന്‍ കരുതി’.
തോള് സഞ്ചിയില്‍ നിന്ന് ഒരു ചാരായക്കുപ്പി എടുത്തു. പൊതുജനത്തിന്റെ മുന്നില്‍വച്ചു തന്നെ വായിലേക്ക് പൊട്ടിച്ചു കമിഴ്ത്തി. സംഘാടകര്‍ ഠ വട്ടത്തില്‍ വിഷമത്തിലായി. വെറുപ്പിലായി.
‘ എേടാ എപി, ഇന്നലെ ഞാന്‍ …….വളുണ്ടല്ലോ അവളെ…എപി കേളാച്ചെവി വച്ചുനിന്നു. എപി കേട്ടില്ലെന്നുകരുതി കുറച്ചുകൂടി ഉച്ചത്തിലായി പറച്ചില്.
സംഘാടകര്‍ ആകെ വെറുപ്പോടെ കൈയൊഴിഞ്ഞു. മുണ്ടൂരിന് സഹിക്കാന്‍ പറ്റ്വോ. അദ്ദേഹം വികെഎന്നിനെ ഹോട്ടല്‍ മുറിയിലെത്തിച്ചു. കാവലിരുന്നു. ആ രാത്രി ഉറങ്ങി എഴുന്നേറ്റു.
വിഷണ്ണനായി ഇരിക്കുന്ന മുണ്ടൂരിനെ കണ്ടപ്പോള്‍ കെട്ടിറങ്ങിയ വികെഎന്‍ പശ്ചാത്താപ വിവശനായി. ‘ അല്ലടോ എപി, ഞാനിന്നലെ തന്റേം മാനം കെടുത്തി അല്ലെ. ആകെ നാണക്കേടായി പോയല്ലെ.’
‘ നാണക്കേടായി’. മുണ്ടൂര്‍ പറഞ്ഞു. ‘അതൊക്കെ ഞാന്‍ ശരിയാക്കി തരാട്ടോ. എത്ര മണിക്കാ സമ്മേളനം.
‘ പത്തുമണിക്ക്. സമ്മേളന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ അവര്‍ വരൂന്ന് തോന്നണില്ല’.
‘ നമുക്ക് ഒരു ഓട്ടോ പിടിച്ചു പോകാടോ എപി’.
പറഞ്ഞതുപോലെ ഒരു ഓട്ടോയില്‍ കയറി മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയും വികെഎന്നും സമ്മേളന സ്ഥലത്ത് എത്തി. സംഘാടകരുടെ മുഖത്ത് കടന്നല് കുത്തിയ കരുവാളിപ്പ്. പക്ഷെ-വികെഎന്നിന്റെ ഒന്നരമണിക്കൂര്‍ പ്രസംഗം. സദസ്സ് തരിച്ചിരുന്നു. ഈ പ്രഭാഷണം തീരല്ലെ എന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അത്രയ്ക്ക് പ്രൗഢഗംഭീരം. എല്ലാ വെറുപ്പും മാറി. ഇന്നലത്തെ പെരുമാറ്റത്തില്‍ വെറുത്തുപോയവര്‍ ആരാധകരായി മാറി.
പിന്നീട് പഴയതിനേക്കാള്‍ ഗംഭീരമായ ആഘോഷത്തോടെയാണത്രെ അദ്ദേഹത്തെ തിരിച്ചയച്ചത്. ഒന്നര മണിക്കൂര്‍ കൊണ്ടുണ്ടായ മാറ്റം!.
പ്രശസ്ത ചിത്രകാരനും സംവിധായകനുമായിരുന്ന പി.എന്‍.മേനോന് തന്റെ പുസ്തകമായ ‘ വെളിച്ചത്തിന്റെ സുഗന്ധം തേടി ‘ എന്നതിലെഴുതി. ‘ഞാന്‍ കഴിച്ചത് മദ്യമാണോ മലമാണോ എന്നുകരുതി നിങ്ങളെന്നെ വിലയിരുത്തണ്ട. ഞാന്‍ ചെയ്ത സിനിമകള്‍ നല്ലതോ ചീത്തയോ എന്നു നോക്കി ചാണകം എറിഞ്ഞ് അധിക്ഷേപിക്കുകയോ പൂവിട്ടുവാഴ്ത്തി അനുമോദിക്കുകയോ ചെയ്യുക’-അതും ശരിയല്ലെ. വികെഎന്‍ തന്റെ കൃതികള്‍ കൊണ്ടുതന്നെ മനുഷ്യമനസ്സില്‍ പ്രകാശഗോപുരങ്ങള്‍ പടുത്തുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: