എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ മഹാശ്വേതാദേവിയുടെ വേര്‍പാടിലൂടെ ഭാരതത്തിനു, വിശേഷിച്ച് കേരളത്തിനു നഷ്ടപ്പെടുന്നത് നീതിക്കുവേണ്ടി ഉയര്‍ന്ന ഒരു ശബ്ദമാണ്.
കേരളത്തില്‍ അവര്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലംമ്പള്ളിയില്‍ നിന്നടക്കം 316 കുടുംബങ്ങളെ നിഷ്ഠുരമായി കുടിയിറക്കിയതിനെതിരെ കേരളത്തിലെ മിക്ക സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിക്കുന്നതിനെ അവര്‍ അതിശക്തമായി വിമര്‍ശിച്ചു. മൂലംമ്പള്ളിയിലെ കുടിയിറക്കപ്പെട്ടവരെ നേരില്‍കണ്ട് അവരുടെ ദുരിതങ്ങള്‍ വിവരിച്ച് കൊണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അവര്‍ ഒരു തുറന്ന കത്തെഴുതി. അതിന് മറുപടിയായി കേവലം ഔദേ്യാഗിക ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ എഴുതിയ കത്തില്‍ അച്ചുതാനന്ദനെ പോലൊരാള്‍ ഇത്ര മനുഷ്യത്വരഹിതമായി പെരുമാറുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷച്ചില്ലെന്ന് പറഞ്ഞു.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സര്‍ക്കാര്‍ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാനത്തെ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി നിര്‍ത്തിക്കൊണ്ട് പ്രതികരിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും കേരളത്തില്‍ മൂലംമ്പള്ളി സംഭവിച്ചിട്ടും ബഹുഭൂരിപക്ഷം സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിച്ചതെന്തുകൊണ്ട് എന്നവര്‍ ചോദിച്ചു. ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
ചാലക്കുടി പുഴയെ നശിപ്പിക്കുന്ന അതിരപ്പള്ളി പദ്ധതിക്കെതിരെയും, കാതിക്കുടം നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയും മഹാശ്വേതാദേവി ശക്തമായി പ്രതികരിച്ചു. കേരളത്തിലെ പൊക്കാളിപ്പാടങ്ങളുടെ വിനാശം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ നടന്ന യോഗത്തിലും അവര്‍ പങ്കെടുത്തു.
രണ്ടായിരത്തി പന്ത്രണ്ടില്‍ ടി.പി.ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊലചെയ്തതിനെ അവര്‍ ശക്തമായി അപലപിച്ചു. ഏറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒഞ്ചിയത്ത് ടി.പിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിക്കാന്‍ അവര്‍ സന്നദ്ധയായി. പിന്നീട് കോഴിക്കോട് ചേര്‍ന്ന പ്രതിഷേധ സമ്മേളനം മഹാശ്വേത ഉദ്ഘാടനം ചെയ്തു.
ഹിംസക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് മഹാശ്വേതാദേവി ഓര്‍മ്മിപ്പിച്ചു.
പ്രകൃതിക്കും മണ്ണിനും വനത്തിനും മനുഷ്യനും അവരില്‍തന്നെ ഏറ്റവും ദുര്‍ബലരായവര്‍ക്കുംവേണ്ടി ഇനിയാശബ്ദം ഉയരില്ല.
















