ആര്‍ക്കുവേണ്ടിയാണോ ഈ യുദ്ധം നടത്തിയത് ആ പ്രധാനകാര്യം അവശേഷിക്കുന്നു. സീതയെ കൊണ്ടുവരണം. അതിനുമുമ്പ് സീതയുടെ മനസ്സറിയണമല്ലോ. എന്തിനാണങ്ങനെയെന്ന് സംശയിക്കാം. സീത ഇപ്പോള്‍ മായാരൂപിണിയാണ്. മായ ബാധിച്ചാല്‍ മനസ്സില്‍ ഏതുനിമിഷവും മാറ്റമുണ്ടാകാം. ശ്രീരാമന് ഹനുമാനെ അടുത്തുവിളിച്ചുപറഞ്ഞു. ”നീ പോയി വിഭീഷണന്റെ അനുവാദത്തോടെ അശോകവനികയിലെത്തി. ഇവിടെ നടന്നതൊക്കെ സീതയെ അറിയിക്കണം. രാവണനെ വധിച്ചകാര്യം പറയണം. അവളുടെ ഭാവവും വാക്കുകളും എന്നോടുവന്നു പറയണം.”
അതെന്തിനാണ് വിഭീഷണന്റെ അനുവാദം വാങ്ങുന്നത്? രാമന് മര്യാദ പുരുഷോത്തമനാണ്. ഇപ്പോള്‍ ലങ്കാധിപന് വിഭീഷണനാണ്. അശോകവനിയും സീതയുമൊക്കെ വിഭീഷണന്റെ അധീനതയിലായതുകൊണ്ട് അനുവാദം വാങ്ങിയിട്ടുപോകണം.
ബുദ്ധിമാനായ പവനന്ദനന് ലങ്കയില്‍ പ്രവേശിച്ച് രാക്ഷസന്മാരാല് പൂജിതനായി രാവണന്റെ കൊട്ടാരത്തിലെത്തി ശ്രീരാമന് നിര്‍ദ്ദേശിച്ചതുപോലെ ജനകനന്ദിനിയെ കണ്ടു. നമസ്കരിച്ചുകൊണ്ട് ശ്രീരാമന്റെ സന്ദേശമറിയിച്ചു. ”ദേവീ, വിഭീഷണന് സഹായകനായിട്ടുള്ള രാമചന്ദ്രന്, ലക്ഷ്മണന്, സുഗ്രീവന് എന്നിവരോടൊപ്പം സുഖമായിരിക്കുന്നു.
ഭഗവാന് പുത്രന്മാര്, സഹോദരന്, സേനകന്, മന്ത്രിമാര്‍ എന്നിവരോടൊപ്പം രാവണനെകൊന്ന് രാജ്യം വിഭീഷണന് നല്കി. ദേവിക്ക് കുശലം അയച്ചിരിക്കുന്നു.”സന്തോഷഭരിതയായ സീത ”സോദര, നിങ്ങളുടെ പ്രിയവാക്കുകള്‍ക്ക് പകരം തരാന്‍ മൂന്നുലോകത്തിലും യാതൊന്നുമില്ല. ഇനി ഞാന്‍ ഭര്‍ത്താവിനെ കഴിയുന്നതുവേഗം ദര്‍ശിക്കാന്‍ എന്തുപായമെന്നു പറയുക. രഘുരാമന് അതിന് അനുജ്ഞ നല്കട്ടെ” എന്നു പറഞ്ഞു.
ഹനുമാന് നമസ്കരിച്ചശേഷം മടങ്ങിപോയി ശ്രീരാമനോട് വിവരമുണര്‍ത്തിച്ചു. രാമന് വിഭീഷണനെ വിളിച്ച് സീതയെ സ്നാനം കഴിപ്പിച്ച് വസ്ത്രാഭരണങ്ങണിയിച്ച് പല്ലക്കില്‍ കയറ്റി വരുത്താനാവശ്യപ്പെട്ടു. സീത പല്ലക്കില്‍ വരുമ്പോള്‍ കാണാനായി വാനരന്മാര് തിക്കിത്തിരക്കി. വിഭീഷണന് വാനരന്മാരെ തടഞ്ഞ് ഓടിച്ചു.
രാമന് വിഭീഷണനെ തടഞ്ഞുകൊണ്ട് ജാനകിയെ അമ്മയെപ്പോലെ എല്ലാവരും കണ്ടുകൊള്ളട്ടെയെന്ന് കല്പിച്ചു. രാമന്റെ മുന്നില്‍ പ്രതീക്ഷയോടെ എത്തിയ സീതയോട് ചാരിത്രത്തെ സംശയിക്കുന്നവിധം രാമന് കൊള്ളിവാക്കുകളാണ് പറഞ്ഞത്. സീത ഉടനെ അഗ്നികൂട്ടാനാവശ്യപ്പെട്ടു. അതില്‍ പ്രവേശിച്ചു. അപ്പോള്‍ അഗ്നിദേവന് മായാ സീതയ്ക്കുപകരം യഥാര്‍ത്ഥ സീതയെ കാഴ്ചവച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: