ജാതിയെയും പദവിയെയും സമ്പത്തിനെയും ഒക്കെ ചൊല്ലിയുള്ള മിഥ്യാഭിമാനം എത്ര അർഥശൂന്യമാണെന്ന് ഈ വരികളിലൂടെ എഴുത്തച്ഛൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
ബ്രാഹ്മണോഹം നരേന്ദ്രോഹമാഡ്യോഹമെ-
ന്നാമ്രേഡി തം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം (ലക്ഷ്മണോപദേശം)
നിർലജ്ജമായി പ്രചരിപ്പിക്കാറുള്ള മറ്റൊരു നുണയാണ് ഭാരതമെങ്ങും വൈഷ്ണവരും ശൈവരും തമ്മിൽ കീരിയും പാമ്പും പോലെ ശത്രുതയിലായിരുന്നു എന്നുള്ളത്. ഇവർ തമ്മിൽ നിരന്തരം സംഘട്ടനങ്ങൾ നടന്നിരുന്നുവത്രേ. ഇതെവിടെയാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ? ഏത് ആധികാരിക ഗ്രന്ഥത്തിൽ നിന്നാണ് ഇതിനുള്ള തെളിവുകൾ അവർക്ക് കിട്ടിയത് ? നമ്മുടെ പുരാണേതിഹാസങ്ങളെ കേവലം അജ്ഞത കൊണ്ടോ രാഷ്‌ട്രീയ മതസ്ഥാപിതതാൽപ്പര്യങ്ങൾ കൊണ്ടോ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ച കള്ളക്കഥകളിൽ പെട്ട ഒന്നാണ് ഇതും.
വൈഷ്ണവ സമ്പ്രദായത്തിലെ ഒരു പ്രധാന മൂർത്തിയാണല്ലോ രാമൻ. ഉത്തരേന്ത്യൻ ആര്യദൈവമാണെന്നും ആരോപണമുണ്ട്. അദ്ധ്യാത്മ രാമായണം രചിച്ചിരിക്കുന്നത് ഉമാമഹേശ്വര സംവാദ രൂപത്തിലാണ്. അതായത് ശ്രീപരമേശ്വരൻ പാർവതിക്ക് ശ്രീരാമന്റെ കഥ പറഞ്ഞു കൊടുക്കുന്നു ! മേൽപ്പറഞ്ഞ ശൈവ വൈഷ്ണവ സംഘർഷക്കാരുടെ ദൃഷ്ടിയിൽ രാമനെ അധിക്ഷേപിച്ചും താറടിച്ചും കാണിക്കാനും തങ്ങളുടെ മഹത്വത്തെ ഉദ്‌ഘോഷിക്കാനും ശിവനും ശൈവർക്കും കിട്ടിയ സുവർണ്ണാവസരം. എന്നിട്ടെന്തുണ്ടായി ? രാമന്റെ അത്യന്ത മനോഹരമായ സ്തുതികളാണ് ശിവൻ വർണ്ണിക്കുന്ന ശ്രീരാമകഥയിൽ അങ്ങോളമിങ്ങോളം. പോരാഞ്ഞിട്ടോ താൻ തന്നെയാണ് രാമൻ എന്നുകൂടി വ്യക്തമായി ശിവൻ പറയുന്നു !
മുൽപ്പാടു മഹേശനെത്തപസ്സുചെയ്തു സന്തോഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം,
ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല
ച്ഛേദനകുഠാരമായ് ഭവിക്ക ഭവാനിതി
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല
മോർത്തരുൾചെയ്തു പരമേശ്വരനതുനേരം:
യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ.
രാക്ഷസദേഹന്മാരാം നിങ്ങളെ ഛേദിച്ചന്നു
മോക്ഷവും തന്നീടുവനില്ല സംശയമേതും.
എന്നരുൾചെയ്തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി. (ഖരദൂഷണൻമാർക്കു മോക്ഷം)
അപ്പോൾ ഇത് ശൈവർക്കുമേൽ വൈഷ്ണവ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന ഒരു കൃതിയാണോ ? ക്ഷമിക്കൂ. ഒരൽപ്പം കൂടി മുന്നോട്ടു പോകൂ. ശ്രീപരമേശ്വരനെ പൂജിക്കുന്ന രാമനെ യുദ്ധകാണ്ഡത്തിൽ കാണാം. ഇതിന്റെയൊന്നും പേരിൽ ദൈവനിന്ദാ കുറ്റമാരോപിച്ച് വൈഷ്ണവരോ ശൈവരോ എഴുത്തച്ഛന്റെ കൈവെട്ടിയില്ല! ചേരിതിരിഞ്ഞാക്രമിച്ചില്ല. പരസ്പരം ആരാധനാലയങ്ങൾ തല്ലിപ്പൊളിച്ചില്ല. മറിച്ച് ഈ രാമായണത്തെ കേരളത്തിലെ വൈഷ്ണവരും ശൈവരുമായ ആബാലവൃദ്ധം ജനങ്ങളും നെഞ്ചേറ്റുകയാണുണ്ടായത്.
‘മതവിദ്വേഷം കൊണ്ട് പരസ്പരം പോരടിച്ചു കൊണ്ടിരുന്നവർ !‘ എന്നത് വിദേശികൾ തുടക്കമിട്ടതും പിന്നീട് അവരെ പിൻപറ്റിക്കൊണ്ട് ഇടതു ബുദ്ധിജീവികൾ വ്യാപകമായി പ്രചരിപ്പിച്ചതുമായ രാഷ്‌ട്രീയനുണ മാത്രമാണ്. ഹിന്ദുധർമ്മ വിശ്വാസികൾക്ക് എഴുത്തച്ഛൻ പറഞ്ഞതിൽ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ധർമ്മ ശാസ്ത്രങ്ങളിൽ ഒട്ടനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന ‘ഏകം സത്’ എന്ന തത്ത്വദർശനം ആവർത്തിക്കുക മാത്രമായിരുന്നു എഴുത്തച്ഛൻ ചെയ്തത്. അപ്പോൾ ആരുടെ മനസ്സിലാണ് യഥാർത്ഥത്തിൽ വക്രത ? വിഭാഗീയത ? വീക്ഷണ വൈകല്യം ?
(തുടരും)
















