തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കേരളീയരുടെ നിത്യപാരായണ ഗ്രന്ഥമാകുന്നു.ശ്രീരാമ കഥാഖ്യാനം നടത്തുകയെന്നതിലുപരി ശ്രീരാമ മഹത്വം വ്യക്തമാക്കുക എന്നതായിരുന്നു എഴുത്തച്ഛന്റെ ലക്ഷ്യമെന്നുളളതിൽ തർക്കമില്ല.
വാൽമീകിരാമായണത്തെ എഴുത്തച്ഛൻ പിൻതുടർന്നിട്ടുണ്ടെങ്കിലും ആ ആദികവിയുടെ രാമസങ്കല്പത്തിൽ നിന്നും എത്രയോ വിഭിന്നമായിട്ടാണ് എഴുത്തച്ഛൻ ശ്രീരാമനെ വിഭാവനം ചെയ്തിരിക്കുന്നത്. സർവ്വാന്തസ്ഥനായ ജഗന്നാഥന്റെ അവതാരമായ ശ്രീരാമനെ പലപ്പോഴും എഴുത്തച്ഛൻ ഈശ്വരനായിത്തന്നെ കാണാൻ ശ്രമിച്ചു. ഈശ്വരമഹത്വത്തെയാണ് ആ കഥാപാത്രത്തിന്റെ വ്യക്തിത്വ വിശേഷതകളിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെയാണ് മൂല കൃതിയിലെ ചില സന്ദർഭങ്ങളിൽ സ്വന്തമായ ചിലതുകൂടി കൂട്ടിച്ചേർക്കാൻ എഴുത്തച്ഛൻ ശ്രമിച്ചത്. ഒരു സാധാരണ മനുഷ്യന്റെ ജനനത്തെയല്ല ശ്രീരാമന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയുടെ വിവരണം വഴി എഴുത്തച്ഛൻ വ്യക്തമാക്കുന്നത്.
ഈശ്വരാവതാരമായ കുഞ്ഞിന്റെ രൂപം കണ്ടയുടനെ അത്ഭുതപ്പെട്ടുപോകുന്ന കൗസല്യയിൽ നിറഞ്ഞിരിക്കുന്ന പുത്രവാത്സല്യത്തിന് അനുബന്ധമായൊരു വത്സല ഭാവം സന്ദർഭോചിതമായ രീതിയിൽ ആ രംഗം വിവരിക്കുന്നു.
രാമനെന്നാൽ മനുഷ്യനെന്നാണ് അർത്ഥമാക്കുന്നത്. അയണമെന്നാൽ കഥയെന്നും. അപ്പോൾ രാമായണം മനുഷനെ സംബന്ധിക്കുന്ന കഥയെന്നാണ് അർത്ഥം. രാമലക്ഷമണാദികളെ ദൈവമായികണ്ടുകൊണ്ട് മാനവരാശിയുടെ നാനാമുഖമായ സ്വഭാവവിശേഷണങ്ങളുടെ മാർഗ്ഗ നിർദ്ദേശകത്വ കഥകളാണ് രാമായണം. മനുഷ്യന്റെ ഭൗതിക ജീവിതത്തേയും രാമായണം സഹായിക്കുന്നുണ്ട്. പിതാവ്, മാതാവ്, പുത്രന്മാർ, പൗത്രികൾ എന്നിവരടങ്ങിയ ഒരു മാതൃകുടുംബത്തെയാണ് രാമായണം പ്രദാനം ചെയ്യുന്നത്. ജീവിതത്തെ അതിന്റെ പൂർണ്ണ രൂപത്തിൽ നമുക്ക് രാമായണത്തിൽ ദർശിക്കാം.
ഭാരത സംസ്‌കാരത്തിന്റെ കലവറയാണ് രാമായണം. കാലം ചെല്ലുന്തോറും രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും കൂടിവരുന്നതായിട്ടാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. രാമായണ പാരായണത്താൽ ആത്മീയമായും ഭൗതികമായും ഉണ്ടാകാവുന്ന നേട്ടങ്ങൾ അത്യധികമാണ്. രാവണാദികളെപ്പോലെയാവരുതെന്നും വിഭീഷണാദികളെപ്പോലെ സന്മാർഗ്ഗികളാവണമെന്നും ആദർശവും സത്യസന്ധതയും കൈവിടാത്ത രാമനെപ്പോലെ ജീവിച്ചാൽ ശുഭകരമായിരിക്കും ജീവിതമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു.
ജീവിത വിജയത്തിനു വേണ്ടതായ സകല സംസ്‌കാരവും അസ്തിത്വവും കൈവന്ന് ഈശ്വര സാക്ഷാത്ക്കാരത്തിലേക്കെത്തുവാൻ രാമായണം നമ്മെ സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: