ടെക്‌സാസ്: മിനസോട്ടയിലും ലൂസിയാനയിലും കറുത്ത വർഗക്കാർക്ക് എതിരെ നടന്ന പോലീസ് വെടിവെപ്പിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു. പതിനൊന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്ന രണ്ടു അക്രമികൾ 10 പോലീസുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ദള്ളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ പറഞ്ഞു. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നൂറോളം പേര്‍ക്ക് വെടിവെപ്പിനെതുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമികളെന്നു കരുതുന്ന രണ്ടു പേരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആഫ്രിക്കന്‍ പൗരന്മാരെന്നു കരുതുന്ന രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ന്യൂയോർക്കിലും ഷിക്കാഗോയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വര്‍ണവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ തികച്ചും ദൗര്‍ഭാഗ്യകരമണെന്നു പ്രസിഡന്‍റ് ബരാക് ഒബാമ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവേചനം ഇന്നും നിലനിൽക്കുന്നു എന്നു ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു എന്നും പോളണ്ടിൽ നാറ്റോ സമ്മേളനത്തിന് എത്തിയ ഒബാമ കൂട്ടിച്ചേർത്തു.
32കാരനായ കാസ്റ്റില്‍ പോലീസ് വെടിവെപ്പിൽ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. കാസ്റ്റിലിന്റെ മരണത്തോടെ പോലീസ് വെടിവെപ്പിൽ ഈ വർഷം മരിക്കുന്നവരുടെ എണ്ണം 506 ആയി എന്നു വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
















