ഇതിഹാസതാരങ്ങളായ ആൽവിൻ ക്രെയ്ൻസ്‌ലിനും പാവോ നൂർമിക്കും വില്ലെ റിറ്റോലക്കും ജെസി ഓവൻസിനും ഫാനി ബ്ലാങ്കേഴ്‌സിനും ശേഷം ഒരു ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ നാല് സ്വർണം നേടിയ സൂപ്പർതാരം. ഒരേ ഇനത്തിൽ തുടർച്ചയായ നാല് ഒളിമ്പിക്‌സുകളിൽ പൊന്നണിഞ്ഞ ഇതിഹാസതാരം…. ഒടുവിൽ എല്ലാം കഴിഞ്ഞ് ട്രാക്കിനോട് വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞശേഷം ഉത്തേജകവിവാദം…. അതെ, ഫ്രെഡ്‌റിക് കാൾട്ടൺ ലൂയിസ് എന്ന സാക്ഷാൽ കാൾ ലൂയിസ്. 1979മുതൽ 1996 വരെ നീണ്ട കായിക ജീവിതത്തിൽ ഒമ്പത് സ്വർണമുൾപ്പെടെ 10 ഒളിമ്പിക് മെഡലുകളും എട്ട് സ്വർണമുൾപ്പെടെ 10 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടി.
കാൾ ലൂയിസ് സൂപ്പർ താരമായത് 1981-ൽ ഹെൽസിങ്കിയിൽ നടന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ. ഈ മീറ്റിൽ 100 മീറ്റർ സ്പ്രിന്റിലും ലോങ്ജമ്പിലും 4-100 മീറ്റർ റിലേയിലും സ്വർണം നേടി ഹാട്രിക് തികച്ചു.എന്നാൽ, ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത വർഷം ലോസ്ഏഞ്ചൽസിൽ കന്നി ഒളിമ്പിക്‌സിൽ നാല് സ്വർണം നേടി ഇതിഹാസ അത്‌ലറ്റ് ജെസി ഓവൻസിനൊപ്പമെത്തി. 100 മീറ്റർ, 200 മീറ്റർ എന്നീ സ്പ്രിന്റ് ഇനങ്ങളിലും ലോങ്ജമ്പ്, 4-100 മീറ്റർ റിലേയിലുമാണ് കാൾ സ്വർണം പിടിച്ചെടുത്തത്. 100 മീറ്റർ 9.99 സെക്കൻഡിലും 200 മീറ്റർ 19.80 സെക്കൻഡിലും ഒളിമ്പിക് റെക്കോഡോടെയും, ലോങ്ജമ്പിൽ 8.30 മീറ്റർ ചാടിയുമാണ് ലൂയിസ് വ്യക്തിഗത സ്വർണം സ്വന്തമാക്കിയത്. സ്പ്രിന്റ് റിലേയിൽ സാംഗ്രാഡി, റോൺ ബ്രൗൺ, കാൽവിൻ സ്മിത്ത് എന്നിവർക്കൊപ്പം ലോക റെക്കോഡോടെയും പൊന്നണിഞ്ഞു കാൾ.
അടുത്തത് 1988ലെ സോൾ ഒളിമ്പിക്‌സ്. അന്ന് 100 മീറ്ററിൽ പ്രധാന എതിരാളി കാനഡയുടെ ബെൻ ജോൺസൺ. പ്രതീക്ഷിച്ചപോലെ ലൂയിസിനെ വെള്ളി മെഡലിലേക്ക് പിന്തള്ളി ബെൻ കൊടുങ്കാറ്റ് വേഗത്തിൽ 9.79 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്നപ്പോൾ ലോകം അന്തംവിട്ടു. മനുഷ്യസാധ്യമോ ഇതെന്ന് ചിന്തിച്ചു ലോകം. എന്നാൽ, മണിക്കൂറുകളുടെ ആയുസേ നേട്ടത്തിനുണ്ടായിരുന്നുള്ളു. ബെൻ ജോൺസൺ മരുന്നടിച്ചതായി തെളിഞ്ഞു. ഇതോടെ സ്വർണം തിരിച്ച് ലൂയിസിലേക്ക്, 9.92 സെക്കൻഡിൽലോക റെക്കോഡോടെ. ലോങ്ജമ്പിൽ 8.72 മീറ്റർ ചാടി രണ്ടാം സ്വർണം.
200 മീറ്ററിൽ അമേരിക്കൻ താരമായ ജോ ഡി ലോക്കിന് പിന്നിൽ 19.79 സെക്കൻഡിൽ വെള്ളി. 1992-ൽ ബാഴ്‌സലോണയിൽ സ്പ്രിന്റ് റിലേയിലും ലോങ്ജമ്പിലും മാത്രം ട്രാക്കിലിറങ്ങി. ലോങ്ജമ്പിൽ 8.67 മീറ്റർ ചാടി ഹാട്രിക് സ്വർണം. 4-100 മീറ്റർ റിലേയിൽ മൈക്കൽ മാർഷ്, ലിറോയ് ബുറൽ, ഡെന്നിസ് മിച്ചൽ എന്നിവർകൊപ്പം ലോക റെക്കോഡോടെ പൊന്ന്. 1996-ൽ അറ്റ്‌ലാന്റയിലെത്തിയപ്പോഴും ലോങ്ജമ്പ് സ്വർണത്തിന് മറ്റൊരു അവകാശിയെ കണ്ടെത്താൻ കഴിഞ്ഞില്ല. 8.50 മീറ്റർ ചാടി ചരിത്രത്തിലാദ്യമായി ഒരു ഇനത്തിൽ തുടർച്ചയായ നാല് ഒളിമ്പിക്‌സ് സ്വർണം എന്ന നേട്ടം ലൂയിസ് സ്വന്തമാക്കി.
1987 ആഗസ്റ്റ് 30ന് ഇറ്റലിയിലെ റോമിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കാൾ ലൂയിസ് 100 മീറ്ററിൽ ലോക റെക്കോഡിന് ഒപ്പമെത്തി. അമേരിക്കയുടെ തന്നെ കാൽവിൻ സ്മിത്തിന്റെ പേരിലുള്ള 9.93 സെക്കൻഡിനൊപ്പം. ഈ ലോക ചാമ്പ്യൻഷിപ്പിലും ലോങ്ജമ്പിലും 4-100 മീറ്റർ റിലേയിലും സ്വർണം നേടി ലൂയിസ് ചരിത്രം സൃഷ്ടിച്ചു.
1988 ആഗസ്റ്റ് 17ന് സൂറിച്ചിൽ നടന്ന മീറ്റിലും ലൂയിസ് 9.93 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടു. 1991-ൽ അമേരിക്കയുടെ തന്നെ ലിറോയ് ബുറേൽ 9.90 സെക്കൻഡിൽ പറന്നെത്തി 100 മീറ്ററിൽ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചുവെങ്കിലും രണ്ട് മാസത്തിനു ശേഷം നടന്ന ടോക്കിയോ ലോകചാമ്പ്യൻഷിപ്പിൽ കാൾ ലൂയിസ് റെക്കോഡ് തിരിച്ചുപിടിച്ചു, 9.86 സെക്കൻഡ്. ഈ മീറ്റിൽ കാറ്റിന്റെ ഗതി എതിരായിരുന്നിട്ടും 8.87 മീറ്റർ ദൂരം താണ്ടിയാണ് ലോങ്ജമ്പിൽ സ്വർണം നേടിയത്. ബോബ് ബീമോന്റെ 8.90 മീറ്റർ എന്ന ലോക റെക്കോഡിന് വെറും മൂന്നു സെ.മീ മാത്രം പിറകിൽ. 4-100 മീറ്റർ റിലേയിലും 37.50 സെക്കൻഡിൽ ലോക റെക്കോഡോടെ കാൾ ലൂയിസിന്റെ നേതൃത്വത്തിൽ അമേരിക്ക പൊന്നണിഞ്ഞു. 1993ലെ സ്റ്റുട്ട്ഗർട്ട് ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ വെങ്കലവും ലൂയിസ് നേടി.
1994-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന മീറ്റിൽ 9.85 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത് ലിറോയ് ബുറേൽ ലോക റെക്കോഡ് വീണ്ടും മാറ്റിയെഴുതി. ഈ ചാമ്പ്യൻഷിപ്പിൽ 4-100 മീറ്റർ റിലേയിൽ സ്വർണം നേടിയെങ്കിലും ലോങ്ജമ്പിൽ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ടു കാൾ ലൂയിസ്.
എങ്കിലും ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് സ്വർണ്ണക്കൊയ്‌ത്തിൽ കാൾ ലൂയിസിന് തുല്യം കാൾ ലൂയിസ് മാത്രം. മുന്നിൽ ഒരേയൊരു കായിക താരം മാത്രമേയുള്ളൂ, 18 സ്വർണ്ണവുമായി നീന്തൽ താരം മൈക്കൽ ഫെൽപ്‌സ്. ഒമ്പതു സ്വർണവുമായി ഒപ്പം മൂന്നുപേർ.പാവോ നൂർമി, മാർക് സ്പിറ്റ്‌സ്, ലാറിസ ലാതിനിന എന്നിവർ. ചരിത്രം കുറിച്ച പ്രകടനങ്ങൾക്കുശേഷം 1997-ൽ കാൾ ലൂയിസ് ട്രാക്കിനോട് വിടപറഞ്ഞു.
അലബാമയിലെ ബിർമിങ്ഹാമിൽ 1961 ജൂലൈ ഒന്നിന് വില്ല്യമിന്റെയും ഈവ്‌ലിൻ ലൂയിസിന്റെയും മകനായി കാൾ ലൂയിസിന്റെ ജനനം. മാതാപിതാക്കൾ കായികതാരങ്ങളായിരുന്നു. അവരിൽ നിന്ന് ലഭിച്ച ഊർജ്ജത്തിലൂടെയാണ് കാൾ ട്രാക്കിലേക്കെത്തുന്നത്. ഇളയ സഹോദരി കരോൾ ലൂയിസ് ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും പങ്കെടുത്ത ലോങ്ജമ്പ് താരമാണ്. ഒളിമ്പിക്‌സ് മെഡലില്ലെങ്കിലും 1983ലെ ഹെൽസിങ്കി ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. പിതാവിന്റെ ശിക്ഷണത്തിലായിരുന്നു കാൾ ലൂയിസിന്റെ ആദ്യകാല പരിശീലനം. 13-ാം വയസിൽ ലോങ്ജമ്പിൽ മത്സരിക്കാനും തുടങ്ങി.
1981 മുതൽ 1990കളുടെ ആരംഭം വരെയുള്ള കാലയളവിൽ 100 മീറ്റർ, 200 മീറ്റർ, ലോങ്ജമ്പ് എന്നീ റാങ്കിങ്ങിൽ പലപ്പോഴും ലൂയിസായിരുന്നു ഒന്നാമത്. 1982, 1983, 1983 വർഷങ്ങളിൽ തുടർച്ചയായി ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് ഇദ്ദേഹത്തെ ആ വർഷത്തെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുത്തു.
ട്രാക്കിലെ മിന്നും പ്രകടനങ്ങൾ ലൂയിസ് പല ബഹുമതികളും നേടിക്കൊടുത്തു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി ഇദ്ദേഹത്തെ ‘നൂറ്റാണ്ടിന്റെ കായിക താര’മായും”സ്‌പോർട്ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാസിക ‘നൂറ്റാണ്ടിന്റെ ഒളിമ്പ്യനായും’ ലൂയിസിനെ തെഞ്ഞെടുത്തു. ട്രാക്ക് ആൻഡ് ഫീൽഡ് കായിക രംഗത്തെ അമ്വചർ നിലയിൽ നിന്ന് പ്രൊഫഷണൽ നിലയിലേക്കുയർത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു. എന്നാൽ, 1988 സോൾ ഒളിമ്പിക്‌സിന് മുമ്പ് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലങ്ങൾ പ്രതികൂലമായിരുന്നു എന്നുള്ള വാർത്തകൾ 2003-ൽ പുറത്ത് വന്നതോടെ ഇദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് മുകളിൽ കരിനിഴൽ വീണു.
















