സി.വി. വാസുദേവക്കുറുപ്പിന്റെ ‘അമ്മൂമ്മയെ തല്ലുന്ന സംസ്‌കൃതവിരോധം’ എന്ന ലേഖനം ആശാനെ അരി വരപ്പിക്കുന്ന സകല മഹാന്മാര്‍ക്കുമുള്ള കലക്കന്‍ മറുപടിയായിരുന്നു. െ്രെകസ്തവപുരോഹിതന്‍ സംസ്‌കൃതത്തെ ചത്ത ഭാഷയെന്നു പുച്ഛിച്ചതില്‍ അതിശയപ്പെടാനില്ല; കാരണം സംസ്‌കൃതം നശിച്ചാല്‍ ഹിന്ദുസംസ്‌കാരത്തെ ഇല്ലാതാക്കി സ്വന്തം രാജ്യം സ്ഥാപിക്കാന്‍ കഴിയും എന്ന സിംപിള്‍ മിഷനറി നിയമപ്രകാരം ദേവഭാഷയെ കുരിശില്‍ തറച്ചത് കറകളഞ്ഞ ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായിരുന്ന ബിഷപ്പ് കാഡ്വെല്‍ ആയിരുന്നു. 1856ല്‍ ‘എ കമ്പാരറ്റീവ് ഗ്രാമര്‍ ഓഫ് ദ്രാവീഡിയന്‍ ലാംഗ്വേജ്‌സ്’ എന്ന ആനമുട്ടന്‍ ഗ്രന്ഥത്തിലൂടെ മലയാളവും തമിഴും കന്നടയും തെലുങ്കുമടക്കം പത്തോളം ഭാരതീയ ഭാഷകള്‍ക്ക് സംസ്‌കൃതവുമായി യാതൊരു ബന്ധവുമില്ലെന്ന് അതിവിദഗ്‌ദ്ധമായി സ്ഥാപിച്ചെടുത്ത അയാള്‍ ആ ഭാഷകളെയെല്ലാം തന്റെ തറവാട്ടുസ്വത്തെന്ന മട്ടില്‍ ദ്രാവിഡകുടുംബം എന്നു പേരിട്ടു വിളിക്കുകയും, അതിലൂടെ സംസ്‌കൃതത്തെ ഒറ്റപ്പെടുത്തുകയും ചെയ്തു.
സായ്‌പച്ചായന്‍ പറയുന്നതെല്ലാം വേദവാക്യമായി കരുതിയ നമ്മുടെ ചില നാടന്‍ ധ്വരയണ്ണന്മാര്‍ കാഡ്വെലിന്റെ മിഷണറിബുദ്ധിയില്‍ തലവച്ചുകൊടുത്തതിന്റെ പ്രത്യാഘാതം മൂലമാണ് പെറ്റമ്മയുടെ മുലപ്പാലിനു പകരം ഇംഗ്ലീഷിന്റെ ഫീഡിങ് ബോട്ടില്‍ നുണയേണ്ട ദുരവസ്ഥ മലയാളിക്കു വന്നുചേര്‍ന്നത്.
കേരള ചക്രവര്‍ത്തിയായിരുന്ന കുലശേഖര ആള്‍വാര്‍ സംസ്‌കൃത കവിയായിരുന്നുവെന്നതും, കേരളത്തിലുണ്ടായ ആദ്യസന്ദേശകാവ്യമായ ശുകസന്ദേശം സംസ്‌കൃതത്തിലാണ് എഴുതപ്പെട്ടതെന്നതും, കൂടാതെ ഇന്നും ആസ്വദിക്കപ്പെടുന്ന അനേകായിരം സംസ്‌കൃതശ്ലോകങ്ങളും കാവ്യങ്ങളും തെളിയിക്കുന്നതും കേരളം ദേവഭാഷയ്‌ക്ക് അധീനമായിരുന്നുവെന്നുതന്നെയാണ്. സംസ്‌കൃതത്തിന്റെ മാതൃത്വം വെടിഞ്ഞ് എഴുതപ്പെട്ട മൂന്നാമത്തെ കേരളീയ സന്ദേശകാവ്യമായ കോകസന്ദേശത്തെക്കുറിച്ച് പരാമര്‍ശിക്കവേ കലാലയ ഗുരുനാഥന്‍ വിശദീകരിച്ചുതന്ന ഒരു ഭാഗം ശ്രദ്ധിക്കുക:
‘കൊയ്യും കാലായരികിലുടനേ
നട്ടുനില്‍ക്കും കരിമ്പിന്‍
തൈയ്യും വാഴപ്പുനവുമണയ
ച്ചേരുമാര്‍ങ്ങാവിലൂടേ
പൈയ്യച്ചെല്ലുമ്പൊഴുതുരിമണ്‍
വേലി കാണാം തവാഗ്രേ
നിര്‍യ്യല്‍പ്പങ്കേരുഹ പരിമളോല്‍
ഗാരി വാതോത്തരംഗം…’
അര്‍ത്ഥം: വിളഞ്ഞ വയലിറമ്പിലെ കരിമ്പുചെടികളും വാഴത്തോട്ടവും ചേര്‍ന്ന ആരിയങ്കാവിലൂടെ പോകുമ്പോള്‍ ഒരു കയ്യാലയും അതിന്റെ മുന്നില്‍ താമരപ്പൂഗന്ധം വഹിച്ചെത്തുന്ന കാറ്റില്‍ ആലോലമിളകുന്ന ഒരു തടാകവും (കോയമ്പത്തൂരിലെ തടാകം ആശ്രമമല്ല) കാണാം.
പച്ചമലയാളത്തില്‍ സ്ഥലവര്‍ണ്ണന നടത്തി കയ്യാലവരെയെത്തുന്ന കവി ‘തവാഗ്രേ’ എത്തുമ്പോള്‍ സംസ്‌കൃതത്തിനു കീഴടങ്ങുന്നു; അതായത് സംസ്‌കൃതത്തെ ഒഴിവാക്കിയുള്ള മലയാളകവിതയെഴുത്ത് പുസ്തകമില്ലാത്ത പുറംചട്ട പോലെയെന്നു ചുരുക്കം.
‘ശ്രാന്തമംബരം നിദാഘോഷ്മള
സ്വപ്‌നാക്രാന്തം
താന്തമാരബ്ധക്ലേശരോമന്ധം മമ സ്വാന്തം’
ആഴത്തില്‍ മുങ്ങിത്തപ്പി മുത്തെടുക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ മേല്‍ക്കൊടുത്ത വരികളോടു മുഖംതിരിക്കും; കാരണം കോടിജന്മം പണിപ്പെട്ടാലും അതിലെ ഒരു വരിപോലും എഴുതാനോ ഗ്രഹിക്കാനോ ഉള്ള കരുത്ത് അവനില്ലെന്നതുതന്നെ; സാധാരണക്കാരനുവേണ്ടി ‘വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ..’ എന്നു കുറിച്ച കുഞ്ചന്‍ നമ്പ്യാര്‍ക്കുപോലും സംസ്‌കൃതവാക്കുകള്‍ ഒഴിവാക്കിയൊരു കവിതാരചന അസാദ്ധ്യമായിരുന്നുവെന്നതും ഓര്‍ക്കുക.
‘വാളേ തെളിഞ്ഞീടുക നിന്‍പണി
തീര്‍ന്നതില്ല,
നാളേയ്‌ക്കു മാറ്റീടുക നിന്റെ ഉറക്കമെല്ലാം
ആളേറെയുണ്ടിത പടയ്‌ക്കു വരുന്നു തേന്‍ ചൊല്ലാളേ നിനക്കിനിയുമിന്നൊരു കാഴ്‌ച്ച കാണാം.’
മലയാളവാക്കുകള്‍ മതിയെന്നു വാശിപിടിച്ചതിന്റെ ഫലമായി ലഭിച്ച അതിസുന്ദരമായ മലയാളകവിതയാണ് മുകളില്‍; പക്ഷേ ഭഗീരഥപ്രയത്‌നം തുടരേണ്ടെന്നു കരുതിയാവാം അത്തരം കവിതകള്‍ പിന്നെ മലയാളത്തിലുണ്ടായില്ല. നിരക്ഷരമലയാളിയുടേതെന്നു ഗണിക്കപ്പെട്ട പ്രസിദ്ധമായ ഗ്രാമീണഗാനത്തിനുപോലും സംസ്‌കൃതവാക്കുകളെ ഒഴിവാക്കാന്‍ പറ്റാതിരിക്കുന്നത് നോക്കൂ:
‘വടക്കന്‍ കായലില്‍ വലയിറക്കുമ്പോള്‍
ഓര്‍ക്കും ഞാനെന്റെ റാണിയെ;
റാണിയെ മധുവാണിയെ എന്‍ മനം
കവര്‍ന്ന കല്ല്യാണിയെ;
കളിക്കുമോളത്തില്‍ കരിമീന്‍
കാണുമ്പോള്‍
ഓര്‍ക്കുമവള്‍ തന്‍ കണ്‍മണി;
കണ്‍മണിയവള്‍ പെണ്‍മണിയവള്‍
കടലില്‍ വിളയും നന്മണി;
ഇടയ്‌ക്കു വെണ്‍മണല്‍പ്പരപ്പു
കാണുമ്പോള്‍
ഓര്‍ക്കുമവള്‍തന്‍ പുഞ്ചിരി;
പുഞ്ചിരി പുതുപ്പുഞ്ചിരി
മലരഞ്ചുമോമനപ്പുഞ്ചിരി’.
വള്ളത്തോളിന്റെ ‘അക്കൊടും കൈയില്‍’, വൈലോപ്പിള്ളിയുടെ ‘തൈയ്‌ത്തലയെല്ലാം’, ഭാസ്‌ക്കരന്‍ മാഷിന്റെ ‘ഇടിമിന്നല്‍ക്കണ്‍കോണും’ എന്നിവയൊക്കെ പച്ചമലയാളമെങ്കിലും പുട്ടിനു പീരപോലെ അവയിലും അവശ്യാനുസരണം സംസ്‌കൃതത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിക്കുന്നതിനുമുന്‍പ് ഉത്തരകേരളത്തില്‍ കര്‍ക്കിടകപാരായണത്തിന് ഉപയോഗിച്ചിരുന്നത് ‘ചീരാമചരിതം’ ആയിരുന്നു. ഏതാണ്ട് തൊള്ളായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്കമ്പരാമായണകാലത്ത് രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന (അഭിപ്രായഭേദമുണ്ട്) ചീരാമചരിതത്തില്‍ കരുത്തരായ് വരുമൊരിക്കല്‍, എനിക്കിനി, ഉള്ളില്‍ നിനക്കു തോന്നരുതാതെ തുടങ്ങിയ വാക്കുകളുള്ളതിനാല്‍ തമിഴ്മലയാളം മിശ്രകാവ്യമാണതെന്ന് പൊതുവേ അഭിപ്രായമുണ്ട്; എന്നാല്‍ അതിലും സംസ്‌കൃത വാക്കുകളുണ്ടെന്നതാണ് കൗതുകം.
ഗുണ്ടര്‍ട്ടും ചില െ്രെകസ്തവപണ്ഡിതരും ചീരാമചരിതത്തെക്കുറിച്ചും സംസ്‌കൃതത്തെപ്പറ്റിയും ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശ്രീരാമനെയും ദേവഭാഷയെയും ഇകഴ്‌ത്താനുള്ള സുവിശേഷബുദ്ധിയായിമാത്രം അത്തരം ക്രിസ്ത്യന്‍ അഭിപ്രായപ്രകടനങ്ങളെ നാം കണ്ടാല്‍ മതി. കാളിദാസനെ കാലത്തിന്റെ ദാസനാക്കാന്‍ മുണ്ടശ്ശേരി നടത്തിയ ശ്രമങ്ങളും ഓര്‍ക്കുക.
പറഞ്ഞുപറഞ്ഞ് കാടുകയറുന്നില്ല. പരമശിവന്റെ ഉടുക്കിന്റെ താളത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ‘അ’ മുതലുള്ള അക്ഷരങ്ങള്‍ പാണിനിമഹര്‍ഷിയാണ് ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ സംസ്‌കൃതത്തെ ഒഴിവാക്കിയുള്ള മലയാളപ്രേമം അടിത്തറയില്ലാതെ വീട് കെട്ടുന്നതുപോലെയേ ഉള്ളൂ. ശൈലജയെന്ന വാക്ക് സംസ്‌കൃതമാണെന്നും അതിന്റെ അര്‍ത്ഥം ഹിമവല്‍പുത്രിയെന്നാണെന്നും അറിയാത്ത(?) മന്ത്രിണി ‘ബലികുടീരങ്ങളേ…’ എന്ന പ്രിയവിപ്ലവഗാനത്തില്‍ എത്ര സംസ്‌കൃതവാക്കുകള്‍ ഉണ്ടെന്ന് ആലോചിച്ചിരുന്നെങ്കില്‍ യോഗദിനത്തില്‍ കുട്ടികളെപ്പോലെ പിണങ്ങി സ്വയം ചെറുതാകാന്‍ തുനിയില്ലായിരുന്നു. ശ്രീകൃഷ്ണസോദരന്റെ നാമവുംപേറി ഹിന്ദുക്കളെ പുച്ഛിച്ചു നടക്കുന്ന മാന്യന്റെ കാര്യവും തഥൈവ; എങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴാണല്ലോ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ‘വെവര’വും എളുപ്പബുദ്ധിയും മനസ്സിലാക്കാനുള്ള മഹാഭാഗ്യം ജനത്തിനു കിട്ടുന്നതെന്നതോര്‍ക്കുമ്പോള്‍ പെരുത്തു സന്തോഷം തോന്നുന്നുണ്ടുതാനും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളതുപോലെ എഴുത്തുപരീക്ഷയും ഇന്റെര്‍വ്യൂവും നടത്തി വിജ്ഞാനവും പക്വതയും പരിശോധിച്ചശേഷംമാത്രം ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട കാലം ആഗതമായിരിക്കുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്.
















