ലോക അത്‌ലറ്റിക്‌സിൽ സൂപ്പർ താരങ്ങൾ നിരവധിയുണ്ട്. ജെസ്സി ഓവൻസ്, ഉസൈൻബോൾട്ട്, കാൾ ലൂയിസ്, മൈക്ക് ബീമോൻ, ഫ്‌ളോറൻസ് ഗ്രിഫ്ത്ത് ജോയ്‌നർ, ജാക്കി ജോയ്‌നർ കേഴ്‌സി….. അങ്ങനെ എണ്ണിയാലൊതുങ്ങില്ല നിര. എങ്കിലും ഒളിമ്പിക്‌സ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പേരാണ് പാവോ നൂർമി എന്നത്.
ഒളിമ്പിക്‌സ് വേദി ആവേശത്തോടെ നോക്കിനിന്ന താരം. മൂന്ന് ഒളിമ്പിക്‌സുകളിൽ നിന്നായി 9 സ്വർണ്ണവും മൂന്ന് വെള്ളിയും മാറോടു ചേർത്ത അത്ഭുത പ്രതിഭ. മനക്കരുത്തിന്റെയും സ്റ്റാമിനയുടെയും പര്യായം… അതാണ് പറക്കും ഫിൻ എന്ന് വിളിക്കപ്പെട്ട പാവോ നൂർമി എന്ന ഫിൻലൻഡുകാരൻ. ആധുനിക സങ്കേതികവിദ്യകൾ കായിക വിദ്യയെ യന്ത്ര സമാനമാക്കുന്നതിനു മുൻപ് വിവിധ ദൂരങ്ങളിലായി 22 ലോക റെക്കോഡുകൾ സ്ഥാപിച്ചു.
ഒളിമ്പിക്‌സിലെ ദീർഘ ഒട്ടങ്ങളിലാണ് നൂർമിയുടെ പേര് ചരിത്രത്തിൽ കൊത്തിവച്ചത്. 1920-ലെ ആന്റുവാർപ്പ്, 24ലെ പാരീസ്, 28ലെ ആംസ്റ്റർഡാം എന്നീ ഒളിമ്പിക്‌സുകളിലാണ് പാവോ നൂർമി ചരിത്രം കുറിച്ചത്. തന്റെ 23-ാം വയസ്സിൽ 1920-ൽ ആന്റ്‌വാർപ്പിൽ നടന്ന ഒളിമ്പിക്‌സിലാണ് പാവോ നൂർമി ആദ്യമായി മാറ്റുരച്ചത്. മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും നൂർമി സ്വന്തമാക്കി. 10000 മീറ്റർ, വ്യക്തിഗത ക്രോസ് കൺട്രി, ടീം ക്രോസ് കൺട്രി എന്നിവയിലാണ് നൂർമി പൊന്നണിഞ്ഞത്. ഒളിമ്പിക്‌സിൽ ആദ്യമായി മത്സരിക്കാനിറങ്ങിയ 5000 മീറ്ററിലായിരുന്നു വെള്ളി.
10,000 മീറ്ററിൽ ഫ്രാൻസിന്റെ ഉറച്ച സ്വർണ്ണപ്രതീക്ഷയായ ജോസഫ് ഗിൽമോട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നൂർമി സ്വർണം നേടിയത്. 31:45.8 സെക്കൻഡിലായിരുന്നു നൂർമി ഫിനിഷ് ചെയ്തത്. 5000 മീറ്ററിൽ ഗിൽമോട്ടിനായിരുന്നു സ്വർണ്ണം. വ്യക്തിഗത ക്രോസ് കൺട്രിയിൽ 27:15.0 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നൂർമി തന്റെ രണ്ടാം സ്വർണ്ണം നേടിയത്. പിന്നീട് ക്രോസ് കൺട്രി ടീം ഇനത്തിൽ ഹെയ്‌കി ലിമറ്റനെൻ, തിയോഡോർ കോസ്‌കെന്നിയേമി എന്നിവർക്കൊപ്പവും പൊന്നണിഞ്ഞു. അതിനു ശേഷമുള്ള മൂന്നു വർഷം കൊണ്ട് ലോകം കണ്ട ഏറ്റവും മികച്ച ദീർഘ ദൂര ഓട്ടക്കാരനായി നൂർമി മാറി. 1921 ജൂൺ 22 നു സ്‌റ്റോക്ക്‌ഹോമിൽ 10000 മീറ്ററിൽ നൂർമി ലോക റെക്കൊഡിട്ടു. 1923 ആയപ്പോഴേക്കും ഒരു മൈൽ, 5000 മീറ്റർ, 10000 മീറ്റർ എന്നി മൂന്നിനങ്ങളിലെയും ലോക റെക്കോഡ് നൂർമിയുടെ പേരിലായി കഴിഞ്ഞിരുന്നു.
1924-ലെ പാരീസ് ഒളിമ്പിക്‌സിൽ അഞ്ച് സ്വർണ്ണവുമായാണ് നൂർമി മടങ്ങിയത്. 1500 മീറ്ററിൽ 3:53.6 സെക്കൻഡിലും 5000 മീറ്ററിൽ 14:31.2 സെക്കൻഡിലും പുതിയ ഒളിമ്പിക് റെക്കോർഡോടെയും സ്വർണ്ണം നേടി. വ്യക്തിഗത ക്രോസ് കൺട്രിയിൽ 32:54.8 സെക്കന്റിലും 5000 മീറ്റർ ടീം ഇനത്തിൽ വില്ലി റിട്ടോള, ഹെയ്‌കി ലിമറ്റനെൻ എന്നിവർക്കൊപ്പവും 3000 മീറ്റർ ടീം റെയ്‌സിൽ വില്ലി റിട്ടോള, എലിയാസ് കാറ്റ്‌സ് എന്നിവർക്കൊപ്പവും ചേർന്ന് സ്വർണ്ണമണിഞ്ഞു പാവോ നൂർമി. എന്നാൽ 10000 മീറ്ററിൽ മത്സരിക്കാൻ ഫിൻലാണ്ടിലെ ഒഫീഷ്യലുകൾ നൂർമിയെ അനുവദിച്ചില്ല. അദ്ദേഹം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്നു എന്നതായിരുന്നു അതിനു കണ്ടെത്തിയ ന്യായം.
എന്നാൽ 1928ലെ ആംസ്റ്റർഡാം ഒളിമ്പിക്‌സിൽ വീണ്ടും 10000 മീറ്ററിൽ മത്സരിക്കാനെത്തിയ നൂർമി തന്റെ ഒമ്പതാം സ്വർണ്ണം പിടിച്ചെടുത്തു. സ്വന്തം നാട്ടുകാരനും പാരീസ് ഒളിമ്പിക്‌സിലെ സ്വർണ്ണമെഡൽ ജേതാവും ലോക റെക്കോർഡുകാരനുമായ വില്ലി റിട്ടോളയായിരുന്നു മുഖ്യ എതിരാളി. ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ റിട്ടോളയെ ഏകദേശം രണ്ട് മീറ്ററിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി നൂർമി സ്വർണ്ണം കഴുത്തിലണിഞ്ഞു. നൂർമി 30.12.8 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ റിട്ടോള 30.19.4 മിനിറ്റിൽ മത്സരം പൂർത്തിയാക്കി. എന്നാൽ മത്സരം പൂർത്തിയാക്കിയ നൂർമി എതിരാളിയെ അഭിനന്ദിക്കാനൊന്നും നിൽക്കാതെ പുറത്തേക്ക് കടക്കുകയും ചെയ്തു. എന്നാൽ 5000 മീറ്ററിൽ റിട്ടോളക്ക് മുൻപിൽ നൂർമിക്ക് കാലിടറി. നൂർമിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 14:38.0 സെക്കന്റിൽ റിട്ടോള പൊന്നണിഞ്ഞു. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലും നൂർമി വെള്ളി മെഡൽ സ്വന്തമാക്കി.
ഓട്ടക്കാരുടെ തമ്പുരാൻ എന്നറിയപ്പെട്ട പാവോ നൂർമിക്ക് 1932ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ പ്രവേശനം നിഷേധിച്ചു. അമേച്വർ നിയമങ്ങൾ ലംഘിച്ചു എന്നതായിരുന്നു കാരണം.
1500 മീറ്റർ മുതൽ 20,000 മീറ്റർ വരെയുള്ള മത്സരങ്ങളിൽ 29 ലോകറിക്കാർഡുകൾ സൃഷ്ടിച്ച അത്ഭുതതാരമാണ് നൂർമി. കയ്യിൽ റിസ്റ്റ്‌വാച്ചും കെട്ടി ഓടിയിരുന്ന നൂർമിയെന്ന റൺമെഷീൻ ‘ഫാന്റം ഫിൻ‘ എന്ന പേരിലും പ്രശസ്തിനേടി. ഒരൊറ്റ ദിവസം 5000 മീറ്ററിലും 1500 മീറ്ററിലും ലോക റെക്കോർഡ് സ്ഥാപിച്ചതിന്റെ ക്രഡിറ്റും നൂർമിയുടെ പേരിൽ. 1924 ജൂൺ 19ന് ഹെൽസിങ്കിയിലായിരുന്നു നൂർമിയുടെ ലോകറെക്കോർഡ് പ്രകടനം.
ഫിൻലാണ്ടിലെ ടുർക്കുവിൽ 1897 ജൂൺ 13-നാണ് നൂർമിയുടെ ജനനം. ഒരു ആശാരിയുടെ മകനായിട്ട്. നൂർമിക്ക് 12 വയസ്സുള്ളപ്പോൾ ആ പിതാവ് മരിച്ചുപോയി. കരസേനയിൽ സേവനമനുഷ്ഠിക്കുമ്പോൾ 1919-ലാണ് അദ്ദേഹം അത്‌ലറ്റിക്‌സിന്റെ വിശാലമായ ലോകത്തേക്ക് നടന്നുകയറുന്നത്. സേനയിലെത്തുന്നതിന് മുമ്പ് ഒട്ടേറെ ടെസ്റ്റുകളുണ്ടായിരുന്നു. എല്ലാവിധ ഉപകരണങ്ങളുമായി 20 കിലോമീറ്റർ അതിനായി താണ്ടണം. വേണമെങ്കിൽ ഓടുകയുമാവാം. നൂർമി ഈ ദൂരം പിന്നിട്ടു. അതെങ്ങനെയെന്നല്ലേ. ഒരു റൈഫിൾ കയ്യിൽ. കാർട്ട്‌റിഡ്ജ് ബെൽട്ട്. പതിനൊന്ന് പൗണ്ട് ഭാരമുള്ള പൂഴിയും നിറച്ച സഞ്ചി. നൂർമി വളരെ വേഗത്തിൽ തന്നെ അതുമായി ഓടി. മുന്നിലെത്തുകയും ചെയ്തു. ഒഫീഷ്യലുകൾക്ക് പക്ഷേ, സംശയം. നൂർമി ഏതോ കുറുക്കുവഴികളിലൂടെയാണ് ഈ ദൂരം പിന്നിട്ടതെന്നായി അവർ. ഒരു ഇതിഹാസതാരത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് നൂർമിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കായികനേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് 1934-ൽ നൂർമി ട്രാക്കിനോട് വിടപറഞ്ഞത്. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ ദീപശിഖ തെളിയിച്ചതും നൂർമി. 1972 ഒക്ടോബർ മൂന്നിന് ട്രാക്കിലെ ഇൗ ഇതിഹാസതാരം ജീവിതട്രാക്കിനോട് വിടപറഞ്ഞു.
















