പാരീസ്: ഇന്ന് നടക്കുന്ന യൂറോ 2016 ഫൈനലിനെ രണ്ട് ഏഴാം നമ്പറുകാരുടെ ഫൈനലെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ആതിഥേയരായ ഫ്രാൻസിന്റെ അന്റോണിയോ ഗ്രിസ്മാനും പോർച്ചുഗലിന്റെ ലോക ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഇൗ ഏഴാം നമ്പറുകാർ. രണ്ടുപേരും സ്പാനിഷ് ലീഗിൽ കളിക്കുന്നവർ. ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിനും ഗ്രിസ്മാൻ ചിരവൈരികളായ അത്‌ലറ്റികോ ഡി മാഡ്രിഡിനും.
ആറാഴ്ചക്കിടെ ഇരുവരും രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. ആദ്യം കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലായിരുന്നു. അന്ന് ഷൂട്ടൗട്ടിൽ വിജയം ക്രിസ്റ്റ്യാനോക്കൊപ്പം. ഷൂട്ടൗട്ടിൽ ഗ്രിസ്മാൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും നിശ്ചിത സമയത്തിനിടെ 48-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കി ഗ്രിസ്മാൻ ടീമിന്റെ വില്ലനായിരുന്നു. ഇത്തവണ ഫ്രാൻസിന്റെയും പോർച്ചുഗലിന്റെയും ജഴ്‌സിയണിഞ്ഞ് ഇരുവരും ഇറങ്ങുമ്പോൾ വിജയാഘോഷം തുടരാനും പകരം വീട്ടാനും അവസരമുണ്ട്.
എന്നാൽ ചാമ്പ്യൻസ് ലീഗ് പോലെയല്ല കാര്യങ്ങൾ. യൂറോയിൽ ആതിഥേയരായ ഫ്രാൻസിന് വ്യക്തമായ മുൻതൂക്കമുണ്ട്. ഇരുടീമുകൾക്കും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരും പൂർണ്ണ സജ്ജരുമാണ്. എങ്കിലും പോർച്ചുഗൽ പ്രതിരോധനിരയിലെ കരുത്തൻ പെപ്പെ ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
ഇത്തവണത്തെ യൂറോകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിന് പിന്നിൽ ഗ്രിസ്മാനും പോർച്ചുഗലിന്റെ മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോയുമാണെന്നത് വാസ്തവം. എന്നാൽ നിലവിലെ പ്രകടനം വച്ചുനോക്കുമ്പോൾ ക്രിസ്റ്റ്യാനോയേക്കാൾ ഒരുപടി മുന്നിലാണ് ഗ്രിസ്മാൻ. ആറ് കളികളിൽ നിന്ന് ആറ് ഗോളുകൾ നേടിയ ഗ്രിസ്മാൻ രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തപ്പോൾ ക്രിസ്റ്റ്യാനോ മൂന്ന് ഗോളുകൾ നേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.
ഗ്രിസ്മാൻ ആറ് മത്സരങ്ങളിൽ നിന്നായി 435 മിനിറ്റാണ് കളത്തിൽ ചിലവഴിച്ചതെങ്കിൽ കിസ്റ്റിയാനോ 600 മിനിറ്റ് കളിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർത്തത് ഇരുവരും 12 തവണ. കൂടാതെ 17 തവണ വീതം ക്രിസ്റ്റിയാനോയുടെ ഷോട്ടുകൾ ലക്ഷ്യത്തിൽനിന്ന് അകലെക്കൂടിയും എതിർ ഡിഫൻഡർമാർ ബ്ലോക്ക് ചെയ്യുകയും ചെയ്തപ്പോൾ ഗ്രിസ്മാന്റെ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിൽ നിന്ന് പുറത്തേക്കും 7 എണ്ണം ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇവർ തമ്മിലുള്ള പോരാട്ടം മാത്രമല്ല ഇന്ന് അരങ്ങേറുന്നത്. ഒളിവർ ജിറൗഡും നാനിയും തമ്മിലും ദിമിത്രി പയറ്റും റെനാറ്റോ സാഞ്ചസും തമ്മിലും ഇന്ന് നേർക്കുനേർ വരും. ഫ്രാൻസിന്റെ മികച്ച സ്‌ട്രൈക്കറാണ് ജിറൗഡെങ്കിൽ പറങ്കികളുടെ മറ്റൊരു സൂപ്പർ താരവും സ്‌ട്രൈക്കറുമാണ് നാനി. ഇരുവരും ചാമ്പ്യൻഷിപ്പിൽ നേടിയത് മൂന്ന് ഗോളുകൾ വീതം.
മൂന്ന് ഗോൾ നേടിയ ദിമിത്ര പയറ്റ് ഇടതുവിംഗറായിട്ടാണ് അരങ്ങുതകർക്കുന്നതെങ്കിൽ പോർച്ചുഗലിന്റെ കൗമാരതാരം റെനാറ്റോ സാഞ്ചസ് അറ്റാക്കിങ്ങ് മിഡ്ഫീൽഡറുടെ റോളിലാണ് കളംനിറയുന്നത്.
മുന്നേറ്റനിരയിൽ ഗ്രിസ്മാനും ജിറൗഡിനും നിരന്തരം പന്തെത്തിച്ചുകൊടുക്കുന്നതിലും അവസരം കിട്ടുമ്പോൾ ആഞ്ഞടിക്കാനും മികച്ച പ്രകടനം നടത്തുന്ന പയറ്റും സിസോകോയും കഴിയുന്നുണ്ട്. പയറ്റ്-ഗ്രിസ്മാൻ-ജിറൗഡ് എന്നിവരെ പിടിച്ചുകെട്ടാൻ പോർച്ചുഗൽ പ്രതിരോധനിരക്ക് കഴിഞ്ഞാലേ അവർക്ക് കിരീടം നേടാനുള്ള സാധ്യതയുള്ളൂ. പ്രത്യേകിച്ചും ക്ലിനിക്കൽ ഫിഷനറായി പേരെടുത്ത ഗ്രിസ്മാനെ. അർദ്ധാവസരങ്ങൾ പോലും ഗോളാക്കിമാറ്റാൻ കഴിവുള്ളവരാണ് ജിറൗഡും പയറ്റും.
അതേസമയം പോർച്ചുഗലാകട്ടെ ക്രിസ്റ്റ്യാനോ എന്ന ഒറ്റയാനിൽ കേന്ദ്രീകരിച്ചായിരുന്നു കളിച്ചത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ പോളണ്ടിനെതിരെ റൊണാൾഡോയായിരുന്നില്ല താരം. റെനാറ്റോ സഞ്ചാസായിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരത്തിൽ ഹംഗറിക്കെതിരെയും സെമിയിൽ വെയ്ൽസിനെതിരെയും ക്രിസ്റ്റ്യാനോ നടത്തിയ പ്രകടനം ഫ്രാൻസിനെ പേടിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ക്രിസ്റ്റ്യാനോയെ കയറൂരിവിട്ടാൽ കളിമാറും.
ക്രിസ്റ്റ്യാനോക്കൊപ്പം നാനിയും സാഞ്ചസും കൂടി മിന്നിയാൽ പിന്നെ പറയുകയും വേണ്ട. ഇവരെ പിടിച്ചുകെട്ടുക എന്നതാണ് ഫ്രാൻസ് പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ഫ്രാൻസ് 4-2-3-1 ശൈലിയിൽ കളത്തിലിറങ്ങുമ്പോൾ പോർച്ചുഗൽ 4-3-1-2 ശൈലിയാണ് സ്വീകരിക്കുക. ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ഇന്ന് കിരീടം നേടുക എന്നതാണ് ഏറെ പ്രധാനം. മെസ്സിയെപ്പോലെ ക്ലബ് ഫുട്‌ബോളിൽ ഗോളുകളടിച്ചുകൂട്ടുന്നവനാണ് റൊണാൾഡോ എങ്കിലും ദേശീയ ടീമിന് ഒരു കിരീടം നേടിക്കൊടുക്കാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിന് അറുതിവരുത്തുകയും മെസ്സിയേക്കാൾ മുകളിലാണ് തന്റെ സ്ഥാനമെന്ന അരക്കിട്ട് ഉറപ്പിക്കാനുമായിരിക്കും ഇന്ന് സിആർ 7ന്റെ ശ്രമം. എന്തായാലും ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങൾ ഇരുഭാഗത്തുമായി അണിനിരക്കുമ്പോൾ തീപാറും പോരാട്ടത്തിനായി കാത്തിരിക്കാം.
















