അഞ്ചല്‍: കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചല്‍ നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ഉന്നതനേതാക്കളെ സിബിഐ സംഘം ചോദ്യം ചെയ്തു. രാമഭദ്രന്റെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം പ്രസിഡന്റും ഐന്‍ടിയുസി നേതാവുമായിരുന്ന നെട്ടയം രാമഭദ്രനെ രാഷ്ട്രീയവൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
2010 ഏപ്രില്‍ 10ന് രാത്രി പെണ്മക്കളോടൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെട്ടിക്കൊന്നത്. സിപിഎം-ഡിവൈഎഫ്ഐ അക്രമികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കേസ്.
അഞ്ചല്‍ പോലീസ് ആദ്യം അന്വേഷിച്ച കേസില്‍ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി അടക്കം ജയിലിലായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഉന്നതനേതൃത്വം ഗൂഡാലോചന നടത്തിയാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ഭാര്യ ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ജില്ലാനേതാക്കള്‍ അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും രാമഭദ്രന്റെ അയല്‍വാസിയുമായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ഏരിയാ സെക്രട്ടറി പി.എസ്.സുമന്, ജില്ലാകമ്മിറ്റി അംഗം ബാബു പണിക്കര്‍, കൊല്ലായില്‍ എസ്.സുദേവന്, കെ.രാജഗോപാല്‍, കരിങ്ങന്നര്‍ മുരളി, കരകുളം ബാബു തുടങ്ങിയ നേതാക്കളെയാണ് സിബിഐ സംഘം ചോദ്യം ചെയ്തത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് രാമഭദ്രനെ കൊന്നത് എന്ന് തന്നെയാണ് കുടുംബാംഗങ്ങളും കോണ്‍ഗ്രസും വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: