ചേര്‍ത്തല: ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള സീഫുഡ് വര്‍ക്കേഴ്സ് യൂണിയന് (ടിയു സിഐ) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകൃത കൂലി ലഭിച്ചിട്ടില്ല.
2014 ല്‍ യൂണിയനുകള്‍ സംയുക്തമായി നടത്തിയ സമരത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്ന് യോഗം ആരോപിച്ചു. മേഖലയില്‍ പണിയെടുക്കന്നവരില് ഭൂരിഭാഗവും സ്ത്രീകളാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ മാറാരോഗികളായി മാറുകയാണ്.
തൊഴിലാളികളെ ഇ.എസ്.ഐ, പി.എഫ് പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യമാണ്. കലക്ടര്‍ ചെയര്‍മാനായ മോണിട്ടറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എല്‍.ഒ, ഇ.എസ്.ഐ ഉദ്യോഗസ്ഥര്‍, പി.എഫ് ഇന്‍സ്പെക്ടര്‍മാര്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചെങ്കിലും ഇത് വഴിപാടായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഉടമകളുടെ നടപടി അവസാനിപ്പിക്കണമെന്നും പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് കാട്ടി ജില്ല ലേബര്‍ ഓഫീസര്‍ക്കും പീലിങ് ഷെഡ് ഉടമകള്‍ക്കും നല്‍കിയിട്ടുള്ള നോട്ടീസില്‍ അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
സലിംബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി.ഉദയഭാനു, പി.എന്‍.ബാബു, വി.ജെ.പോള്‍, വില്‍സണ്‍ ജോര്‍ജ്, വി.എം.ആനന്ദന്, എം.എല്‍.ശശിധരന്, വി.എന്‍.ഷണ്മുഖന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: