കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്സിംഗ് കോളജ് രണ്ടാം വര്‍ഷ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി(19)യുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് സഹോദരരി പി. കെ. ഐശ്വര്യ, പിതൃസഹോദരന്മാരായ രാമചന്ദ്രന്, ശശിധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂലൈ 15ന് ഉച്ചക്ക് ശേഷം കോളജില്‍വെച്ച് കാണാതായ ശ്രീലക്ഷ്മിയെ അന്ന് രാത്രിയോടെ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഹോസ്റ്റലില്‍ ഉണ്ടായ അവിഹിത സംഭവത്തില്‍ സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയുടെ ദാരുണ അന്ത്യം ഉണ്ടായതെന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം കോളജ് അധികൃതര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ശ്രീലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് അമ്മയെ ഹോസ്റ്റലിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണി ആയിട്ടും ശ്രീലക്ഷ്മി ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വിവരമാണ് അവര്‍ക്ക് ലഭിച്ചത്. ശ്രീലക്ഷ്മിയുടെ മുറിയിലും കോളജിലും ആശുപത്രിയിലും പരിശോധിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും അതിന് അനുവദിച്ചില്ലെന്ന് ഐശ്വര്യ പറഞ്ഞു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനാണ് കോളജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോളജ് അധികൃതര്‍ പരാതി നല്കാന് തയ്യാറായതുമില്ല. ഇതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും അന്ന് രാത്രിയാണ് ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ദുരൂഹ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് അവര്‍ രാഷ്ട്രീയ-സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അക്കാഡമിക് കോര്‍ഡിനേറ്റര്‍ ഡോ. റോയ് കെ. ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പോലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്കിയതുകൊണ്ടാണ് സ്ഥാപനത്തില്‍ നിന്ന് പരാതി നല്‍കാതിരുന്നത്. അന്യമതസ്ഥനായ യുവാവുമായി പെണ്‍കുട്ടിക്ക് പ്രേമബന്ധമുണ്ടെന്ന് അമ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടി മരണപ്പെട്ടതായി കണ്ട മുറിയില്‍ നിന്ന് യുവാവിനോടൊപ്പമുള്ള ഫോട്ടോ ലഭിച്ചിരുന്നു. കുട്ടി താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഡയറികളും മറ്റു തെളിവുകളും പോലീസ് പിറ്റേദിവസം കണ്ടെടുത്തിരുന്നു. എന്നാല്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ തിരക്കി ഒരു അന്വേഷണ ഉദ്യോഗസ്ഥന് എത്തിയെന്നും ഇത്തരം നീക്കങ്ങളുടെ തുടര്‍ ച്ചയാണ് വാര്‍ത്താ സമ്മേളനമെന്നും വാര്‍ത്താകുറിപ്പില്‍ തുടരുന്നു.
സമഗ്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: