ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പിടിയിലായ ഐഎസ് ഭീകരര്‍ ക്ഷേ്രതത്തില്‍ ബീഫ് വച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായി വെളിവായി. ഇവരെ അറസ്റ്റു ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം കണ്ടെത്തിയത്. പതിനൊന്നു ഐഎസ് ഭീകരരാണ് ബുധനാഴ്ച പിടിയിലായത്. ഇവര്‍ വിവിഐപികളെ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി വധിക്കാനും പദ്ധതിയിട്ടിരുന്നു.
ചാര്‍മിനാറിനു സമീപത്തുള്ള തെരക്കേറിയ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ബീഫ് വച്ച് റംസാന്‍ കാലത്ത് കലാപമുണ്ടാക്കാനാണ് ഇവര്‍ പദ്ധതിയിട്ടത്. ഇവരിലെ മുഖ്യനായ ഷാഫി ആര്‍മര്‍ ദിവസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
ഒരു ഫോണ്‍കോളില്‍ നിന്നാണ് എന്‍ഐഎ ഇവരെ സംശയിച്ച് അന്വേഷണം തുടങ്ങിയത്. ഒരു പ്രത്യേക ദിവസം നാല് കഷണം ഗോമാംസവും നാലു കഷണം പോത്തിറച്ചിയും അടുത്ത ദിവസം ഏഴ് കഷണം ഗോമാംസവും കൊണ്ടുവരാനായിരുന്നു ഫോണിലൂടെയുള്ള നിര്‍ദ്ദേശം. ഇവര്‍ക്ക് ദുബായില്‍ നിന്നാണ് പണം ലഭിച്ചിരുന്നത്. ഐഎസിന്റെ ഭാരതത്തിലെ ആദ്യ വലിയ ഓപ്പറേഷനാണ് എന്‍ഐഎ പൊളിച്ചത്. മൊഹമ്മദ് ഇബ്രാഹിം യസ്ദാനി, മൊഹമ്മദ് ഇല്യാസ് യസ്ദാനി, അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദി, ഹബീബ് മൊഹമ്മദ്, മൊഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ പിടയിലായവരില്‍ പെടുന്നു. ആറാഴ്ച നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് ഇവര്‍ പിടിയിലായത്.
ഹൈദരാബാദില്‍ സ്‌ഫോടന പരമ്പര നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനുള്ള സ്‌ഫോടനവസ്തു(ഐഇഡി)അവര്‍ വിജയകരമായി പരീക്ഷിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സ്‌ഫോടക വസ്തു പരീക്ഷിക്കുന്ന വിവരം ഫോണില്‍ പരസ്പരം കൈമാറിയതും എന്‍ഐഎക്ക് ലഭിച്ചു. സ്‌ഫോടനവസ്തുവിന്റെ പരിധി 70 മീറ്ററാണെന്നും ഇവര്‍ മനസിലാക്കി. മുപ്പതു മുതല്‍ നാല്പ്പതുവരെ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഇവര്‍ കൈവശപ്പെടുത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ അഞ്ചു പേര്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെ ചോദ്യം ചെയ്തുവരികയാണ്.
അറസ്റ്റിലായവരില്‍ നിന്ന് അമോണിയം നൈട്രേറ്റ്, പഞ്ചസാര, ആസിഡ്, അസറ്റോണ്‍ എന്നിവയടങ്ങിയ കുപ്പികള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ പിടിച്ചെടുത്തിരുന്നു. അതിശക്തമായ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ഇവരെല്ലാം വിദ്യാസമ്പന്നരാണ്. രണ്ടു പേര്‍ എന്‍ജിനീയമാരും. എന്‍ഐഎ മേധാവി ശരത്കുമാര്‍ പറഞ്ഞു.
















