പിന്നീട് വാല്‍മീകിയായി മാറിയ രത്‌നാകരന്‍ എന്ന ഒരു വനവാസിയുടെ കൃതിയാണ് ആദിമ രാമായണം തന്നെ. രാഷ്‌ട്രീയ ലാക്കോടെയുള്ള ദുഷ്പ്രചാരണവും അതിന്റെ അന്ധമായ അനുസന്ധാനവും നമ്മെ സത്യത്തില്‍ നിന്ന് എത്രമാത്രം അകറ്റിക്കൊണ്ട് പോകുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഒരുദാഹരണമാണിത്.
ഇത്തരം ഒരു ‘അധ:കൃത‘സാഹിത്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു രാഷ്‌ട്രത്തിലെ ജനതയുടെ ജീവിതപ്രവാഹത്തില്‍ മുഴുവനായി അലിഞ്ഞു ചേര്‍ന്ന് എല്ലാ മണ്ഡലങ്ങളേയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു നിസ്സാരകാര്യമാണോ ? ഇതിനെ സവര്‍ണ്ണസാഹിത്യം എന്നുവിളിക്കുന്നതില്‍ പരം അസത്യം മറ്റെന്തുണ്ട് ?
ആയിരക്കണക്കിന് ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും രംഗവേദികളിലും ഈ സാഹിത്യം പുനഃപാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പുനരാവിഷ്‌ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എണ്ണമറ്റ മഹാപുരുഷന്‍മാര്‍ ഈ വരികളിലൂടെ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തി ധന്യരായി.
അദ്ധ്യാത്മരാമായണത്തില്‍ അങ്ങോളമിങ്ങോളം ഈശ്വരാവതാരമായ രാമനെ പറ്റിയുള്ള സ്തുതികള്‍ കാണാം. ഇവയില്‍ ഏതെങ്കിലും ഒന്നെങ്കിലും വായിക്കുന്നവര്‍ക്ക് കിട്ടുന്നത് ഈശ്വരന്‍ എന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ അത്യന്ത മധുരമായ ഒരു ചിത്രമാണ്. സൃഷ്ടിയില്‍ നിന്നന്യമായി നിന്നുകൊണ്ട് ഒരു ചെങ്കോലും പിടിച്ച് ഭരണം നടത്തുകയും, തന്റെ സൃഷ്ടിയില്‍ നിന്ന് നിരുപാധികമായ വിധേയത്വം ആവശ്യപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു ഏകാധിപതിയായ ദൈവത്തിന്റെ ചിത്രത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമായി എല്ലാറ്റിലും സമമായും, സ്‌നേഹ സ്വരൂപമായും, മധുര സ്വരൂപമായും വര്‍ത്തിക്കുന്ന നമ്മുടെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു ഗുരുവും സ്‌നേഹിതനും രക്ഷിതാവും വഴികാട്ടിയും ഒക്കെയായ ഈശ്വരനെ രാമായണത്തില്‍ കാണാം.
രാമായണം വായിക്കുന്ന ആര്‍ക്കും അതില്‍ തെളിയുന്ന ഈശ്വരനോട് ഭയമല്ല ഉളവാകുന്നത്, മറിച്ച് മനുഷ്യമനസ്സിന് കണ്ടെത്താവുന്ന ഏറ്റവും മനോഹരമായ വികാരങ്ങളാണ്. സര്‍വ്വശക്തനും, ഏകനും, പരിപൂര്‍ണ്ണനും ഒക്കെയായ ഈശ്വരന്‍ ഇവിടെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ മാധുര്യത്തിന്റെ പരകോടിയിലേക്കുയര്‍ത്താന്‍ ഒരു മനുഷ്യവേഷം കെട്ടി ലീലയാടുന്നു. സച്ചിദാനന്ദസത്തയെ മകനായും, ജ്യേഷ്ഠനായും, സഖാവായും, ഭര്‍ത്താവായും, സ്വാമിയായും, ഗുരുവായും, ഭഗവാനായും ഒക്കെ കണ്ടുകൊണ്ട് ആ ലീലയില്‍ പങ്കുപറ്റി ആനന്ദിക്കാന്‍ തന്റെ സൃഷ്ടങ്ങളെ അനുഗ്രഹിക്കുന്ന കാരുണ്യമൂര്‍ത്തിയെ നാമിവിടെ കാണുന്നു.
പതിതയായി ശാപമോക്ഷം പ്രതീക്ഷിച്ചു ശിലയായി കഴിയുന്ന അഹല്യയെ വണങ്ങിയതിനു ശേഷമാണ് ശ്രീരാമന്‍ തന്റെ പാദസ്പര്‍ശനം കൊടുക്കുന്നത്. അഭയം തേടുന്ന ഭക്തയായ മുനിപത്‌നിയെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ നെഞ്ചേറ്റുകയാണുണ്ടായത്. ‘മതവിദ്വേഷം കൊണ്ട് പരസ്പരം പോരടിച്ചു കൊണ്ടിരുന്നവര്‍ !‘ എന്നത് വിദേശികള്‍ തുടക്കമിട്ടതും പിന്നീട് അവരെ പിന്‍പറ്റിക്കൊണ്ട് ഇടതു ബുദ്ധിജീവികള്‍ വ്യാപകമായി പ്രചരിപ്പിച്ചതുമായ രാഷ്‌ട്രീയനുണ മാത്രമാണ്. ഹിന്ദുധര്‍മ്മ വിശ്വാസികള്‍ക്ക് എഴുത്തച്ഛന്‍ പറഞ്ഞതില്‍ പുതുമയൊന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ധര്‍മ്മ ശാസ്ത്രങ്ങളില്‍ ഒട്ടനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന ‘ഏകം സത്’ എന്ന തത്വദര്‍ശനം ആവര്‍ത്തിക്കുക മാത്രമായിരുന്നു എഴുത്തച്ഛന്‍ ചെയ്തത്. അപ്പോള്‍ ആരുടെ മനസ്സിലാണ് യഥാര്‍ഥത്തില്‍ വക്രത? വിഭാഗീയത ? വീക്ഷണ വൈകല്യം?
(തുടരും)
















