യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിെനതിരെ പോര്‍ച്ചുഗലിെന്റ എദര്‍ ഗോള്‍ നേടുന്നു
പാരീസ്: ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രവചനം നടപ്പിലാക്കി പോർച്ചുഗൽ സ്‌ട്രൈക്കർ എദർ. ഫ്രാൻസിനെതിരായ യൂറോകപ്പ് ഫൈനലിൽ എദർ വിജയഗോൾ നേടുമെന്നായിരുന്നു സൂപ്പർതാരം ക്രിസ്റ്റിയാനോയുടെ പ്രവചനം. ക്രിസ്റ്റിയാനോ പകർന്നു നൽകിയ ഊർജം ഫൈനലിൽ നിർണായകമായി. തങ്ങൾ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്, എദർ പറഞ്ഞു.
കളിയുടെ 24-ാം മിനിറ്റിൽ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റിയാനോ പരിക്കേറ്റ് പുറത്തുപോയതോടെ എല്ലാവരും കിരീടം നേടാനുള്ള അവരുടെ സാധ്യതകൾ അവസാനിച്ചതായി കരുതി. അതിനൊത്ത പ്രകടനം ഫ്രാൻസ് നടത്തുകയും ചെയ്തതോടെ കിരീടം ആതിഥേയർക്കെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഫ്രഞ്ച് പോരാളികളുടെ ശവപ്പെട്ടിയിൽ എദർ ആണിയടിച്ചുകയറ്റിയതോടെ ഒറ്റ കളികൊണ്ട് താരം സൂപ്പറായി. 79-ാം മിനിറ്റിൽ കൗമാര താരം റെനാറ്റോ സാഞ്ചസിനെ പിൻവലിച്ചാണ് എദറിനെ കളത്തിലെത്തിച്ചത്.
അധികസമയത്തിന്റെ 19-ാം മിനിറ്റിൽ നേടിയ ഗോളാണ് പോർച്ചുഗലിന് കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുത്തത്. ഫ്രഞ്ച് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ബോക്‌സിന് പുറത്തുനിന്ന് ഇരുപത്തെട്ടുകാരനായ എഡർ പായിച്ച നിലംപറ്റിയുള്ള ലോങ്‌റേഞ്ചർ മുഴുനീളെ ഡൈവ് ചെയ്ത ഹ്യൂഗോ ലോറിസിനെ കീഴടക്കി വലയിൽ കയറിയപ്പോൾ കണ്ണീരോടെ മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ കണ്ണുകളിലും സന്തോഷം വിരിഞ്ഞു. ഒപ്പം എദർ പോർച്ചുഗലിന്റെ വീരനായകനുമായി.
ഫ്രഞ്ച് ക്ലബ് ലില്ലെയുടെ താരമായ എഡെർസിറ്റൊ അന്റോണിയൊ മാസിഡൊ ലോപ്പസ് എന്ന ഈ മുന്നേറ്റനിരക്കാരൻ 2012 സെപ്തംബറിലാണ് ദേശീയ ടീമിൽ അംഗമായത്. ലക്‌സംബർഗിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലേക്കായിരുന്നു ആദ്യ വിളി. എന്നാൽ കളത്തിലിറങ്ങാൻ പിന്നെയും കാത്തിരിപ്പ്. 11ന് അസർബെയ്ജാനെതിരെ ഹെൽഡർ പോസ്റ്റിഗക്ക് പകരക്കാരനായി ദേശീയ ടീമിൽ അരങ്ങേറ്റം. കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ജർമ്മനിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലൂടെ ലോകകപ്പിലും എദർ കളത്തിലിറങ്ങി.
തന്റെ 18-ാം അന്താരാഷ്‌ട്ര മത്സരത്തിലാണ് എഡർ പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്. ദേശീയ ടീമിനായി 29 കളികളിൽ ബൂട്ടണിഞ്ഞ എദർ നാല് ഗോളുകളാണ് നേടിയിട്ടുള്ളത്. ആദ്യ ഗോൾ തന്റെ 18-ാം മത്സരത്തിൽ കഴിഞ്ഞ വർഷം ഇറ്റലിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ.
ഇത്തവണത്തെ യൂറോ ചാമ്പ്യൻഷിപ്പിൽ പകരക്കാരനായി കളത്തിലിറങ്ങിയ ആദ്യ രണ്ട് മത്സരങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ എദർ കലാശക്കളിയിൽ പോർച്ചുഗലിന്റെ ഹൃദയം കീഴടക്കിയതിനൊപ്പം തന്റെ കരിയറിലെ പുതിയ വാതിലാണ് വെട്ടിത്തുറന്നിരിക്കുന്നത്.
പോർച്ചുഗീസ് ക്ലബ് ബ്രാഗയ്‌ക്കായി 82 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയ മികവാണ് എദറിന് ദേശീയ ടീമിൽ ഇടംനേടിക്കൊടുത്തത്. 2015-ൽ ബ്രാഗയിൽ നിന്ന് മാറി സ്വാൻസി സിറ്റിയിൽ. 2015-16 സീസണിൽ 15 മത്സരങ്ങളിൽ കളിച്ചെങ്കിലും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന എദറിനെ സ്വാൻസീസിറ്റി വായ്‌പ അടിസ്ഥാനത്തിൽ ലില്ലെക്ക് കൈമാറുകയായിരുന്നു.
എന്നാൽ ലില്ലെക്ക് യുവേഫ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച എസറിനെ ഫ്രഞ്ച് ക്ലബ്ബ് കൈവെടിഞ്ഞില്ല. എഡറുമായി നാല് വർഷത്തെ കരാറൊപ്പിട്ട ലില്ലെക്ക് പോർച്ചുഗൽ താരത്തിൽ വിശ്വാസമുണ്ടായിരുന്നു. സെയ്ന്റ് ഡെനിസ് സ്‌റ്റേഡിയത്തിൽ ആ വിശ്വാസമാണ് എഡർ കാത്തു സൂക്ഷിച്ചത്.
















