തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നടപടികളില്‍ കോണ്‍ഗ്രസിനും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവില്‍.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ കേരളത്തില്‍ വന്ന് പിണറായി വിജയനെ കേന്ദ്രം അറസ്റ്റ് ചെയ്യാത്തതില്‍ ഖേദം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യം പ്രതീക്ഷയർപ്പിക്കുന്ന ഇന്ത്യ മുന്നണിയുടെ തന്നെ ദൗർഭാഗ്യമാണെന്നും അശോകൻ ചരുവില്‍ വിമർശിച്ചു.
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ വെച്ച് ബി.ജെ.പി സർക്കാർ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജൻസികളെ തിരിച്ചുവിടുമ്പോള്‍ പ്രതിപക്ഷ നിരയിലെ ഇതര നേതാക്കള്‍ അതിനെ ശക്തമായി അപലപിക്കാറുണ്ട്. പിണറായി വിജയനെതിരായ കേന്ദ്ര നീക്കത്തിനെതിരെയും രാജ്യത്തെ സമുന്നതരായ ദേശീയ നേതാക്കള്‍ ശക്തമായി പ്രതികരിച്ചു കഴിഞ്ഞു.
















