കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡില്‍ കഞ്ഞിക്കുഴി മുതല്‍ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇവിടെ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ആറു വാഹനാപകടങ്ങളാണ് നടന്നത്. ഇതില്‍ നാലു വാഹനങ്ങള്‍ തകര്‍ന്ന് ഇതിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വഴ്ച രാത്രിയില്‍ കൊച്ചുപറമ്പില്‍ ഭാഗത്തുണ്ടായ അപകടമാണ് അവസാനത്തേത്. അപകടത്തില്‍ പെട്ട കാര്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. തോട്ടയ്ക്കാടിനു സമീപം കഴിഞ്ഞദിവസം ഒരേ സമയത്ത് തന്നെ രണ്ടപകടം നടന്നു. കഞ്ഞിക്കുഴി-കറുകച്ചാല്‍- മല്ലപ്പള്ളി റോഡ് ഇരട്ടവരിപാതയായി നിര്‍മ്മാണം പുരോഗമിക്കുന്ന റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ റോഡിലെ ചിലയിടങ്ങളിലെ വലിയ വളവുകളും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പള്ളി വരെ അഞ്ചോളം വളവുകളാണുള്ളത്. ഇതേപോലെ നെത്തല്ലൂര്‍ മുതല്‍ തോട്ടയ്ക്കാട് വരെ നിരവധി വളവുകള്‍ ഉണ്ട്. റോഡുനവീകരിച്ചെങ്കിലും പല ഭാഗത്തും വളവുകള്‍ നിവര്‍ത്തിയിട്ടില്ല. കൈവരികളില്ലാത്ത ചെമ്പിത്താനം പാലവും മൂടിയില്ലാത്ത ഓടകളും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡ് പണി പൂര്‍ത്തിയായ ചിലഭാഗങ്ങളില്‍ ടാറിംഗിനോടുചേര്ന്നാണ് ഓടകളുള്ളത്. ഇതിനു മൂടികള്‍ ഇല്ലാത്തതിനാല്‍ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഓടയില്‍ അകപ്പെടുന്നത്. ഈ റോഡുകളില്‍ ആവശ്യത്തിന് ഹമ്പുകള്‍ ഇല്ലാത്തതിനാലാണ് ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ അമിതവേഗതയില്‍ പോയി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രധാന ഭാഗങ്ങളില്‍ ഹമ്പുകള്‍ നിര്‍മ്മിക്കേണ്ടതാണ്. മെയിന്‍ റോഡിലേക്ക് ഇടവഴിയില്‍ നിന്നും അമിതവേഗത്തിലെത്തുന്ന വാഹനത്തെ നിയന്ത്രിക്കാനും ഹമ്പുകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: