കണ്ണൂര്‍ : കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ആചാരലംഘനം നടത്തി തകര്‍ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയവരുടെ പ്രവൃത്തികൾ നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ഉത്സവകാലത്ത് ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഇതിന് പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്.
ആചാരങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഇതരസംസ്ഥാന ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കമുണ്ട്. കൊട്ടിയൂർ പെരുമാളുടെ ഉത്സവ ചടങ്ങുകളിലും ആചാരങ്ങളിലും അവകാശമുള്ളത് പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള 64 ഹൈന്ദവ സമുദായങ്ങൾക്ക് മാത്രമാണ്. അതിൽ ഇല്ലാത്ത പുതിയ അവകാശവാദങ്ങളുമായി ആര് വന്നാലും അത് അനുവദിക്കില്ല.
ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരപാരമ്പര്യങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, ഇത്തരം വ്യാജ അവകാശവാദങ്ങൾക്കെതിരെ ഭക്തജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ഈ ക്ഷേത്രത്തിൽ ഇതരസമുദായങ്ങൾക്ക് ഇത്തരമൊരു അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഒരു മുസ്ലീങ്ങളും ഇവരെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല . അതുകൊണ്ട് തന്നെ ഇത് വ്യക്തിപരമായ നീക്കമാണ് . കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ ഈ നീക്കത്തിൽ നിന്ന് പിന്മാറണം . ഇല്ലെങ്കിൽ വർത്തമാന കാല ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അവർ അറിയും ‘ എന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
















