ന്യൂദൽഹി: ഗോൾ പോസ്റ്റിനു മുന്നിൽ കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം ശ്രീജേഷ് ഇനി ഭാരത ഹോക്കിയുടെയും കാവലാൾ. റിയൊ ഒളിമ്പിക്‌സിനുള്ള ഭാരത ടീമിനെ നയിക്കാനുള്ള ചുമതല ശ്രീജേഷിന്റെ കൈകളിലെത്തുമ്പോൾ അത് അർഹതയ്‌ക്കുള്ള അംഗീകാരം. 2008 ലെ സുൽത്താൻ അസ്ലൻ ഷാ ചാമ്പ്യൻഷിപ്പ് മുതൽ തുടങ്ങിയ മധ്യനിരക്കാരൻ സർദാർ സിങ്ങിന്റെ നായക കാലത്തിന് വിരാമം.
അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സർദാറിന് വിശ്രമമനുവദിച്ച് ശ്രീജേഷിനെ ചുമതലയേൽപ്പിക്കുമ്പോൾ ഹോക്കി ഇന്ത്യയും മനസിൽ കണ്ടത് ഇത്തരമൊരു പരിവർത്തനം. ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി വെള്ളി മെഡൽ സമ്മാനിച്ചാണ് ശ്രീജേഷ് തീരുമാനം ന്യായീകരിച്ചത്. ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ സമനിലയിൽ തളച്ച ഇന്ത്യ, വിവാദമായ പെനൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.
പുതിയ നായകനു കീഴിൽ ടീമിനുണ്ടായ ആക്രമണോത്സുകതയും പോരാട്ടവീര്യവും പരിശീലകൻ റോളൻഡ് ഓൾട്ട്മാനെയും ശ്രീജേഷിനു പിന്നിൽ അണിനിരത്തി. ഇതിനൊരു തുടർച്ചയ്‌ക്കായി റിയൊയിലേക്കും ശ്രീജേഷിനെ നിയോഗിച്ചു.
സമീപകാലത്ത് ഇന്ത്യ നേടിയ വിജയങ്ങൾക്കു പിന്നിൽ പോസ്റ്റിനു താഴെ ശ്രീജേഷിന്റെ പ്രകടനങ്ങൾക്കു നിർണായക സ്വാധീനമുണ്ട്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സ്വർണത്തിലേക്കു നയിച്ചത് മലയാളി താരത്തിന്റെ മിന്നും പ്രകടനം. ഫൈനലിലടക്കം ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ തടുത്തിട്ട് താരം ഇന്ത്യയെ റിയൊയിലേക്ക് നേരിട്ടു നയിച്ചു. 2015ലെ ഹോക്കി വേൾഡ് ലീഗിൽ വെങ്കലവും 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയ ടീമിനെയും ശ്രീജേഷ് കാത്തു.
കളത്തിനകത്തും പുറത്തും തിരിച്ചടികൾ നേരിട്ടതാണ് സർദാർ സിങ്ങിനു വിനയായത്. പരിക്കും മറ്റും മൂലം ഫോമില്ലാതെ ഉഴറിയിരുന്നു മുൻനായകൻ. വിവാഹം ചെയ്യാമെന്നു പറഞ്ഞ് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു ബ്രിട്ടീഷ് യുവതി പരാതിയുമായെത്തിയതും സർദാറിനു തിരിച്ചടിയായി. സർദാറിനെ ടീമിൽ നിലനിർത്തി. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം മുന്നേറ്റനിരക്കാരൻ എസ്.വി. സുനിലിനെ ഉപനായക സ്ഥാനത്തെത്തിച്ചു.

റിയൊ ഒളിമ്പിക്സിനുള്ള പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പ്രഖ്യാപനത്തിനു ശേഷം ടീമംഗങ്ങള്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍, അന്തര്‍ദേശീയ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് ലിയാന്ദ്രൊ നെഗ്ര, കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർക്കൊപ്പം
2006ൽ കൊളംബൊ വേദിയായ ദക്ഷിണേഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലൂടെ എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി.ആർ. ശ്രീജേഷ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമാകുന്നത്. അതിനു മുൻപ് 2004ൽ ആസ്‌ട്രേലിയയിൽ പര്യടനം നടത്തിയ ജൂനിയർ ടീമിന്റെ ഭാഗമായി രാജ്യാന്തര തലത്തിലേക്ക് ചുവടുവച്ചു. 2008ലെ ജൂനിയർ ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗം. ടൂർണമെന്റിൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും ലഭിച്ചു. 2011 മുതൽ ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യം.
വനിതകളിലും മാറ്റം
മുന്നേറ്റനിരയിലെ ഋതു റാണിയെ ഒഴിവാക്കിയാണ് പ്രതിരോധനിര താരം സുശീല ചാനുവിനെ നായികാ പദവിയിൽ അവരോധിച്ചത്. 36 വർഷത്തിനു ശേഷം വനിതകളെ ഒളിമ്പിക്‌സിലേക്ക് നയിച്ചത് ഋതുവിന്റെ നേതൃത്വം. താരത്തെ മാറ്റാനുള്ള നീക്കം അപ്രതീക്ഷിതം. പ്രകടനം മോശമെന്ന് ആരോപ ണമുയർന്നതും ഹോക്കി ഇന്ത്യ ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങളും മൂലം ഋതു കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ക്യാംപിൽ നിന്ന് മടങ്ങിയിരുന്നു. രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ ഋതു റാണിയുടെ അഭാവം റിയൊയിൽ ഇന്ത്യയ്‌ക്ക് തിരിച്ചടി. ഋതുവില്ലാതെ ഇന്ത്യ പ്രധാന ടൂർണമെന്റിനിറങ്ങുന്നതും ആദ്യം.
ഈ വർഷം തുടക്കത്തിൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഋതുവിന്റെ അഭാവത്തിൽ സുശീല ടീമിനെ നയിച്ചിരുന്നു. 2013 ജൂനിയർ ലോകകപ്പിൽ ഇന്ത്യയെ വെങ്കലത്തിലേക്കു നയിച്ച ടീം നായികയും സുശീല. ഉപനായിക ദീപിക.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ, ബിജെപി അധ്യക്ഷൻ അമിത് ഷാ, ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് ലിയാന്ദ്രൊ നെഗ്രെ, ബിസിസിഐ അധ്യക്ഷൻ അ നുരാഗ് താക്കൂർ എന്നിവർ ടീം പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥികളായെത്തി.
ആഗസ്റ്റ് അഞ്ചു മുതലാണ് റിയൊയിൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇരു വിഭാഗത്തിലും 12 വീതം ടീമുകൾ. രണ്ടു ഗ്രൂപ്പുകളായി മത്സരം. പുരുഷന്മാരിൽ അർജന്റീന, കാനഡ, ജർമനി, നെതർലൻഡ്‌സ്, അയർലൻഡ് ടീമുകൾ ഇന്ത്യയുടെ ഗ്രൂപ്പിൽ. ജപ്പാൻ, ആസ്‌ട്രേലിയ, യുഎസ്, അർജന്റീന, ബ്രിട്ടൻ ടീമുകൾ വനിതകളിൽ ഇന്ത്യയ്‌ക്കൊപ്പം.
















