റെയ്‌ക്യവിക്: യൂറോകപ്പിൽ സ്വപ്‌നതുല്യ പ്രകടനം നടത്തി നാട്ടിൽ തിരിച്ചെത്തിയ ഐസ്‌ലൻഡ് ഫുട്‌ബോൾ ടീമിന് വീരോചിത സ്വീകരണം. രാജ്യ തലസ്ഥാനമായ റെയിക്യവിക്കിൽ ടീമംഗങ്ങളും പരിശീലകനും അടങ്ങുന്ന സംഘം തുറന്ന വാഹനത്തിൽ നഗരത്തെ വലംവച്ചു.
കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനു പേരാണ് ഐസ്‌ലൻഡിന് ടീമിനെ സ്വീകരിക്കാനായി എത്തിയത്.
ചരിത്രത്തിലാദ്യമായി യൂറോ കപ്പിനെത്തി വമ്പൻ അട്ടിമറികളിലൂടെ ചരിത്രം കുറിച്ച് ക്വർട്ടറിൽ പ്രവേശിക്കാനും ഐസ്‌ലൻഡിന് കഴിഞ്ഞിരുന്നു. ഒടുവിൽ ക്വാർട്ടറിൽ ആതിഥേയരായ ഫ്രാൻസിനോട് പൊരുതിതോറ്റാണ് അവർ പുറത്തായത്.
ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗലിനെയും ഹംഗറിയെയും സമനിലയിൽ പിടിച്ച അവർ ആസ്ട്രിയയെ കീഴടക്കുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും കീഴടക്കിയായിരുന്നു ക്വാർട്ടറിലേക്ക് കുതിച്ചത്. എന്നാൽ ക്വാർട്ടറിൽ കാലിടറിയെങ്കിലും കാൽപ്പന്തുകളിയിൽ ഒരു പുതിയ ചരിത്രം കുറിച്ചാണ് ഐസ്‌ലൻഡ് ടീം ഫ്രാൻസിൽ നിന്ന് മടങ്ങിയത്.വെറും 3.29 ലക്ഷം മാത്രം ജനസഖ്യയുള്ള ഐസ്‌ലൻഡിലെ പത്തു ശതമാനം പേരും ടീമിനു പിന്തുണയുമായി ഫ്രാൻസിൽ എത്തിയിരുന്നു.
യൂറോ കപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ ഹോളണ്ടിനെ രണ്ട് തവണയും തുർക്കിയെയും ചെക്ക് റിപ്പബ്ലിക്കിനെയും ഓരോ തവണയും പരാജയപ്പെടുത്തിയായിരുന്നു ഫ്രാൻസിലേക്ക് അവർ ടിക്കറ്റ് ശരിയാക്കിയത്.
















