വടകര: മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഗോപാലകൃഷ്ണ ദേവധാര്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് ഭാരതീയ വിചാരകേന്ദ്രം വടകരയില്‍ സംഘടിപ്പിച്ച സെമിനാര്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഗോപാലകൃഷ്ണദേവധാറിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ഗുരുവായൂരപ്പന് കോളജിലെ മലയാള വിഭാഗത്തിലെ അസി. പ്രൊഫസര്‍ റമീള ദേവി അവതരിപ്പിച്ച പ്രബന്ധത്തിലാണ് 1921 ല്‍ മലബാറിലെത്തിയ സര് വന്റ്സ് ഓഫ് ഇന്ത്യ അംഗം ഗോപാലകൃഷ്ണ ദേവധാറിന്റെ സംഭാവനകള്‍ വിലയിരുത്തുന്നത്.
”1921 സപ്തംബറിലാണ് ഗോപാലകൃഷ്ണ ദേവധാര്‍ മലബാറിലെത്തുന്നത്. മാപ്പിള ലഹളയെതുടര്ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ ദുരിതാശ്വാസ പ്രവര് ത്തനത്തിലേര്പ്പെട്ട അദ്ദേഹം മലബാര്‍ സെന്‍ട്രല്‍ റിലീഫ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തിച്ചത്.
സാമൂതിരി രാജാവായിരുന്നു അദ്ധ്യക്ഷന്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സമാഹരിച്ച പണത്തില്‍ ബാക്കിയായ തുക ഉപയോഗിച്ചുകൊണ്ടാണ് വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിന്ന മേഖലയില്‍ എട്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്. ദേവധാര്‍ മലബാര്‍ റീകണ്സ്ട്ര ക്ഷന്‍ ട്രസ്റ്റ് എന്ന പേരിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. ഇതൊടൊപ്പം നിശാപാഠശാലകളും സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടു. ജാതി, മത ഭേദമെന്യേ സാര്‍വത്രിക വിദ്യാഭ്യാസമാണ് ഇവിടെ ഉണ്ടായത്. മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ പങ്ക് വഹിച്ചവതാണ് ഗോപാലകൃഷ്ണദേവധാറിന്റെ പ്രവര്‍ത്തനങ്ങള്‍.”
കോഴിക്കോട് മേഖലയിലെ നവോത്ഥാന പ്രവര് ത്തനങ്ങളെക്കുറിച്ചും അതിന്റെ തുടര്‍ച്ചയെക്കുറിച്ചും പതിനൊന്ന് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. അലി അക്ബറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ അനന്തകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തി. വി.പി സുനില്‍കുമാര്‍ സ്വാഗതവും സി.സി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: