തിരുവനന്തപുരം: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റവരുടെ മൊഴികള്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് പി.വി. അനീഷ്‌കുമാര്‍ രേഖപ്പെടുത്തി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളായ സിജോ, തങ്കച്ചി എന്നിവര്‍ വാദികളായി ഗുണ്ടുകാട് സാബുവിന്റെ പേരില്‍ രണ്ട് കേസുകള്‍ മ്യൂസിയം പോലീസ് ആയുധ നിയമപ്രകാരം എടുത്തിരുന്നു. അറസ്റ്റിലായ സാബുവിനെ സിജെഎം കോടതിയുടെ റിമാന്റ് ഉത്തരവ് പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരവേ ആയുധം കണ്ടെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കൂട്ടുപ്രതി ഷൈജുവിനെയും മ്യൂസിയം എസ്‌ഐ കെ. ശ്രീകാന്തിന്റെ കസ്റ്റഡിയില്‍ സിജെഎം വിട്ടുനല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സാബുവിനെയും ഷൈജുവിനെയും മ്യൂസിയം സ്റ്റേഷനില്‍ എത്തിച്ച എസ്‌ഐ ശ്രീകാന്ത് സ്റ്റേഷനില്‍ കയറിയ ഉടനെ തന്നെ ഷൈജുവിനെ പരസ്യമായി കുനിച്ച് നിര്‍ത്തി ഇടിച്ചു. എസ്‌ഐയുടെ നടപടി ചോദ്യം ചെയ്ത സാബുവിനെയും മര്‍ദ്ദിച്ചു. പ്രതികളെ മര്‍ദ്ദിക്കാന്‍ സഹപോലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് വിട്ട പ്രതികളെ കൈവയ്‌ക്കാന്‍ ആരും തയ്യാറായില്ല. ഇവര്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയിരുന്ന സുഹൃത്തുക്കള്‍ സാബുവിനെയും ഷൈജുവിനെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തിരികെ ചൊവ്വാഴ്ച കോടതിയിലെത്തിച്ച പ്രതികള്‍ മജിസ്‌ട്രേറ്റിനോട് മര്‍ദ്ദനത്തെക്കുറിച്ച് പരാതി പറഞ്ഞു. ഷൈജുവിന്റെ ദേഹത്തെ മര്‍ദ്ദനത്തിന്റെ പാടുകള്‍ മജിസ്‌ട്രേറ്റ് മൊഴിയോടൊപ്പം രേഖപ്പെടുത്തി. തുടര്‍ന്ന് വെള്ളിയാഴ്ച തങ്കച്ചി വാദിയായ കേസില്‍ സാബുവിനെ കസ്റ്റിഡിയില്‍ വേണമെന്ന് പറഞ്ഞ് പോലീസ് അപേക്ഷനല്‍കി. ശനി, ഞായര്‍, അവധിയാണെന്നും പരാതിപ്പെട്ടതിന് വീണ്ടും മര്‍ദ്ദിക്കാനാണ് അവധി ദിനം നോക്കി കസ്റ്റഡി ചോദിച്ചിരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സാട്രി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച 5 മണിക്കൂര്‍ സമയത്തേയ്‌ക്ക് മാത്രം സാബുവിനെ സിജെഎം പോലീസ് കസ്റ്റഡിയില്‍ നല്‍കി. ഇതിനിടെ എസ്‌ഐ ശ്രീകാന്തിനെതിരെ അഭിഭാഷകന്‍ മുഖേന സാബു പോലീസ് കംപ്ലയിന്റ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ നല്‍കിയ പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
















