മാഴ്‌സലെ: യൂറോ 2016ന്റെ ടോപ് സ്‌കോറർക്കുള്ള സുവർണ്ണപാദുകത്തിനായി ഗ്രിസ്മാൻ. സെമിഫൈനൽ ഉൾപ്പെടെയുള്ള പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ആറ് ഗോളുകളുമായി ഗ്രിസ്മാൻ മുന്നിട്ടുനിൽക്കുന്നു. രണ്ടാം സ്ഥാനത്ത് മൂന്ന് ഗോളുകളുമായി ആറ് പേർ. ഗ്രിസ്മാന്റെ സഹതാങ്ങളായ ദിമിത്രി പയറ്റ്, ഒളിവർ ജിറൗഡ്, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ, നാനി, വെയ്ൽസിന്റെ ഗരെത്ത് ബെയ്ൽ,
സ്‌പെയിനിന്റെ ആൽവാരോ മൊറാട്ട എന്നിവർ. ഇതിൽ ബെയ്‌ലിനും മൊറാട്ടക്കും ടീമുകൾ പുറത്തായിക്കഴിഞ്ഞതിനാൽ ഇനി അവസരമില്ല. ഒപ്പം പയറ്റിനും ജിറൗഡിനും സാധ്യത വിദൂരമാണ്. ഫൈനലിൽ ഹാട്രിക്ക് നേടാൻ കഴിഞ്ഞാൽ മാത്രമേ ഇവർക്ക് അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പർതാരം കൂടിയായ ഗ്രിസ്മാന്റെ ഒപ്പമെത്താൻ കഴിയൂ.
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അർജന്റീന നായകൻ ലയണൽ മെസ്സിയെയും പിന്നിലാക്കുന്ന പ്രകടനമാണ് ഗ്രിസ്മാൻ ഇത്തവണത്തെ യൂറോകപ്പിൽ ഇതുവരെ കാഴ്ചവെച്ചത്. ആറ് കളികളിൽ നിന്ന് ആറ് ഗോളുകൾ കണ്ടെത്തിയ ഗ്രിസ്മാൻ ഒരു യൂറോകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും സ്വന്തമാക്കി. 1984ലെ യൂറോയിൽ ഒമ്പത് ഗോളുകൾ നേടിയ ഇതിഹാസതാരം മിഷേൽ പ്ലാറ്റിനിയുടെ പേരിലാണ് ഒരു ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ്.
സിനദിൻ സിദാൻ എന്ന മാന്ത്രികനുശേഷം കരിം ബെൻസേമ, ഫ്രാങ്ക് റിബറി എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ഫ്രഞ്ച് ടീം. പിന്നീട് പോൾ പോഗ്ബയെന്ന കൗമാരതാരവും ഒളിവർ ജിറൗഡും ടീമിലെ സൂപ്പർസ്റ്റാറുകളായി. ഇത്തവണത്തെ യൂറോകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഗ്രിസ്മാൻ സൂപ്പർ താരപദവിയിലേക്കുയർന്നിരുന്നില്ല. ദിമിത്ര പയറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു ഫ്രാൻസിന്റെ സാധ്യതകൾ നിലനിന്നിരുന്നത്. എന്നാൽ നോക്കൗട്ട് റൗണ്ട് എത്തിയതോടെ ഗ്രിസ്മാൻ വിശ്വരൂപം പൂണ്ടു.
മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും കൂടി ഒരു ഗോൾ മാത്രം നേടിയ ഗ്രിസ്മാൻ പ്രീ ക്വാർട്ടറിൽ അയർലൻഡിനെതിരെ രണ്ട് തവണയും ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ ഒരിക്കലും പിന്നീട് ഇന്നലെ സെമിയിൽ നിലവിലെ ലോകചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ രണ്ടും ഗോളുകൾ നേടി. ഇതോടെ ഗ്രിസ്മാന്റെ ചുറ്റിലുമായി ആരാധകരുടെ കണ്ണുകൾ. ഇതോടെ 1998നുശേഷം ഫ്രാൻസിന് യൂറോ കപ്പ് ഗ്രിസ്മാൻ നേടിക്കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.
ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡൊഎന്നിവരുടെ ഡ്രിബ്ലിങ് മികവോ സൗന്ദര്യമോ ഒന്നും തന്നെ ഗ്രിസ്മാനിലില്ല. ഒരു ശരാശരി കളിക്കാരൻ മാത്രം. എന്നാൽ കാലിൽ പന്തെത്തിയാൽ എങ്ങനെ ഗോൾ നേടണമെന്ന് ഇവരേക്കാൾ നന്നായി ഗ്രിസ്മാനറിയാം. അതുതന്നെയാണ് ഗ്രിസ്മാനെ വ്യത്യസ്തനാക്കുന്നതും. 2014-ൽ മാത്രം ദേശീയ ടീമിൽ ഇടംപിടിച്ച 25കാരനായ ഗ്രിസ്മാൻ 33 മത്സരങ്ങൡ നിന്നായി 13 ഗോളുകളാണ് നേടിയിട്ടുള്ളത്.
2009 മുതൽ 2014 വരെ സ്പാനിഷ് ടീം റയൽ സൊസിഡാഡിൽ കളിച്ച ഗ്രിസ്മാൻ 201 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി. 2014-ൽ അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ഗ്രിസ്മാൻ അവർക്ക് വേണ്ടി രണ്ട് വർഷം കൊണ്ട് ലാ ലീഗയിൽ 75 കൡകളിൽ നിന്ന് 44 ഗോളുകളും ആകെ 107 മത്സരങ്ങളിൽ നിന്നായി 57 ഗോളുകളും സ്വന്തമാക്കി. കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെെൈഫനൽ വരെയുള്ള അത്‌ലറ്റികോയുെട കുതിപ്പിൽ ഗ്രിസ്മാന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.
















