ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാക്കന്‍ കൊണ്ടുപിടിച്ച ശ്രമം. ശനിയാഴ്ച ഭീരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കവേയാണ് മെഹബൂബ മുഫ്തി വളരെ ഹൃദയസ്പര്‍ശിയായ പ്രസ്താവന നടത്തിയത്.
താന്‍ മുസ്ലിമായതില്‍ ലജ്ജിക്കുന്നുവെന്നും ഉപവാസത്തിന്റെ റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ പാപങ്ങള്‍ കഴുകിക്കളയാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ഥിക്കുന്ന സമയത്താണ് ഇത്തരം ക്രൂരത കാണിച്ചതെന്നും അവര്‍ തുറന്നടിച്ചു. മറ്റുള്ളവരെ മുറിപ്പെടുത്താതിരിക്കാന്‍ നാം ശ്രമിക്കുന്ന സമയത്താണ് കുടുബങ്ങളെ അന്നമൂട്ടുന്നവരെപ്പോലും വധിച്ച് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. അങ്ങേയറ്റം അപലപനീയമാണിത്. ഇസഌമിന്റെ പേരില്‍ ഇങ്ങനെ ചോരയൊഴുക്കാന്‍ എങ്ങനെ ഇവര്‍ക്ക് കഴിയുന്നു.
സുരക്ഷാ സൈനികര്‍ അവരുടെ ജോലിയാണ് നിര്‍വ്വഹിച്ചുവന്നത്. അതിനാണ് അവരെ ലക്ഷ്യമിട്ടത്. മെഹബൂബ തുടര്‍ന്നു. ഇതുവഴി ഒന്നും നേടാന്‍ കഴിയില്ല. ഇതിലൂടെ കശ്മീരിന് മാനക്കേട് വരുത്തുകയാണ്. ഇത് നമ്മുടെ മതത്തിന് തന്നെ തിരിച്ചടിയാണ്. അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭീകരര്‍ ജമ്മു കശ്മീരിലെ വിനോദസഞ്ചാരത്തിനും തിരിച്ചടിയാകുകയാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടെ ധാരാളമായി വന്നുതുടങ്ങിയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ അവര്‍ക്ക് തെറ്റായ സൂചനകളാകും നല്‍കുക. ആക്രമണങ്ങള്‍ കാരണം മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന പോലുള്ള വികസന പദ്ധതികള്‍ നിഷേധിക്കപ്പെടും. ഇന്ന് ഇവിടെവികസനത്തിന്റെ അന്തരീക്ഷമാണ് ഉള്ളത്.
അടിസ്ഥാന സൗകര്യവികസനത്തിനും ആരോഗ്യരംഗത്തും ഭാരതത്തിലേക്ക് ധാരാളം നിക്ഷേപമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ ജമ്മുകശ്മീരിന്റെ കാര്യം വരുമ്പോള്‍, ഇത്തരം ആക്രമങ്ങള്‍ കാരണം നിക്ഷേപകര്‍ മടിക്കുകയാണ്.ഇതിന്റെയൊക്കെ ഫലമായി ഇവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത്. അവര്‍പറഞ്ഞു.
അവര്‍ ഇസഌമിനെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയെന്നാണ് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയുടെ ആരോപണം. ഭീകരതയ്‌ക്ക് മതമില്ലെന്നാണ് അവര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോഴവര്‍ ഭീകരത ഇസഌംമതത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നു. ഇത് നാണക്കേടാണ്, ഒമര്‍ പറഞ്ഞു. ആര്‍എസിഎസിനോടും വിഎച്ച്പിയോടുമുള്ള കൂറു പ്രഖ്യാപിക്കാനാണീ പ്രസ്താവനയെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവിന്റെ പ്രതികരണം.
മുസഌമിനെതിരെ അവസരം കിട്ടുമ്പോഴൊക്കെ അവര്‍ ആഞ്ഞടിക്കുകയാണ്. പ്രസംഗിക്കും മുന്‍പ് അവര്‍ ചിന്തിക്കണം. ഈ മാസമാദ്യം അവര്‍ നടത്തിയ പൂച്ചയും പ്രാവുമെന്ന പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നു. പാലായനം ചെയ്ത പണ്ഡിറ്റുകളെയും മുസഌമുകളെയും താരതമ്യം ചെയ്തായിരുന്നു പ്രസ്താവന. മുസഌങ്ങെള, പ്രത്യകിച്ച് കശ്മീരി മുസഌങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. ഇത്തരം പ്രസ്താവനകള്‍ മുസഌങ്ങളുടെ വികാരം വൃണപ്പെടുത്തും. അവരെ മോശക്കാരായി കാണാന്‍ അവസരമൊരുക്കും. വക്താവ് തുടര്‍ന്നു.
















