കിങ്സ്റ്റൺ: നൂറു മീറ്ററിലെ ലോകചാമ്പ്യൻ ജമൈക്കയുടെ ഉസൈൻ ബോൾട്ട് റിയൊ ഒളിമ്പിക്‌സിനുണ്ടാകുമോയെന്ന് വ്യാഴാഴ്ച അറിയാം. തുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് ജമൈക്കൻ ട്രയൽസിൽ നിന്നു പിന്മാറിയ ബോൾട്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജമൈക്കൻ അത്‌ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റിവ് അസോസിയേഷൻ (ജെഎഎഎ) വ്യാഴാഴ്ച യോഗം ചേരും. വിദഗ്ധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ട് അസോസിയേഷൻ ചർച്ച ചെയ്യും. തുടർന്നാകും തീരുമാനം. ജെഎഎഎ പ്രസിഡന്റ് വാറെൻ ബ്ലേക്കും ഒളിമ്പിക് ടീം തലവൻ ലൂഡ്‌ലൊ വാട്‌സും യോഗ വിവരം സ്ഥിരീകരിച്ചു.
ജമൈക്കൻ മീറ്റിൽ 100 മീറ്റർ ഫൈനലിലെത്തിയ ബോൾട്ട് പരിക്കിനെത്തുടർന്നാണ് പിന്മാറിയത്. വെദ്യപരിശോധന പൂർത്തിയായെന്നും വിശ്രമം അത്യാവശ്യമെന്നും തുടർന്ന് താരം ട്വിറ്ററിൽ കുറിച്ചു. സെമിഫൈനലിൽ 10.4 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം, 100, 200 മീറ്ററുകളിലെ ലോക റെക്കോഡ് ജേതാവായ ബോൾട്ട് ട്രയൽസിൽ പങ്കെടുക്കാതെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പരിക്കാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനാവശ്യമായ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും ഹാജരാക്കി. വാറെൻ ബ്ലേക്ക് ഇക്കാര്യം ശരിവെച്ചു. ഇന്റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷൻ റാങ്കിങ്ങിൽ ആദ്യ മൂന്നിനുള്ളിൽ ഉൾപ്പെട്ട പരിക്കേറ്റ അത്‌ലറ്റുകൾക്ക് ട്രയൽസിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ജമൈക്കൻ ചട്ടം. താത്കാലികമായി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് 22ന് ലണ്ടനിൽ നടക്കുന്ന ആനിവേഴ്‌സറി ഗെയിംസിലൂടെ ഒളിമ്പിക് യോഗ്യത നേടാനാകുമെന്നാണ് ബോൾട്ടിന്റെ പ്രതീക്ഷ. അതിനാലാണ് ശാരീരാകവസ്ഥ ചൂണ്ടിക്കാട്ടി അസോസിയേഷനെ സമീപിച്ചത്.
2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ
100 മീറ്ററിലും 200 മീറ്ററിലും 100-4 മീറ്റർ റിലേയിലും റെക്കോഡോടെ സ്വർണം നേടിയ ബോൾട്ട് പിന്നീട് നടന്ന ലോകചാമ്പ്യൻഷിപ്പിൽ 9.58 സെക്കൻഡിൽ ഓടിയെത്തി ലോക റെക്കോഡ് മെച്ചപ്പെടുത്തി സ്വർണം സ്വന്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ 100 മീറ്റർ 9.63 സെക്കൻഡിൽ പിന്നിട്ട് തന്റെ തന്നെ റെക്കോഡ് വീണ്ടും പുതുക്കി. ലണ്ടനിലും 200, 4-100 മീറ്ററിൽ സ്വർണം നേടി ട്രിപ്പിൾ തികച്ചു താരം.
ഫ്രാൻസിന്റെ ജിമ്മി വിക്വോട്ട് മാത്രമാണ് ഈ സീസണിൽ ബോൾട്ടിനേക്കാൾ മികച്ച സമയം കണ്ടെത്തിയത്.
ജൂണിൽ ജിമ്മി 9.86 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി. ജമൈക്കയുടെ യൊഹാൻ ബ്ലെയ്‌ക്ക് നേരത്തെ തന്നെ ഒളിമ്പിക് യോഗ്യത നേടി.
















