ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് ടീം കുതിക്കുന്നത് കളത്തിനു പുറത്തുനിന്ന് കാണേണ്ടിവന്ന നായകന്റെ ആനന്ദാശ്രുക്കൾ … ആ പുറത്താകലിന് പരിക്കിന്റെ വേദനയെങ്കിലോ… അത്തരമൊരു അവസ്ഥയിലായിരുന്നു സെന്റ് ഡെന്നിസിലെ സ്റ്റേഡിയത്തിൽ പറങ്കികളുടെ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡൊ. രാജ്യം ആദ്യ രാജ്യാന്തര നേട്ടത്തിലേക്ക് ചുവടുവയ്‌ക്കുമ്പോൾ നായകന്റെ ആം ബാൻഡ് കൈയിലേന്താനുള്ള ഭാഗ്യമുണ്ടായില്ല ടീമിനെ കലാശക്കളിയിലെത്തിച്ച നായകന്. എങ്കിലും കപ്പിത്താനായി അവർ നേട്ടം കൈയെത്തിപ്പിടിച്ചു.
എട്ടാം മിനിറ്റിൽ തുടങ്ങുന്നു ക്രിസ്റ്റ്യാനൊയുടെ ദുര്യോഗം. മധ്യനിരയിൽനിന്ന് നീട്ടിക്കിട്ടിയ പന്തിനായി എതിർ നിരയിലെ ദിമിത്രി പയെറ്റിനൊപ്പം കുതിച്ച ക്രിസ്റ്റ്യാനൊ കൂട്ടിയിടിച്ചു വീണു. വേദന സഹിക്കാനാകാതെ പുളഞ്ഞ പോർച്ചുഗൽ നായകനെ കണ്ട് റഫറി മത്സരം നിർത്തി. അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും സഹായിയുടെ കൈപിടിച്ച് പുറത്തേക്ക്. പുറത്തെ ചികിത്സയ്‌ക്കു ശേഷം തിരികെ കളത്തിലേക്ക്.
പരിക്കിന്റെ കാഠിന്യം വ്യക്തമായത് പതിനേഴാം മിനിറ്റിൽ. ഓടാൻ കഴിയാതെ മൈതാനത്തിരുന്നു പൊട്ടിക്കരഞ്ഞ ക്രിസ്റ്റ്യാനൊയെ പൊതിഞ്ഞു സഹതാരങ്ങളും എതിരാളികളും. ശുശ്രൂഷയ്‌ക്കു ശേഷം മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ കളത്തിലേക്ക്. ഇരുപത്തിയഞ്ചാം മിനിറ്റ് വീണ്ടും ദുരന്തമായി, വേദനയുടേതായി. കളിക്കിടെ മൈതാനത്ത് വേദന കൊണ്ട് വീണ ക്രിസ്റ്റ്യാനൊ ആം ബാൻഡ് മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. പരിക്ക് മൂലം കളിക്കാനാകില്ലെന്നതിന്റെ സൂചനയെന്നോണം. ഇതോടെ സ്‌ട്രെക്ചറെത്തി. പറങ്കി നായകനെയും കൊണ്ട് പുറത്തേക്ക്. ഈ സമയം ആം ബാൻഡ് നാനിക്കു കൈമാറി നായകൻ. ആതിഥേയ ജയത്തിനായി വെമ്പൽകൊണ്ടിരുന്ന ഫ്രഞ്ച് ആരാധകർക്കും ചെറിയ നിരാശ.
പിന്നെ കണ്ടത് സൈഡ് ബെഞ്ചിൽ. എന്നാൽ, വെറുതിയിരിക്കുകയായിരുന്നില്ല അവിടെ. വേദന കടിച്ചമർത്തി പരിശീലകനൊപ്പം ചെന്ന് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു, നിർദേശങ്ങൾ നൽകുന്നു. ഗോൾമുഖത്തേക്ക് സഹതാരങ്ങൾ ഇരമ്പിയെത്തുമ്പോൾ ഒരാരാധകനെ പോലെ ആർത്തലയ്‌ക്കുന്നു. ഒടുവിൽ അധികസമയത്ത് എദറിന്റെ ഷൂട്ടർ ഫ്രഞ്ച് വലയിൽ നിശ്ചലയമായപ്പോൾ, കൈകൊണ്ട് മുഖംപൊത്തി കണ്ണീർപൊഴിച്ചു. തുടർന്ന് ആഹ്ലാദം ആവേശത്തിലേക്കും വഴിമാറി. വ്യക്തിഗത, ക്ലബ് നേട്ടങ്ങളുടെ പകിട്ടിൽ രാജ്യത്തിനായി കിരീടമെന്നത് അകന്നു നിന്നതിന്റെ ആവേശം… ഏറെനാൾ കാത്തിരുന്നെത്തിയ നേട്ടത്തിന്റെ ആനന്ദം… വിമർശകരോടുള്ള മറുപടിയെന്നതുപോലെ…
















